ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ ട്വിറ്റര്‍ പേജ് ആരംഭിച്ചത്.

എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും.



വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 അതിലെ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി തിരികെ ഭൂമിയിലേക്ക് വരുന്ന 1969 ജൂലൈ 23ന് പേടകം സമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പായി അവസാന ഘട്ട വാര്‍ത്താ വിനിമയം നടത്തേണ്ട നാസയുടെ ഗ്വാമിലെ ട്രാക്കിങ് നിലയത്തിന്റെ മേധാവി ഞെട്ടിപ്പിക്കുന്ന ഒരു തകരാറ് കണ്ടു പിടിച്ചു. നാസയുടെ വാര്‍ത്താ വിനിമയ സംവിധാനത്തെ അപ്പോളോയുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ശക്തി കൂടിയ ആന്റിനയുടെ ബെയറിങ് തകരാര്‍ ആയതിനാല്‍ ആന്റിന പ്രവര്‍ത്തന രഹിതം ആയിരിക്കുന്നു. അവസാന ഘട്ട സന്ദേശങ്ങള്‍ കൈമാറാതെ പേടകം സുരക്ഷിതമായി ഇറക്കാനാവില്ല. ആന്റിന പ്രവര്‍ത്തനക്ഷമം ആക്കണം എങ്കില്‍ അത് അഴിച്ചെടുത്ത് അതിന്റെ ബെയറിങ് മാറ്റണം. അതിനുള്ള സമയവുമില്ല. പേടകം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ട്രാക്കിങ് നിലയം മേധാവി ചാള്‍സ് ഫോഴ്സിന് അപ്പോഴാണ് ഒരു ആശയം തോന്നിയത്. കേടായ ബെയറിങ്ങിനു ചുറ്റും കുറച്ച് ഗ്രീസ് തേച്ചു പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലം പ്രശ്നം പരിഹരിക്കാന്‍ കഴിയും. ആപ്പോഴാണ് അടുത്ത പ്രശ്നം. ബെയറിങ്ങിലേക്ക് എത്താനുള്ള വിടവിന് വെറും രണ്ടര ഇഞ്ച് മാത്രമേ വലിപ്പമുള്ളൂ. ട്രാക്കിങ് നിലയത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കാര്‍ക്കും അതിലൂടെ കൈ കടത്താന്‍ കഴിയുന്നില്ല. ചാള്‍സിന് മറ്റൊരു ആശയം തോന്നി. ഉടന്‍ ഒരാളെ തന്റെ വീട്ടിലേക്ക് വിട്ടു തന്റെ 10 വയസ്സുള്ള മകന്‍ ഗ്രെഗ്ഗിനെ കൂട്ടി കൊണ്ടു വന്നു. ഗ്രെഗ്ഗ് തന്റെ ചെറിയ കൈ വിടവിലൂടെ ഇട്ട് ബെയറിങ്ങില്‍ ഗ്രീസ് പുരട്ടി. അതോടെ ആന്റിന പ്രവര്‍ത്തന ക്ഷമം ആവുകയും ചെയ്തു. അപ്പോളോ 11 അടുത്ത ദിവസം സുരക്ഷിതമായി വെള്ളത്തില്‍ പതിക്കുകയും ചെയ്തു. 
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ ടെഹ്റാന് 75 കിലോമീറ്റര്‍ അകലെയായി യാത്രാ വിമാനം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ വിദ്യാര്‍ഥികളുടെ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടു. റഷ്യന്‍ നിര്‍മ്മിതം ആയ ഇറാനിയന്‍ യാത്രാ വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു.

ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
ബ്രിട്ടനിലെ ന്യു കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ബീജം കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. മറ്റ് ബീജ കോശങ്ങള്‍ നീന്തുന്ന പോലെ ഈ കൃത്രിമ ബീജങ്ങള്‍ക്ക് ചലന ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞനായ കരിം നയെര്‍ണിയ (Karim Nayernia) വെളിപ്പെടുത്തി.
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
























