Tuesday, June 8th, 2010

രാഷ്ട്രീയ ഷണ്ഡത്വം

warren-andersonഭോപ്പാല്‍ : 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഒരു വിധി പറയാന്‍. അതും ഇത്തരമൊരു നാണംകെട്ട വിധി. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് വെറും രണ്ടു വര്ഷം തടവ്‌ ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും.

26 വര്ഷം മാറി മാറി ഭരിച്ച വ്യത്യസ്ത സര്‍ക്കാരുകള്‍ക്കൊന്നും പിടികിട്ടാപ്പുള്ളിയായ അമേരിക്കന്‍ മുതലാളി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്കു മുന്‍പില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അമേരിക്കയെ പിണക്കാനുള്ള ഇന്ത്യയുടെ ഭയമായിരുന്നു ഈ കഴിവ് കേടിനു പുറകില്‍. വാറന്‍ ആന്‍ഡേഴ്‌സനെ പോലെയൊരു അമേരിക്കന്‍ മുതലാളിയെ ശിക്ഷിച്ചാല്‍ ഇന്ത്യയിലേക്ക്‌ അമേരിക്കന്‍ നിക്ഷേപകര്‍ കടന്നു വരില്ല എന്നതാണ് സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ ഇന്ത്യയില്‍ കമ്പനി നടത്തുമ്പോള്‍ ഒരു സുരക്ഷാ നയവും അമേരിക്കയില്‍ കമ്പനി നടത്തുമ്പോള്‍ വേറൊരു നയവും സ്വീകരിക്കുന്ന ഇത്തരം മുതലാളിമാരെ നമുക്കെന്തിനാണ്?

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌  ഫാക്ടറിയ്ക്ക് സമാനമായ ഒരു ഫാക്ടറി അമേരിക്കയിലെ വെസ്റ്റ്‌ വെര്‍ജീനിയയില്‍ കമ്പനി നടത്തുന്നുണ്ട്. അവിടെ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്ത് കൊണ്ട് ഇന്ത്യയിലെ ഫാക്ടറിയിലും നടപ്പിലാക്കുന്നില്ല എന്ന ചോദ്യത്തിന് ഇത്രയും നാള്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ മറുപടി പറയാന്‍ കൂട്ടാക്കിയിട്ടില്ല.

വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയിലേയ്ക്ക് കൈമാറ്റം ചെയ്യാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല. ഡിസംബര്‍ 7നു വാറന്‍ ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്ത ഇന്ത്യന്‍ പോലീസ്‌ ഉടന്‍ തന്നെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാള്‍ ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യ വിടുകയും ചെയ്തു. പിന്നീട് ഇയാള്‍ ഒരിക്കലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് മുന്‍പില്‍ ഹാജരായില്ല.  വിദേശ നിക്ഷേപം ലക്‌ഷ്യം വെച്ച് ഇന്ത്യ മിണ്ടാതിരുന്നപ്പോള്‍ വാറന്‍ ആന്‍ഡേഴ്‌സനെ കാണാനില്ല എന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എന്നാല്‍ “കാണാതായി” ദിവസങ്ങള്‍ക്കകം ഇയാളെ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ “കണ്ടെത്തി”.

warren-anderson-in-hiding

വാറന്‍ ആന്‍ഡേഴ്‌സനെ തേടിപ്പിടിച്ച ബ്രിട്ടീഷ്‌ പത്രമായ ഡേയ്ലി മിറര്‍ പ്രസിദ്ധീകരിച്ച ചിത്രം. ന്യൂയോര്‍ക്കിലെ സ്വന്തം വീടിന്റെ മുന്‍ വാതിലില്‍ വെച്ചെടുത്തതാണീ ഫോട്ടോ.
©Shannon Sweeney/Daily Mirror

കേസിന്റെ കാലപ്പഴക്കവും, വാറന്‍ ആന്‍ഡേഴ്‌സന്റെ പ്രായവും കണക്കിലെടുത്ത് അമേരിക്കന്‍ സര്‍ക്കാര്‍ സഹകരിക്കില്ലെന്നും അതിനാല്‍ ഇനി ഇയാളെ കൈമാറ്റം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു 2001 ഓഗസ്റ്റ്‌ 6നു ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ഔദ്യോഗിക ഉപദേശം.

എന്നാല്‍ കുപ്രസിദ്ധമായ എന്‍റോണ്‍ കേസില്‍ പ്രതിയായ കെന്നെത്ത് ലേയുടെ മരണ ശേഷം പോലും ഇയാളെ കുറ്റവിമുക്തനാക്കാന്‍ അമേരിക്ക്ലന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേ കേസില്‍ പ്രതിയായ ജെഫ്രി സ്കില്ലിങ്ങിനു അമേരിക്കന്‍ കോടതി 24 വര്ഷം തടവ്‌ ശിക്ഷ വിധിച്ചതും ശ്രദ്ധേയമാണ്.

വാറന്‍ ആന്‍ഡേഴ്‌സനെ പിടിയ്ക്കാന്‍ ശ്രമിക്കേണ്ട എന്ന നിയമോപദേശത്തിനു അടിസ്ഥാനമില്ല എന്ന് വ്യക്തം. ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഹാംടണസില്‍ സുഖമായി ജീവിത സായാഹ്നം ചിലവഴിക്കുകയാണ്. ഇയാള്‍ ആരുമറിയാതെ ഒളിച്ചു താമസിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് ഒരു ലേഖനം ഇവിടെ വായിക്കാം.

ഏറെ മാരകമായ മീതൈല്‍ ഐസോസയനെറ്റ്‌ (Methyl Isocyanate – MIC) അനാവശ്യമായി ഉല്‍പ്പാദനത്തിന് ഉപയോഗിച്ചത് എന്തിന് എന്നതാണ് ഉത്തരം കിട്ടാത്ത ഒരു ചോദ്യം. അറ്റകുറ്റപ്പണികള്‍ വേണ്ട വിധം നടത്താഞ്ഞതിനാല്‍ ഫാക്ടറിയുടെ നിലവാരം വളരെ മോശമായിരുന്നു. പ്ലാന്റിന്റെ സുരക്ഷയ്ക്ക് ഒട്ടേറെ ഭീഷണികള്‍ ഉണ്ടായതായി കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ കണ്ടെത്തിയിരുന്നു. ഇവ അമേരിക്കന്‍ ഫാക്ടറിയില്‍ പരിഹരിച്ചുവെങ്കിലും ഭോപ്പാലില്‍ ഇവ പരിഹരിയ്ക്കാന്‍ കമ്പനി തുനിഞ്ഞില്ല. ദിവസേന വെറും 37 ഡോളര്‍ ലാഭിയ്ക്കാനായിട്ടായിരുന്നു സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത ഒട്ടേറെ സാങ്കേതിക വിദ്യകള്‍ കമ്പനി ഭോപ്പാലിലെ ഫാക്ടറിയില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇവ “ബിസിനസ് റിസ്ക്‌” ആണെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഈ റിസ്കില്‍ പൊലിഞ്ഞത്‌ അനേക ലക്ഷം ജനങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നല്‍കിയ 470 മില്യന്‍ ഡോളറിന്റെ നഷ്ടപരിഹാര ത്തുക ഇന്ത്യയില്‍ അത് വരെ നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തുകയാണ് എന്നായിരുന്നു കമ്പനിയുടെ വാദം. ലോകത്തിലേക്കും വെച്ച് നടന്ന ഏറ്റവും വലിയ ഒരു വ്യാവസായിക ദുരന്തമാണ് ഭോപ്പാലില്‍ നടന്നത്. നഷ്ട പരിഹാര തുക വലുതാകുന്നത് സ്വാഭാവികം. എന്നിട്ടും ഇന്ത്യന്‍ നിയമ പ്രകാരം ലഭിയ്ക്കാവുന്നതിനേക്കാള്‍ വലിയ തുകയാണ് ലഭിച്ചത് എന്നൊരു “ഏമ്പക്കം” വിട്ടു ധാരണയെ പറ്റി പരാമര്‍ശം നടത്തവെ ഇന്ത്യന്‍ കോടതി.

ആളോഹരി നഷ്ടപരിഹാരം കണക്ക് കൂട്ടിയാല്‍ ഇത് വെറും ദിനംപ്രതി 0.057 ഡോളര്‍ മാത്രമേ വരൂ. വാതക ദുരന്തത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും മറ്റും 25000 രൂപയാണ് ലഭിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ വെറും 67000 രൂപയും. ഈ തുകകള്‍ അമേരിക്കന്‍ ഡോളറില്‍ നല്‍കിയാല്‍ പോലും തുച്ഛമാണെന്ന് എല്ലാവര്ക്കും അറിയാം.

തങ്ങളുടെ പൌരന്മാരുടെ കാര്യം വരുമ്പോള്‍ അമേരിക്ക തികച്ചും വ്യത്യസ്തമായ സമീപനം കൈക്കൊള്ളുന്നു എന്നതിന് തെളിവാണ് അടുത്തയിടെ ഉണ്ടായ എണ്ണ മലിനീകരണത്തില്‍ കണ്ടത്. ഒരാള്‍ക്ക്‌ 5000 ഡോളര്‍ വെച്ച് അടിയന്തിരമായി ഇടക്കാലാശ്വാസം നല്‍കാനാണ് അമേരിക്ക ബ്രിട്ടീഷ്‌ പെട്രോളിയത്തോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്. എണ്ണ വൃത്തിയാക്കാനുള്ള ചിലവിലേയ്ക്കായി ആദ്യ പടിയായി 69 മില്യന്‍ ഡോളര്‍ നല്‍കാനും. തീരാ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക്‌ അവരുടെ വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടത്തിന്റെ പേരില്‍ 84 മില്യന്‍ ഡോളര്‍ കമ്പനി ഇതിനോടകം നല്‍കി കഴിഞ്ഞു. മൊത്തം നഷ്ട പരിഹാര തുക എത്രയോ ബില്യന്‍ വരും എന്നാണു കണക്കാക്കപ്പെടുന്നത്.

ഇതിനിടയ്ക്കാണ് ഇന്ത്യയില്‍ മുതല്‍ മുടക്കുന്ന അമേരിക്കന്‍ ആണവ കമ്പനികളുടെ നഷ്ടപരിഹാര തുക വെറും 500 കോടി ആക്കി പരിമിതപ്പെടുത്തുന്ന ആണവ ബാധ്യതാ ബില്‍  സര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിയ്ക്കുന്നത്. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണമത്രേ.

എന്നാല്‍ മൊത്തം നഷ്ടപരിഹാര തുക പരിമിതപ്പെടുത്താവുന്നതല്ല എന്നാണു മിക്ക ലോക രാഷ്ട്രങ്ങളുടെയും നിലപാട്. തുകയുടെ ബാധ്യത പൂര്‍ണ്ണമായി അപകടം ഉണ്ടാക്കുന്ന കമ്പനി തന്നെ വഹിക്കണം എന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ഈ ബില്‍ പാസ്സായേ തീരൂ എന്നതിനാല്‍ ഈ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമുണ്ട്. ഇന്ത്യന്‍ ജനതയുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു ആണവ കരാര്‍ പാസ്സാക്കിയത് പോലെ ഇതും പാസ്സാക്കി എടുക്കും സര്‍ക്കാര്‍. സുരക്ഷയ്ക്ക് ശാസ്ത്രീയമായ ഒരു ഉറപ്പും നല്‍കാനാവാത്ത സാങ്കേതിക വിദ്യയായ ആണവ ഊര്‍ജ്ജം കൈകാര്യം ചെയ്യുന്ന ആണവ നിലയങ്ങള്‍ മൂലം, ഭോപ്പാല്‍ ദുരന്തം ഒന്നുമല്ലാതാവുന്നത്രയും ഭീകരമായ വന്‍ ദുരന്തങ്ങള്‍ കാത്തിരിപ്പുണ്ട് ഇന്ത്യന്‍ ജനതയെ എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്ന്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010