പാക്കിസ്ഥാനില്‍ തുടര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങള്‍ ഇസ്ലാമാബാദില്‍ എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിരിച്ചു വിട്ട ജഡ്ജിമാരെ പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റ് സംഘടനകളും തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനത്തു നിന്നും മാര്‍ച്ച് നടത്തിയ ഒരു സംഘത്തെ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് തടയുകയും സുപ്രീക് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി അഹമദ് കുര്‍ദിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതു വിധേനയും പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് എത്തിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. പ്രശ്നം 24 മണിക്കൂറുകള്‍ക്കകം പരിഹരിക്കണം എന്ന അമേരിക്കയുടെ അന്ത്യ ശാസന നില നില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ അയവൊന്നും വരുത്തിയിട്ടില്ല.



ഇറാന്‍ – ഇന്ത്യാ – പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
യു.എ.ഇ. യിലേക്ക് വരികയായിരുന്ന ഇബന്‍ ബത്തൂത്ത എന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ സഫാജ് തുറമുഖത്തിനടുത്ത് മുങ്ങി. മൂന്ന് പേര്‍ മരിച്ചു. കപ്പലില്‍ ഇന്ത്യക്കാരടക്കം 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ സമീപത്തുണ്ടായിരുന്ന കപ്പല്‍ രക്ഷപ്പെടുത്തി. 13 പേരെ കാണാതായി. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ 6500 ടണ്‍ സിലിക്കയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.
സൈനിക കലാപം നടന്ന ബംഗ്ലാദേശില്‍ നടന്നു വരുന്ന തിരച്ചിലില്‍ കൂടുതല്‍ സൈനികരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തു. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട ശവ ശരീരങ്ങള്‍ കൂടുതലും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടേതാണ്. ഇന്ന് രാവിലെ ഇത്തരം രണ്ട് ശവപ്പറമ്പുകള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ തുടരുകയാണ്. കൊലപാതകികളെ നിയമപരമായി അതി വേഗ കോടതിയില്‍ വിചാരണ ചെയ്യും എന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന അറിയിച്ചു. കൊല്ലപ്പെട്ടവരെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഈ കലാപം ബംഗ്ലാദേശിന്റെ പ്രതിഛായക്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ കോട്ടം തട്ടിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.
സ്വാത് താഴ്വരയിലെ താലിബാന് പാക്ക് സര്‍ക്കാര്‍ 48 കോടി രൂപ നല്‍കിയതായി ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നതിന് ഉള്ള കൂലി ആണത്രെ ഈ തുക. താലിബാനു വേണ്ടി വെടി നിര്‍ത്തല്‍ കരാറില്‍ മത മൌലിക വാദിയായ സൂഫി മൊഹമ്മദ് ഒപ്പിടുന്നതിന് മുന്‍പു തന്നെ ഈ തുകയെ പറ്റിയുള്ള ധാരണയില്‍ ഇരു കൂട്ടരും എത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഒരു പ്രത്യേക നിധിയില്‍ നിന്നാണത്രെ ഈ തുക നല്‍കിയത്. ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ്. ഇവിടേക്ക് ഒരു പ്രത്യേക സഹായ ധന പാക്കേജായിട്ടാണ് ഈ തുക പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നല്‍കിയത്. ഇത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ ഗവര്‍ണ്ണറുടെ ഓഫീസ് വഴിയാണ് താലിബാന് കൈമാറിയത് എന്നും ഇറ്റലിയിലെ എ. കെ. ഐ. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണ് ഈ കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ തുക ലഭിച്ചതിനെ തുടര്‍ന്നാണ് താലിബാന്‍ വെടി നിര്‍ത്തലിന് തയ്യാര്‍ ആയതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചതും. ഈ തുകയിലേക്ക് അമേരിക്കയുടെ പക്കല്‍ നിന്നും സംഭാവന ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അടുത്ത വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കുന്ന 10 പേരുടെ പട്ടികയില്‍ മലയാളികള്‍ ഇല്ല എന്ന് വത്തിക്കാനില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോപ് ബെനഡിക്ട് പതിനാറാമന്‍ അടുത്ത് വര്‍ഷം 10 പുതിയ വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് അറിയിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ആരും തന്നെ ഇല്ല. ആദ്യ ഘട്ടത്തില്‍ 5 വിശുദ്ധരെ ആയിരിക്കും പ്രഖ്യാപിക്കുക. ഏപ്രില്‍ 26ന് പ്രഖ്യാപിക്കുന്ന വിശുദ്ധരില്‍ 4 പേര്‍ ഇറ്റലിക്കാരും ഒരു പോര്‍ച്ചുഗീസുകാരനും ആണ് ഉള്ളത്. ഫാദര്‍ ആര്‍ക്കാഞ്ചെലോ താഡിനി (1846 – 1912), സിസ്റ്റര്‍ കാതറീന വോള്‍പിചെല്ലി (1839 – 1894), ബെര്‍ണാര്‍ഡോ തൊളോമി (1272 – 1348), ഗെര്‍ട്രൂഡ് കാതെറീന കൊമെന്‍സോളി (1847 – 1903) എന്നിവരാണ് ഇറ്റലിക്കാര്‍. ഇവരെ കൂടാതെ പോര്‍ചുഗലില്‍ നിന്നുള്ള നൂണോ ഡി സാന്റ മാറിയ അല്‍വാറെസ് പെരേര (1360 – 1431) യേയും ആദ്യ ഘട്ടത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കും. അടുത്ത സംഘം വിശുദ്ധര്‍ ഫ്രാന്‍സില്‍ നിന്നും ഉള്ള ഷോണ്‍ ജുഗാന്‍ (1792 – 1879), പോളണ്ടുകാരനായ ആര്‍ച്ച് ബിഷപ് സിഗ്മണ്ട് ഷെസ്നി ഫെലിന്‍സ്കി (1822 – 1895), സ്പെയിനില്‍ നിന്നും ഫ്രാന്‍സിസ്കോ ഗിറ്റാര്‍ട്ട് (1812 – 1875), റാഫേല്‍ ബാരണും (1911 – 1938), ബെല്‍ജിയത്തില്‍ നിന്നുള്ള ജോസഫ് ദാമിയന്‍ ഡി വൂസ്റ്റര്‍ (1840 – 1889) എന്നിവരും ഉണ്ടാവും.
























