എയര്‍ ഫ്രാന്‍സ് 447 വിമാനം തകര്‍ന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ബോംബ് ഭീഷണീ സന്ദേശം ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 228 യാത്രക്കാര്‍ കൊല്ലപ്പെട്ട ഈ അപകടത്തിന്റെ കാരണങ്ങള്‍ ഇതുവരെയും അറിവായിട്ടില്ല. ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഭീകരാക്രമണം ആണോ ഇതിനു പിന്നില്‍ എന്ന സംശയം ശക്തമാകുന്നു.
ബ്യുനെസ് അയെര്സില്‍ നിന്ന് പാരീസിലേയ്ക്ക് പറക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം മെയ് 27 ന് അര്‍ജെന്റീന പോലീസിനു ആണ് ലഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് പൊലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഇതിനാല്‍ അന്നേ ദിവസം 32 മിനിട്ടുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത് എന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ഇന്ന് വെളിപ്പെടുത്തി.
അജ്ഞാത സന്ദേശവും വിമാന അപകടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവില്ലെന്നും വിമാന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. എങ്കിലും അപകട കാരണം അറിയാന്‍ സഹായകം ആയ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.



228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്. 
ജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ വളരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് വീണ്ടും ലോക മാധ്യമങ്ങള്‍. തമിഴ് പുലികള്‍ക്ക് എതിരേ നടത്തിയ സൈനിക നടപടിയില്‍ സാധാരണക്കാരായ അനേകായിരം തമിഴ് വംശജരുടെ ജീവനാണ് പൊലിഞ്ഞത്. മാത്രമല്ല ശ്രീലങ്കന്‍ സൈന്യം സന്നദ്ധ സംഘടനകളെപ്പോലും ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിരുന്നില്ല. ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിനു ശേഷമാണ് ശക്തമായത്. 

പുലി തലവന്‍ വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള്‍ തമിഴ് അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടെന്നു ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന്‍ തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്‍വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില്‍ ആണ് ഉള്ളത്. അവര്‍ സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്‍ത്താ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര പറഞ്ഞു.
വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്. 

ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
























