ഇറാഖില്‍ സ്ത്രീകളുടെ നിശ്ശബ്ദ സഹനം

March 9th, 2009

ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.



- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജനിതക ഗവേഷണം ഒബാമ പുനരാരംഭിക്കും

March 7th, 2009

ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍‌ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വെടി നിര്‍ത്തലിനു പകരമായി താലിബാന് അമേരിക്കയും പാക്കിസ്ഥാനും ചേര്‍ന്ന് 48 കോടി രൂപ നല്‍കി

February 25th, 2009

സ്വാത് താഴ്വരയിലെ താലിബാന് പാക്ക് സര്‍ക്കാര്‍ 48 കോടി രൂപ നല്‍കിയതായി ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നതിന് ഉള്ള കൂലി ആണത്രെ ഈ തുക. താലിബാനു വേണ്ടി വെടി നിര്‍ത്തല്‍ കരാറില്‍ മത മൌലിക വാദിയായ സൂഫി മൊഹമ്മദ് ഒപ്പിടുന്നതിന് മുന്‍പു തന്നെ ഈ തുകയെ പറ്റിയുള്ള ധാരണയില്‍ ഇരു കൂട്ടരും എത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഒരു പ്രത്യേക നിധിയില്‍ നിന്നാണത്രെ ഈ തുക നല്‍കിയത്. ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ്. ഇവിടേക്ക് ഒരു പ്രത്യേക സഹായ ധന പാക്കേജായിട്ടാണ് ഈ തുക പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നല്‍കിയത്. ഇത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ ഗവര്‍ണ്ണറുടെ ഓഫീസ് വഴിയാണ് താലിബാന് കൈമാറിയത് എന്നും ഇറ്റലിയിലെ എ. കെ. ഐ. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണ് ഈ കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ തുക ലഭിച്ചതിനെ തുടര്‍ന്നാണ് താലിബാന്‍ വെടി നിര്‍ത്തലിന് തയ്യാര്‍ ആയതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചതും. ഈ തുകയിലേക്ക് അമേരിക്കയുടെ പക്കല്‍ നിന്നും സംഭാവന ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാന്‍ ഒബാമയുടെ വിയറ്റ്നാം – ക്ലിന്റണ്‍

February 19th, 2009

ബ്രിട്ടനും റഷ്യയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ചെയ്യുവാന്‍ ശ്രമിച്ചത് ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്താല്‍ അത് ഒബാമയുടെ വിയറ്റ്നാം ആയി മാറും എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായി ഇങ്ങനെ സംഭവിക്കാം എങ്കിലും ഇങ്ങനെ സംഭവിക്കും എന്ന് താന്‍ കരുതുന്നില്ല. ബ്രിട്ടന്‍ തങ്ങളുടെ കോളനികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതു പോലെയോ റഷ്യ പാവ ഭരണ കൂടങ്ങളെ സ്ഥാപിച്ചതിനു ശേഷം തങ്ങളുടെ സൈന്യത്തെ വിന്യസിച്ച് ആക്രമിക്കുകയും ചെയ്തത് പോലെ ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്യുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ഒബാമയുടെ വിയറ്റ്നാം ആയി മാറാം. എന്നാല്‍ ഒബാമയുടെ ടീമില്‍ മികച്ച ആളുകളാണുള്ളത്. ഏറ്റവും മികച്ച സൈനിക ഉദ്യോഗസ്ഥനായ ജന. പേട്രിയോസ്, ആധുനിക യുഗത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞനായ ഹോള്‍ബ്രൂക്ക്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റണ്‍, പ്രധിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന സൈനിക നയതന്ത്ര നീക്കങ്ങള്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കില്ല എന്നാണ് താന്‍ കരുതുന്നത് എന്നും ക്ലിന്റണ്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കന്‍ വിസാ തട്ടിപ്പ് സംഘം അറസ്റ്റില്‍

February 14th, 2009

H1 B വിസ വ്യാജ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച് അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന ഒരു സംഘത്തെ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പതിനൊന്ന് പേരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍ ആണെന്നാണ് അറിയുന്നത്. ഇവരുടെ പൌരത്വം തല്‍ക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവരുടെ പേരുകള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ മിക്കവരും ഇന്ത്യന്‍ വംശജരാണ് എന്നു തന്നെയാണ്.

ന്യൂ ജേഴ്സി ആസ്ഥാനം ആയി പ്രവര്‍ത്തിച്ച വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പ് എന്ന കമ്പനി ആണ് വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുന്നത്. ഈ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യം ആയിരുന്ന വിവരം അനുസരിച്ച് ഇതിന്റെ പ്രസിഡന്റ് വിശ്വ മണ്ഡലപു എന്നയാളാണ്. എന്നാല്‍ പോലീസ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്ന് ഈ വെബ് സൈറ്റില്‍ നിന്ന് കമ്പനി മാനേജ്മെന്റിനെ പറ്റി പ്രതിപാദിക്കുന്ന പേജ് അപ്രത്യക്ഷം ആയിരിക്കുന്നു. കമ്പനി തട്ടിപ്പ് നടത്തി ഏതാണ്ട് 7.5 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് ഇത്തരം തട്ടിപ്പ് കഥകളുടെ ഒരു ചെറിയ ഉദാഹരണം മാത്രം ആണ് എന്നാണ് നിഗമനം. വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പിന് പുറമെ വേറെ അഞ്ച് കമ്പനികള്‍ കൂടെ ഇത്തരം വിസാ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണത്തിന് വിധേയം ആണ്. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത്തരം തട്ടിപ്പികളുടെ കൂടുതല്‍ കഥകള്‍ പുറത്തു വരും എന്നാണ് കരുതപ്പെടുന്നത്.



- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണത്തിനു സാധ്യത

February 7th, 2009

അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.

ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഏറ്റവും അധികം എച് വണ്‍ ബി വിസയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗം എന്ന നിലയില്‍, ഇന്ത്യന്‍ ഐ. ടി. വിദഗ്ധരെ ആവും ഇത് കൂടുതലും പ്രതികൂലം ആയി ബാധിക്കുക എന്നത് ഇവരില്‍ ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 21,000 വിസകള്‍ ആണത്രെ വിദേശ തൊഴിലാളികള്‍ക്കായി അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമയുടെ തെരഞ്ഞെടുപ്പ് വര്‍ഗ്ഗ വികാരങ്ങള്‍ സജീവമാക്കി

January 30th, 2009

വെള്ളക്കാരന്റെ വര്‍ഗ്ഗ മേല്‍ക്കോയ്മയുടെ കറുത്ത പ്രതീകമായ കു ക്ലക്സ് ക്ലാന്‍ ഒബാമയുടെ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവം ആയതായി സൂചന. തങ്ങളുടെ വെബ് സൈറ്റില്‍ അംഗങ്ങള്‍ ആവാന്‍ ഉള്ള തിരക്ക് ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം ക്രമാതീതം ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഒരു മുന്‍ കു ക്ലക്സ് ക്ലാന്‍ നേതാവ് ജോണി ലീ ക്ലാരി വെളിപ്പെടുത്തി. ദശാബ്ദങ്ങള്‍ക്ക് ശേഷം ആണ് ഇത്തരം ഒരു ഉണര്‍വ്വ് അനുഭവ പ്പെടുന്നതത്രെ. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലുകള്‍ നഷ്ടപ്പെട്ടതും അമേരിക്കയില്‍ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളും ആണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാന്‍ പ്രവര്‍ത്തനം മതിയാക്കിയ ക്ലാരി ഇപ്പോള്‍ വര്‍ഗ്ഗീയതക്കെതിരെ ലോകമെമ്പാടും പ്രഭാഷണങ്ങള്‍ നടത്തുകയാണ്.

ഒബാമക്കെതിരെ ക്ലാന്‍ ഭീഷണി സന്ദേശങ്ങള്‍ നേരത്തേ തന്നെ അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ക്ലാന്‍ പ്രവര്‍ത്തനം സജീവം ആയത് അമേരിക്കന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കുന്നു. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു കു ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണി നിരന്നത് എല്ലാവരേയും അമ്പരപ്പിച്ചു. ഇതിന് മുന്‍പ് ഒരിക്കലും ഇത്രയും ക്ലാന്‍ അംഗങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നിരുന്നില്ലത്രെ.

ഒബാമ തെരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത് സംബന്ധിച്ച് തനിക്ക് ക്ലാനില്‍ നിന്നും ഈ മെയില്‍ സന്ദേശം ലഭിച്ചതായും ക്ലാരി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒബാമ മാപ്പ് പറയണം – നെജാദ്

January 29th, 2009

കഴിഞ്ഞ അറുപത് വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ഇറാനോട് കാണിച്ച കുറ്റകൃത്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മാപ്പ് പറയണം എന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് ആവശ്യപ്പെട്ടു. മാറ്റത്തിന്റെ പ്രവാചകന്‍ ആയി അവതരിച്ച ഒബാമ രണ്ട് സുപ്രധാന കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്. ആദ്യം മറ്റുള്ളവരെ ആദരവോടെ സമീപിച്ച് ലോകമെമ്പാടും പരന്നു കിടക്കുന്ന തങ്ങളുടെ സൈനിക സാന്നിധ്യം അവസാനിപ്പിക്കണം. അമേരിക്കന്‍ സൈന്യത്തെ അമേരിക്കന്‍ മണ്ണില്‍ ഒതുക്കി നിര്‍ത്തണം.

രണ്ടാമത്തെ അടിസ്ഥാനപരമായ മാറ്റം ഭീകരരോടും കുറ്റവാളികളോടും ഇസ്രയേലിനോടും ഉള്ള അമേരിക്കയുടെ മൃദു സമീപനവും പിന്തുണയും അവസാനിപ്പിക്കുക എന്നതാണ്.

കഴിഞ്ഞ അറുപത് വര്‍ഷം അമേരിക്ക ഇറാന്‍ ജനതക്ക് എതിരെ ആണ് നില കൊണ്ടിട്ടുള്ളത്. മാറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ ഇറാന്‍ ജനതയോട് മാപ്പ് പറഞ്ഞ് തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരം കാണണം. അമേരിക്ക മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന നയം ഉപേക്ഷിക്കണം. അമേരിക്കന്‍ ജനതക്ക് പോലും തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ. യും അമേരിക്കയും 123 കരാറില്‍ ഒപ്പു വച്ചു

January 17th, 2009

അമേരിക്കയും യു. എ. ഇ. യും ആണവ സഹകരണ ത്തിനായുള്ള 123 കരാറില്‍ ഒപ്പു വച്ചു. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസും യു. എ. ഇ. വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പു വച്ചത്. സമാധാന ആവശ്യങ്ങള്‍ക്കായി വാണിജ്യാ ടിസ്ഥാനത്തിലുള്ള ആണവ സഹകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒപ്പു വച്ചിരുന്നു. യു. എ. ഇ. യില്‍ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിവരങ്ങള്‍ക്ക് പകരം വയാഗ്ര

December 27th, 2008

താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

36 of 381020353637»|

« Previous Page« Previous « പാക്കിസ്താന്‍ കസബിനെ സഹായിക്കില്ല
Next »Next Page » ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 200 ലേറെ മരണം »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine