
പാരീസ് : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.
ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.
2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ് നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.



വാഷിംഗ്ടണ്‍ : സെപ്റ്റംബര്‍ പതിനൊന്നിന് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നേരിടേണ്ടി വന്ന പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിട്ടത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്നു എന്ന് 9/11ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വൈറ്റ് ഹൌസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. രാജ്യം നേരിടുന്ന ഭീഷണികളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. എന്നാല്‍ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ചു കൊണ്ട് പ്രതിഷേധിക്കുമെന്ന പാസ്റ്ററുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തെ പറ്റി മോശം ധാരണ പരത്താനേ സഹായിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊഗാദിഷു : സോമാലിയന്‍ തലസ്ഥാനത്തില്‍ അബദ്ധത്തില്‍ ബോംബുകള്‍ പൊട്ടി കൊല്ലപ്പെട്ട പതിനൊന്ന് ഭീകരരില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടെന്ന് സൂചന. ഇന്ത്യയില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്ന ഈ കണ്ടെത്തല്‍ അതീവ ഗൌരവമായിട്ടാണ് കാണുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത്. ഒരു കാര്‍ ബോംബ് നിര്‍മ്മിക്കു ന്നതിനിടയില്‍ അബദ്ധത്തില്‍ ബോംബ് പൊട്ടി 10 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റൊരു സംഭവത്തില്‍ റോഡരികില്‍ കുഴി ബോംബ് സ്ഥാപിക്കു ന്നതിനിടയില്‍ ബോംബ് പൊട്ടിയാണ് മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്.
ബാംഗ്ലൂര്‍ : പാക്കിസ്ഥാന്‍ ആഗോള ഭീകര കേന്ദ്രമായി വര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ഭീകരരുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ അധികൃതരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ ഈ പരാമര്‍ശം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരെ സഹായിക്കുന്നതിന്റെ തെളിവുകള്‍ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റ് പുറത്തു വിട്ടതിന്റെ പിന്നാലെ ആണെന്നത് ശ്രദ്ധേയമാണ്.
ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
പാക്കിസ്ഥാന് ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. 
























