ഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്.
മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്.
ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.
ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.



പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.
അവസാന ഘട്ട ആക്രമണത്തിന് ശ്രീലങ്കന്‍ സൈന്യം ഒരുങ്ങുന്നതിനിടയില്‍ ഇന്നലെ രണ്ട് പ്രമുഖ പുലി നേതാക്കള്‍ കൂടി പിടിയില്‍ ആയി. ഇവര്‍ കീഴടങ്ങിയതാണ് എന്ന് ശ്രീലങ്കന്‍ സൈന്യം പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പുലികള്‍ അറിയിച്ചു. പിടിയില്‍ ആവുമെന്ന് ഉറപ്പായാല്‍ പുലികള്‍ കഴുത്തില്‍ അണിയുന്ന സയനൈഡ് കാപ്സ്യൂള്‍ കഴിച്ച് സ്വയം മരണം വരിക്കുകയാണ് പതിവ്.
ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
ഇസ്രയേലിനെ യഹൂദന്മാരുടെ രാഷ്ട്രമായി അംഗീകരിക്കണം എന്ന ഇസ്രയേല്‍ പ്രധാന മന്ത്രി ബിന്യാമീന്‍ നെതന്യാഹുവിന്റെ ആവശ്യം പലസ്തീന്‍ അധികൃതരും ഹമാസും നിരസിച്ചു. ഇരു വിഭാഗവും തമ്മില്‍ ഉള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഈ ആവശ്യം ഒരു ഉപാധിയായി ഇസ്രയേല്‍ പ്രധാന മന്ത്രി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ്ജ് മിഷെലുമായി നറ്റത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മിഷെല്‍ വെള്ളിയാഴ്ച പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രയേലിന്റെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്ന പലസ്തീന്റെ കാഴ്ചപ്പാട് ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കണം എന്നായിരുന്നു പലസ്തീന്‍ പ്രതിനിധികളുടെ നിലപാട്. മാത്രമല്ല, ഇസ്രയേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും ഇസ്രയേല്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം സന്നദ്ധം ആണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ചുമതല ഏറ്റ സര്‍ക്കാര്‍ ആക്രമണ അനുമതി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഈ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തും എന്നാണ് സൂചന. ഇത്തരം ഒരു ആക്രമണം അപകടകരമാണ് എന്ന് നിരീക്ഷകര്‍ കരുതുന്നു. ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടെത്തണം എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനായി ഇസ്രയേല്‍ കഴിഞ്ഞ് നാളുകളിലായി ഒട്ടേറെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തി ആക്കുകയുണ്ടായി.
ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 


























