ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.



അല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു.
തമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
























