ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്.
- ലോകം ഇറാനെ ഉറ്റു നോക്കുന്നു: ഒബാമ
- ഒബാമ മാപ്പ് പറയണം – നെജാദ്
- ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായ നെദ
- ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍



മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി മലബാറിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടെ ആയിരുന്നു ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ മത സൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനു സഹായകമായ നിലപാടുകള്‍ എടുത്ത അദ്ദേഹം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു.
ആഗോള മാന്ദ്യത്തെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നതിന് ഇടയിലും ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് യു.എ.ഇ. യില്‍ തന്നെ ആണെന്ന് യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു. പതിനഞ്ച് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ യു.എ.ഇ. യില്‍ ഉണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ ദുബായ്, ഷാര്‍ജ എന്നിങ്ങനെയുള്ള വടക്കന്‍ എമിറേറ്റുകളിലാണ് ഉള്ളത്. യു.എ.ഇ. യില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍ കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് എന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. 2007 നെ അപേക്ഷിച്ച് 2008ല്‍ 11.87 ശതമാനം വര്‍ധനയാണ് ഇവിടെ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാക്കുന്ന സ്ഥാപനങ്ങളേയും ഏജന്റുമാരേയും കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഉണ്ടായി. 5000 ഡോളറിന് ഇംഗ്ലീഷ് ഭാഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ചില ഏജന്റുമാര്‍ നല്‍കാന്‍ തയ്യാറായി. ഈ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പ്രോഗ്രാം ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ ആണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. ആക്രമണത്തിനു പുറകില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സുപ്രധാന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനങ്ങള്‍ നടത്തി എങ്കിലും അറബ് ലോകം ഈ ശ്രമങ്ങളെ ഇപ്പോഴും സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ദൂതനായ ജോര്‍ജ്ജ് മിഷല്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയിംസ് ജോണ്‍സ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖര്‍. ഇസ്രയേലുമായുള്ള സമാധാനം തന്നെ ആയിരുന്നു ഇവരുടെ മുഖ്യ സന്ദര്‍ശന ഉദ്ദേശവും.
മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെ വിമാന താവളത്തില്‍ വച്ച് ദേഹ പരിശോധന നടത്തിയ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ നടപടിയെ അമേരിക്കന്‍ വ്യോമയാന അധികൃതര്‍ ശരി വെച്ചു.
വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ സൂര്യ ഗ്രഹണം ബുധനാഴ്ച സംഭവിച്ചു. ശാന്ത സമുദ്രത്തിനു മുകളില്‍ ഗ്രഹണം ആറ് മിനിട്ടും 39 സെക്കന്‍ഡും നേരം നില നിന്നു എന്നാണ് നാസയുടെ കണക്ക്. ഭൂമിയില്‍ നിന്നും സൂര്യന്റെ വാതക ആവരണമായ കൊറോണയെ കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യഗ്രഹണം. ഇത്രയും ദൈര്‍ഘ്യം ഉള്ള ഒരു സൂര്യ ഗ്രഹണം ഇനി കാണാന്‍ 123 വര്‍ഷങ്ങള്‍ കഴിയണം; അതായത് ജൂണ്‍ 13, 2132 നാവും ഇനി ഇത്രയും നീളമേറിയ ഒരു സൂര്യ ഗ്രഹണം.

വേലുപ്പിള്ള പ്രഭാകരന്റെ സ്ഥാനം ഇനി സെല്‍വരാസ പത്മനാതന്. രണ്ട് മാസം മുന്‍പ് പുലി തലവന്‍ പ്രഭാകരനോടൊപ്പം മുഴുവന്‍ പുലി നേതാക്കളേയും വധിച്ച് തമിഴ് പുലി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു എന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു എങ്കിലും വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന ശ്രീലങ്കന്‍ തമിഴ് ജനത തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ എല്‍. ടി. ടി. ഇ. യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്‍ തമിഴ് ജനതയുടെ സ്വാതന്ത്യ സമരം നയിക്കും എന്നറിയിച്ചു.
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
























