ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി.
പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.
മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.



പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
ഇറാന്‍ – ഇന്ത്യാ – പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
യു.എ.ഇ. യിലേക്ക് വരികയായിരുന്ന ഇബന്‍ ബത്തൂത്ത എന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ സഫാജ് തുറമുഖത്തിനടുത്ത് മുങ്ങി. മൂന്ന് പേര്‍ മരിച്ചു. കപ്പലില്‍ ഇന്ത്യക്കാരടക്കം 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ സമീപത്തുണ്ടായിരുന്ന കപ്പല്‍ രക്ഷപ്പെടുത്തി. 13 പേരെ കാണാതായി. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ 6500 ടണ്‍ സിലിക്കയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.
























