മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ ചാരിറ്റി സംഘടന ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ ഷിപ്പുകള്‍ സാമൂഹിക നേതൃത്വവും ഉത്തരവാദിത്തവും പ്രോത്സാഹി പ്പിക്കുവാന്‍ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ പഠിക്കുവാന്‍ ഉള്ള അവസരം നല്‍കുന്നു.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാ ശാലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിക്ക് ഭൌതിക ശാസ്ത്രം പഠിക്കുന്നു. തന്റെ ഒഴിവു സമയങ്ങളില്‍ ക്വാണ്ടം ഇന്‍ഫര്‍മേഷനില്‍ ഗവേഷണം നടത്തി വന്ന മാത്യുവിന് ഈ സ്കോളര്‍ ഷിപ്പ് ലഭിച്ചതോടെ കാംബ്രിഡ്ജിലെ സുസജ്ജമായ ക്വാണ്ടം കമ്പ്യൂട്ടേഷന്‍ കേന്ദ്രത്തില്‍ തന്റെ ഗവേഷണം തുടരാന്‍ ആവും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
ശാസ്ത്രം ജനപ്രിയ മാകുന്നത് തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്ന് പറയുന്ന മാത്യു ശാസ്ത്ര തത്വങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും ഹേതുവാകും എന്ന് വിശ്വസിക്കുന്നു.



തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന സമ്പ്രദായം മൂന്ന് മാസത്തിനകം നിര്‍ത്തലാക്കും എന്ന് ബഹറൈന്‍ അറിയിക്കുന്നു. വിദേശ തൊഴിലാളികളെ കച്ചവട ചരക്കായിട്ട് അല്ല മനുഷ്യരായി ആണ് നോക്കി കാണുവാന്‍ ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയ ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി അറിയിച്ചു. തൊഴില്‍ രംഗത്ത് നിലവില്‍ ഉള്ള വിസാ കച്ചവടവും ചൂഷണവും തടയുവാന്‍ ഉദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടു വരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ സ്പോണ്‍സര്‍ ഷിപ്പ് സംവിധാനം ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യം ആവും ബഹറൈന്‍.
തമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.
പ്രേത ബാധ ഉണ്ടെന്ന സംശയത്തില്‍ മന്ത്ര വാദവും ബാധ ഒഴിപ്പിക്കലും നടത്തിയ കുടുംബത്തിന്റെ ദിവസങ്ങളോളം നീണ്ടു നിന്ന പീഢനത്തിന് ഒടുവില്‍ ഇരുപത്തി രണ്ടു കാരിയായ യുവതി കൊല്ലപ്പെട്ടു. കുടുംബാംഗങ്ങളായ ഒന്‍പത് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.
പാക്കിസ്ഥാനിലെ അന്യ മതക്കാര്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ കരം അടക്കാത്ത കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 150 ലേറേ സിക്ക് ഹിന്ദു മതക്കാര്‍ക്കാണ് ഇതോടെ തങ്ങളുടെ സര്‍വസ്വവും ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടതായി വന്നത്. ഇവര്‍ ഇപ്പോള്‍ പഞ്ചാബിലേയും റാവല്‍ പിണ്ടിയിലേയും താല്‍ക്കാലിക ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്. 
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച്ചയായി ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ തമിഴ് വിദ്യാര്‍ത്ഥിയായ പരമേശ്വരന്‍ സുബ്രമണ്യം നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി മിലിബാന്‍ഡ് ഈ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടു ന്നുണ്ടെന്ന് കാണിച്ച് ഇദ്ദേഹത്തിന് എഴുതിയ കത്തിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. 28 കാരനായ പരമേശ്വരത്തിന്റെ പത്തോളം കുടുംബാംഗങ്ങള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോക സഭ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ഇഷ്ടത്തിനുള്ള സര്‍ക്കാരാണ് അധികാരം ഏല്‍ക്കുന്നത് എങ്കില്‍ ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും എന്ന് എ. ഐ. എ. ഡി. എം. കെ. നേതാവ് ജയലളിത പ്രഖ്യാപിച്ചു. സൈന്യത്തെ അയക്കുക മാത്രമല്ല തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ ഒരു പ്രത്യേക പ്രദേശം രൂപീകരിക്കാനുള്ള നടപടികളും താന്‍ സ്വീകരിക്കും എന്ന് അവര്‍ പറഞ്ഞു. തനിക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അറിയില്ല എന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശം അവര്‍ തള്ളി കളഞ്ഞു. ബംഗ്ലാദേശ് രൂപീകരണത്തിന് ഇന്ത്യന്‍ സേനയെ അയച്ച ഇന്ദിരാ ഗാന്ധിയേയും ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സേനയെ നിയോഗിച്ച രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസ് ഇതേ പോലെ വിമര്‍ശിക്കുമോ എന്നു ജയലളിത ചോദിച്ചു.
തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പലസ്തീന്‍ തങ്ങളുടെ നയതന്ത്ര കാര്യാലയം സ്ഥാപിച്ചു കൊണ്ട് തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഔദ്യോഗികമാക്കി. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണ വേളയില്‍ തങ്ങള്‍ക്ക് വെനസ്വേല നല്‍കിയ പിന്തുണക്ക് പലസ്തീന്‍ വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് നന്ദി പറഞ്ഞു. ഗാസാ ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനസ്വേല ഇസ്രയേലുമായി ഉള്ള നയതന്ത്ര ബന്ധങ്ങള്‍ വേര്‍പെടുത്തി പലസ്തീന്‍ ജനതയുമായി തങ്ങളുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചത് ഷാവേസിനെ അറബ് ലോകത്തിന്റെ പ്രിയങ്കരന്‍ ആക്കി മാറ്റിയിരുന്നു. പലസ്തീന്‍ പ്രശ്നം തങ്ങളുടെ സ്വന്തം പ്രശ്നം ആണെന്ന് വെനസ്വേലന്‍ വിദേശ കാര്യ മന്ത്രി നിക്കോളാസ് മടൂറോ പറഞ്ഞതിന് മറുപടിയായി ഷാവേസ് അറബ് ലോകത്തിന്റെ ഏറ്റവും ജനപ്രീതി നേടിയ നേതാവാണ് എന്ന് അല്‍ മല്‍കി പ്രശംസിച്ചു. കറാകാസ്സില്‍ തിങ്കളാഴ്ച്ച വൈകീട്ട് പലസ്തീന്‍ എംബസ്സി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരുവരും.
പന്നി പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനാണ് ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗ ഭീഷണി വര്‍ധിച്ചു എന്ന് ഇതിന് അര്‍ഥമില്ല എന്നും ഇത്തരം ഒരു പ്രഖ്യാപനം രോഗത്തെ നേരിടുന്നതിന് ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെക്സിക്കോവില്‍ നിന്നും ഉല്‍ഭവിച്ച ഈ പകര്‍ച്ച വ്യാധി ന്യൂയോര്‍ക്ക് വരെ എത്തി എന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം 20 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി വരുത്താവുന്ന വിപത്തിന്റെ അളവ് എത്രയാവും എന്ന് അറിയാത്ത നിലക്ക് അതിനുള്ള മുന്‍കരുതല്‍ ആയിട്ടാണ് ഇത്തരം ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. 
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
























