ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
ഇസ്രയേലി ഇന്റലിജന്‍സ് വിഭാഗമായ മൊസാദ് ആണ് കൊലക്ക് പിന്നില്‍ എന്ന് ഹമാസ് പറയുന്നു.
ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.
ഇതിനു മുന്‍പ് രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍.
തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു.
മറൊരു പേരിലാണ് മഹ്മൂദ് ദുബായില്‍ പ്രവേശിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ് അറിയിച്ചു.



പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
അല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. 
























