ഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ “ദ സ്ട്രെയ്റ്റ് ടൈംസ്” പത്രമാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്. “ആഷ് വുഡ് സര്‍വ്വകലാശാല” യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
“ജീവിത അനുഭവങ്ങളുടെ” അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്. ഇതാണ് “ആഷ് വുഡ് സര്‍വ്വകലാശാല” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ് സ്ഥാപനത്തിന്റെ വാഗ്ദാനം.
പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് “വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി” എന്നാണ് അവര്‍ എഴുതിയത്.
Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക് “സര്‍വ്വകലാശാല” യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്.
599 ഡോളര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി “ആഷ് വുഡ് സര്‍വ്വകലാശാല” യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി.
7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. “ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം”, “സാമൂഹ്യ പ്രവര്‍ത്തന പരിചയം”, “നാടന്‍ കഥകളും പുരാണവും”, എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി “A” ഗ്രേഡും, “B” ഗ്രേഡും, “C” ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്.
കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു.
ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു.
ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ് നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
Ashwood University – ആഷ് വുഡ് സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills – ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ് ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ – Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്.
ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ് നല്‍കിയ ആഷ് വുഡ് സര്‍വ്വകലാശാല വ്യാജന്‍ – Fake – ആണെന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ് ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ആഷ് വുഡ് “സര്‍വ്വകലാശാല” തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സിറ്റിയില്‍ ഓഫീസ് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ് സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാജ്യത്ത് പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. “Council for Higher Education Accreditation” എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ “ആഷ് വുഡ് സര്‍വ്വകലാശാലയുടെ” വെബ്സൈറ്റ് പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ “Higher Education Accreditation Commission” അംഗീകരിച്ചതാണ് എന്നാണ്. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു “അക്രെഡിറ്റെഷന്‍ മില്‍” ആണ് ഇതെന്നാണ് സൂചന.
ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക് പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ് കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്.



തൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. “ന്യൂറോണ്‍” എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ് ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം രൂപീകരിക്കുന്ന ഉന്നതാധികാര അഞ്ചംഗ സമിതിയില്‍ തമിഴ് നാട് തങ്ങളുടെ പ്രതിനിധിയെ അംഗമാക്കേണ്ട എന്ന് തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ ആണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സമിതിയില്‍ അംഗത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ക്കുന്നില്ലെങ്കിലും ഈ തീരുമാനത്തോട് പാര്‍ട്ടിയ്ക്ക് അനുകൂലിക്കാന്‍ ആവില്ല എന്ന് ഡി. എം. കെ. വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഫയല്‍ ചെയ്ത കേസിന്റെ ഗതി ഈ തീരുമാനം തിരിച്ചു വിടും എന്ന് ഇവര്‍ ഭയക്കുന്നു.
ദുബായ് : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.


























