തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പലസ്തീന്‍ തങ്ങളുടെ നയതന്ത്ര കാര്യാലയം സ്ഥാപിച്ചു കൊണ്ട് തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഔദ്യോഗികമാക്കി. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണ വേളയില്‍ തങ്ങള്‍ക്ക് വെനസ്വേല നല്‍കിയ പിന്തുണക്ക് പലസ്തീന്‍ വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് നന്ദി പറഞ്ഞു. ഗാസാ ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനസ്വേല ഇസ്രയേലുമായി ഉള്ള നയതന്ത്ര ബന്ധങ്ങള്‍ വേര്‍പെടുത്തി പലസ്തീന്‍ ജനതയുമായി തങ്ങളുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചത് ഷാവേസിനെ അറബ് ലോകത്തിന്റെ പ്രിയങ്കരന്‍ ആക്കി മാറ്റിയിരുന്നു. പലസ്തീന്‍ പ്രശ്നം തങ്ങളുടെ സ്വന്തം പ്രശ്നം ആണെന്ന് വെനസ്വേലന്‍ വിദേശ കാര്യ മന്ത്രി നിക്കോളാസ് മടൂറോ പറഞ്ഞതിന് മറുപടിയായി ഷാവേസ് അറബ് ലോകത്തിന്റെ ഏറ്റവും ജനപ്രീതി നേടിയ നേതാവാണ് എന്ന് അല്‍ മല്‍കി പ്രശംസിച്ചു. കറാകാസ്സില്‍ തിങ്കളാഴ്ച്ച വൈകീട്ട് പലസ്തീന്‍ എംബസ്സി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരുവരും.



പന്നി പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനാണ് ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗ ഭീഷണി വര്‍ധിച്ചു എന്ന് ഇതിന് അര്‍ഥമില്ല എന്നും ഇത്തരം ഒരു പ്രഖ്യാപനം രോഗത്തെ നേരിടുന്നതിന് ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെക്സിക്കോവില്‍ നിന്നും ഉല്‍ഭവിച്ച ഈ പകര്‍ച്ച വ്യാധി ന്യൂയോര്‍ക്ക് വരെ എത്തി എന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം 20 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി വരുത്താവുന്ന വിപത്തിന്റെ അളവ് എത്രയാവും എന്ന് അറിയാത്ത നിലക്ക് അതിനുള്ള മുന്‍കരുതല്‍ ആയിട്ടാണ് ഇത്തരം ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. 
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
മെക്സിക്കോയില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനി ഒരു ആഗോള പകര്‍ച്ച വ്യാധിയായി മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാദേശികമായി ഇത് പകരുക തന്നെ ചെയ്യും. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഈ വൈറസിന്റെ ശേഷി തന്നെയാണ് ഇതിനെ ഏറ്റവും അപകടകാരി ആക്കുന്നത്. എന്നാല്‍ ഇത്തരം പനികള്‍ക്ക് എതിരെ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍ ഉണ്ട്. അമേരിക്കയിലെ പ്രസിദ്ധമായ സി.ഡി.സി. (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) യുടെ സ്ഥാപക ലക്ഷ്യം തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക എന്നതാണ്. സി.ഡി.സി. യുടെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെസ്സര്‍ പറയുന്നത് ചില പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ ഓരോ വ്യക്തിക്കും തനിക്ക് പനി വരാതെ സൂക്ഷിക്കാന്‍ ആവും എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തിപരമായ ശുചിത്വം തന്നെ. ആഹാരം കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈ കഴുകണം. നന്നായി സോപ്പിട്ടോ അല്ലെങ്കില്‍ പ്രത്യേകം അണുനാശിനികള്‍ ഉപയോഗിച്ചോ കൈ കഴുകുന്നത് ആണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പ്രബലം ആയി നില്‍ക്കുന്ന അവസരത്തില്‍ ഉത്തമം. വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കൈ ശുചിയാക്കാന്‍ ഉള്ള ആല്‍ക്കഹോള്‍ അധിഷ്ഠിതം ആയ ജെലുകളോ ഫോമുകളോ ഉപയോഗിക്കാവുന്നതാണ്.
ഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.
അവസാന ഘട്ട ആക്രമണത്തിന് ശ്രീലങ്കന്‍ സൈന്യം ഒരുങ്ങുന്നതിനിടയില്‍ ഇന്നലെ രണ്ട് പ്രമുഖ പുലി നേതാക്കള്‍ കൂടി പിടിയില്‍ ആയി. ഇവര്‍ കീഴടങ്ങിയതാണ് എന്ന് ശ്രീലങ്കന്‍ സൈന്യം പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പുലികള്‍ അറിയിച്ചു. പിടിയില്‍ ആവുമെന്ന് ഉറപ്പായാല്‍ പുലികള്‍ കഴുത്തില്‍ അണിയുന്ന സയനൈഡ് കാപ്സ്യൂള്‍ കഴിച്ച് സ്വയം മരണം വരിക്കുകയാണ് പതിവ്.
ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
ഇസ്രയേലിനെ യഹൂദന്മാരുടെ രാഷ്ട്രമായി അംഗീകരിക്കണം എന്ന ഇസ്രയേല്‍ പ്രധാന മന്ത്രി ബിന്യാമീന്‍ നെതന്യാഹുവിന്റെ ആവശ്യം പലസ്തീന്‍ അധികൃതരും ഹമാസും നിരസിച്ചു. ഇരു വിഭാഗവും തമ്മില്‍ ഉള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഈ ആവശ്യം ഒരു ഉപാധിയായി ഇസ്രയേല്‍ പ്രധാന മന്ത്രി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ്ജ് മിഷെലുമായി നറ്റത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മിഷെല്‍ വെള്ളിയാഴ്ച പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രയേലിന്റെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്ന പലസ്തീന്റെ കാഴ്ചപ്പാട് ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കണം എന്നായിരുന്നു പലസ്തീന്‍ പ്രതിനിധികളുടെ നിലപാട്. മാത്രമല്ല, ഇസ്രയേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും ഇസ്രയേല്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
























