പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു

July 11th, 2026

hormuz-strait-tankers-epathram

പശ്ചിമേഷ്യയിൽ ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്ക ഉയരുന്നു. ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ ജോർദാനിലെ അസ്‌റാഖ് സൈനിക താവളത്തിലേക്ക് വിക്ഷേപിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

ഇതിനിടെ, വടക്കൻ ഇറാനിൽ ചൈനയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റെയിൽവേ പാലം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ കൊനാരക് നാവിക സൈനിക മേഖലയിലും ശത്രു യുദ്ധവിമാനങ്ങൾ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി സമുദ്രഗതാഗത വിവരസ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് വ്യക്തമാക്കി.

നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും പരസ്പര വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. സാങ്കേതിക ചർച്ചകൾ തുടരുകയാണെന്നും പ്രശ്നപരിഹാരത്തിന് അമേരിക്ക പ്രതിബദ്ധമാണെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇറാന്റെ അഭ്യർഥന പ്രകാരമാണ് കൂടുതൽ ചർച്ചകൾക്ക് ധാരണയായതെന്നും, എന്നാൽ ഇരുരാജ്യങ്ങൾക്കിടയിലെ വെടിനിർത്തൽ ഇനി നിലവിലില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ചർച്ചകൾ തുടരുമെന്ന അഭ്യർഥന ഇറാൻ നടത്തിയിട്ടില്ലെന്നും, ഖത്തർ മധ്യസ്ഥസംഘത്തിന്റെ സന്ദർശനം മാത്രമാണ് അംഗീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്ക ധാരണാപത്രത്തിൽ നിന്ന് പിന്മാറിയാൽ രാജ്യത്തെ പ്രതിരോധിക്കാൻ ഇറാൻ സജ്ജമാണെന്നും മുഖ്യ ചർച്ചാകാരൻ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിൽ ഇറാൻ സ്ഥാനപതി അമീർ-സഈദ് ഇറവാനി അമേരിക്കയുടെ നടപടികൾ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ആരോപിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മറുവശത്ത്, അമേരിക്കൻ പ്രതിനിധി ടാമി ബ്രൂസ് നിബന്ധനകളോടെയുള്ള നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും അവസരമുണ്ടെന്ന് സുരക്ഷാ സമിതി യോഗത്തിൽ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമാണെന്നും അവയ്‌ക്കെതിരെ ആക്രമണം നടത്തില്ലെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇറാൻ നടത്തണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിലെ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ പുതിയ ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂമിക്ക് കവചമായി ചന്ദ്രന്‍

June 21st, 2026

space-crash-earth-epathram

വാഷിംഗ്ടൺ: ഭാവിയിൽ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിന് മുമ്പ് അവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചന്ദ്രനിൽ അത്യാധുനിക ജൈവസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന് ശാസ്ത്രലോകം നിർദേശിക്കുന്നു. ഭൂമിയെ അന്യഗ്രഹ സൂക്ഷ്മജീവികളിൽ നിന്നോ അജ്ഞാത ജൈവഭീഷണികളിൽ നിന്നോ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണിതെന്നാണ് പുതിയ പഠനത്തിന്റെ വിലയിരുത്തൽ.

മക്‌ഗിൽ സർവകലാശാലയിലെ ഗവേഷകരും അമേരിക്കയിലെ സ്ട്രാറ്റജിക് ത്രെറ്റ് അനാലിസിസ് ആന്‍ഡ് റിസേര്‍ച്ച് ലബോറട്ടറീസ് ലെ വിദഗ്ധരും ചേർന്ന് തയ്യാറാക്കിയ നയരേഖയിൽ, ചന്ദ്രനിൽ ഒരു “ജൈവ ക്വാറന്റൈൻ കേന്ദ്രം” സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. ഭാവിയിൽ നാസയുടെയും മറ്റ് ബഹിരാകാശ ഏജൻസികളുടെയും ദൗത്യങ്ങൾ ചൊവ്വയിൽ നിന്നോ മറ്റ് ഗ്രഹങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാറകളും മണ്ണും മറ്റ് സാമ്പിളുകളും നേരിട്ട് ഭൂമിയിലെത്തിക്കുന്നതിന് പകരം ആദ്യം ചന്ദ്രനിലെ ഈ പ്രത്യേക ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നിർദേശം.

ഗവേഷകരുടെ അഭിപ്രായത്തിൽ, അന്യഗ്രഹ ജീവന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, അതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. അജ്ഞാതമായ ഒരു സൂക്ഷ്മജീവി ഭൂമിയിലെ ആവാസവ്യവസ്ഥയിൽ പ്രവേശിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചിക്കാനാവാത്തതും ദീർഘകാലത്തേക്ക് പ്രകൃതിയെ ബാധിക്കുന്നതുമായിരിക്കാം. ഭൂമിയിലെ അധിനിവേശ ജീവിവർഗങ്ങൾ ഉണ്ടാക്കിയ പരിസ്ഥിതി നാശം ഇതിന് മുന്നറിയിപ്പാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രനിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിൽ മനുഷ്യർ നേരിട്ട് സാമ്പിളുകൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പദ്ധതി. അത്യാധുനിക റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് സാമ്പിളുകൾ പരിശോധിക്കുകയും, അവയിൽ അപകടകാരിയായ ജീവസാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യും. ഇതിലൂടെ മനുഷ്യരിലേക്കോ ഭൂമിയിലേക്കോ അപകടകരമായ ജൈവവസ്തുക്കൾ അബദ്ധത്തിൽ എത്താനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഭൂമിയിൽ നിലവിലുള്ള അത്യാധുനിക ജൈവസുരക്ഷാ ലബോറട്ടറികൾക്കും അജ്ഞാതമായ ഒരു അന്യഗ്രഹ സൂക്ഷ്മജീവിയെ പൂർണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ കഴിയുമെന്ന് ഉറപ്പില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ പേടകങ്ങൾ അപകടത്തിൽപ്പെടുകയോ, സാമ്പിളുകൾ ചോർന്നുപോകുകയോ, അന്യഗ്രഹ പരിസരങ്ങളിൽ പ്രവർത്തിച്ച ബഹിരാകാശ യാത്രികർ അജ്ഞാത ജൈവഘടകങ്ങളുമായി സമ്പർക്കത്തിലാവുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

നാസയുടെ ആർട്ടെമിസ് പദ്ധതിയുൾപ്പെടെ നിരവധി രാജ്യങ്ങളും സ്വകാര്യ ബഹിരാകാശ കമ്പനികളും ചന്ദ്രനിലും ചൊവ്വയിലും സ്ഥിര സാന്നിധ്യം ലക്ഷ്യമിട്ട് മുന്നേറുന്ന സാഹചര്യത്തിലാണ് ഈ നിർദേശം ശ്രദ്ധേയമാകുന്നത്. ബഹിരാകാശ ഗവേഷണം വേഗത്തിൽ വികസിക്കുന്നതിനൊപ്പം ജൈവസുരക്ഷാ മാനദണ്ഡങ്ങളും അതേ വേഗത്തിൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

“മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാസ്ത്രീയ നേട്ടങ്ങളിലൊന്നായി അന്യഗ്രഹ ജീവനെ കണ്ടെത്തൽ മാറിയേക്കാം. എന്നാൽ ആ നേട്ടം ഭൂമിക്ക് ഭീഷണിയാകാതിരിക്കാൻ മുൻകരുതൽ നടപടികൾ ഇന്ന് തന്നെ സ്വീകരിക്കണം,” എന്നാണ് പഠനരചയിതാക്കളുടെ നിലപാട്. അതിനാൽ തന്നെ ഭാവിയിൽ ചന്ദ്രൻ മനുഷ്യരുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം മാത്രമല്ല, ഭൂമിയെ സംരക്ഷിക്കുന്ന ആദ്യത്തെ ജൈവ പ്രതിരോധ കവചമായും മാറാൻ സാധ്യതയുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്.

ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിസ്ഥിതി-ജൈവസുരക്ഷാ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജേണലായ ആംബിയോ യിലാണ്. ചന്ദ്രനിൽ ജൈവസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശം ഇപ്പോൾ നാസയുടെ ഔദ്യോഗിക പദ്ധതിയുടെ ഭാഗമല്ല. എന്നാൽ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളും അന്യഗ്രഹ സാമ്പിൾ ശേഖരണ പദ്ധതികളും രൂപകൽപ്പന ചെയ്യുമ്പോൾ ഇത്തരം നിർദേശങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ സമൂഹം ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്

June 15th, 2026

hormuz-strait-tankers-epathram

വാഷിംഗ്ടൺ: ലോകത്തെ കാത്തിരുന്ന വൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വെടിനിർത്തൽ ധാരണയായെന്നും അമേരിക്കയുടെ നാവിക ഉപരോധം ഉടനടി പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് ഇനി മുതൽ ടോൾ ഇല്ലാതെ സൗജന്യമായി കടന്നുപോകാനാവും.

ഞായറാഴ്ച ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഘരീബാബാദിയും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന സൈനികപരമായ ശത്രുതയ്ക്ക് താൽക്കാലിക വിരാമമാകും. വരും വെള്ളിയാഴ്ച കരാറിൽ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച 80-ാം ജന്മദിനം ആഘോഷിച്ച ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ കാണുന്നത്.

“എല്ലാവർക്കും ആശംസകൾ! ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നു കൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ്ണ അധികാരം നൽകുന്നു. അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ… എണ്ണ ഒഴുകട്ടെ!” – ട്രംപ് കുറിച്ചു.

മറ്റൊരു പോസ്റ്റിൽ, ഈ വലിയ കരാർ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനുമായി കൂടുതൽ സമഗ്രമായ സമാധാന കരാറിലേക്ക് ഇത് വഴിതുറക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

കഴിഞ്ഞ ഡിസംബർ 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഭൂരിഭാഗവും തടസ്സപ്പെട്ടത്. ഇത് ആഗോളതലത്തിൽ എണ്ണവില വർദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിരുന്നു. പുതിയ കരാറിലൂടെ ലോകത്തെ മുൻനിര ഇന്ധന വിതരണ പാത വീണ്ടും സജീവമാകുന്നതോടെ ആഗോള വിപണിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൂഗിളിനെതിരെ വൻ പ്രതിഷേധം

June 15th, 2026

standford-google-protest-epathram

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ സാങ്കേതികവിദ്യാ കരാറുകളിൽ പ്രതിഷേധിച്ചാണ് നൂറുകണക്കിന് ബിരുദധാരികൾ ചടങ്ങ് ബഹിഷ്കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയത്. പിച്ചൈ പ്രസംഗം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ അദ്ദേഹത്തിന് നേരെ കൂക്കിവിളിക്കുകയും പ്ലക്കാർഡുകളും പലസ്തീൻ പതാകകളും ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.

‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ’ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രോജക്ട് നിംബസ് എന്ന പേരിൽ ഇസ്രായേൽ സർക്കാരും ഗൂഗിളും ആമസോണും തമ്മിലുള്ള $1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരാറിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രധാന പ്രതിഷേധം.

ഗൂഗിൾ നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യ ഗാസയിലെ സൈനിക ആവശ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായാണ് ഇസ്രായേൽ ഉപയോഗിക്കുന്നതെന്നും, ഇതിലൂടെ ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഗൂഗിൾ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

പ്രോജക്ട് നിംബസിനെതിരെ ഗൂഗിൾ ഓഫീസുകളിൽ മുൻപ് പ്രതിഷേധം നടത്തിയ ഡസൻകണക്കിന് ജീവനക്കാരെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ നടപടിയും വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു.

സുന്ദർ പിച്ചൈ പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് ബഹിഷ്കരിച്ച വിദ്യാർത്ഥികൾ, സമീപത്തുതന്നെ ‘പീപ്പിൾസ് കമ്മൻസ്മെന്റ്’ എന്ന പേരിൽ ബദൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പാലസ്തീനിയൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീൽ ആയിരുന്നു ഈ ചടങ്ങിലെ മുഖ്യപ്രഭാഷകൻ.

അടുത്ത കാലത്തായി അമേരിക്കൻ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ-പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നതിന്റെ തുടർച്ചയായാണ് ഗൂഗിൾ മേധാവിക്കെതിരെ ഇപ്പോൾ സ്റ്റാൻഫോർഡിലും കടുത്ത പ്രതിഷേധം അരങ്ങേറിയത്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി

June 1st, 2026

children-under-sixteen-years-not-allowed-to-visit-social-media-in-australia-ePathram

സോഷ്യൽ മീഡിയയുടെ അപകടങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിച്ച് അവർക്ക് സുരക്ഷിതമായ ഡിജിറ്റൽ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് മലേഷ്യയിൽ പ്രായ പരിധി നിശ്ചയിച്ചു.

16 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ സോഷ്യൽ മീഡിയ എക്കൗണ്ടുകൾ ആക്റ്റീവ് ആക്കരുത് എന്ന് ഫെയ്‌സ് ബുക്ക്, ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം അടക്കം എല്ലാ സാമൂഹിക മാധ്യമങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകി.

സാമൂഹിക മാധ്യമങ്ങളോടുള്ള കുട്ടികളുടെ അമിതമായ ആസക്തി, സൈബർ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവയൊക്കെയാണ് പുതിയ നടപടിയിലൂടെ സർക്കാർ ഉന്നം വെക്കുന്നത്.

എക്കൗണ്ടുകൾ തുറക്കുമ്പോൾ പ്രായം തിരിച്ചറിയാൻ ഉള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് വൻ തുക പിഴ ചുമത്താനും സർക്കാർ തീരുമാനിച്ചു. മലേഷ്യയിലെ എല്ലാ പ്രമുഖ പ്ലാറ്റ്‌ ഫോമുകൾക്കും ഈ നിയമം ബാധകമാണ്.

നിലവിൽ ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗ ങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ അപകടകരമായ പ്രവണതകളിൽ നിന്നും സംരക്ഷണത്തിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തുർക്കിയിൽ നിയമം പാസാക്കിയത് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുൻപാണ്.

ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഈ നിയമ നിർമ്മാണവുമായി മുന്നോട്ടു പോകുന്നു എന്നാണു റിപ്പോർട്ടുകൾ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ

May 11th, 2026

china-america-flags-epathram

ബീജിങിൽ വ്യാഴാഴ്ച് ആരംഭിക്കുന്ന ചൈന-അമേരിക്ക ഉച്ചകോടിയിൽ ട്രംപും ഷി ജിൻപിംഗും വ്യാപാരവും ഇറാൻ വിഷയവും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം ഇരുരാജ്യങ്ങളും എണ്ണവിതരണ പ്രശ്നങ്ങൾ നേരിടുകയാണ്. ചൈന സമാധാന ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

അമേരിക്കൻ കയറ്റുമതി, തീരുവ പ്രശ്നങ്ങൾ എന്നിവയിലും ചർച്ചകൾ നടക്കും. ലോക സാമ്പത്തികരംഗം കൂടിക്കാഴ്ചയെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

April 18th, 2026

strait-of-hormuz-epathram

തുറന്നു കൊടുത്ത ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇറാൻ തുറമുഖങ്ങൾക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയുമായി ഇറാൻ വന്നത്.

ലബനാനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇറാന്‍ ഹോര്‍മുസ് തുറന്നത്.

എന്നാൽ ഇറാന്റെ തുറമുഖങ്ങള്‍ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായില്ല. ഇത് കൊണ്ടാണ് വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തീരുമാനിച്ചത്.

ഇറാനിലേള്ള കപ്പലുകള്‍ക്കു നേരെയുള്ള നാവിക ഉപരോധം യു എസ് പിന്‍വലിക്കുന്നതു വരെ ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കും എന്നും ഇറാന്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്

April 13th, 2026

american-president-donald-j-trump-ePathram
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനിൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ പോപ്പ് ലിയോ മാർപ്പാപ്പയ്ക്ക് എതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. കുറ്റ കൃത്യങ്ങൾ തടയുന്ന കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബ്ബലം ആണെന്നും വിദേശ നയങ്ങൾ വളരെ മോശം ആണെന്നും ട്രംപ് പരിഹസിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയിലാണ് മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

പോപ്പിന്റെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ആണവ പദ്ധതികൾ പോലുള്ള ഭീഷണികളെ ലിയോ പതിനാലാമൻ മാർപ്പാപ്പ അവഗണിക്കുന്നു എന്ന് ട്രംപ് കുറ്റപ്പെടുത്തി.

വെനസ്വേലയിൽ നിന്നുള്ള മയക്കു മരുന്ന് കടത്തും കുറ്റവാളികളുടെ കടന്നു കയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ല. നിയമപാലനത്തിൽ വിട്ടു വീഴ്ച ചെയ്യുന്ന നിലപാടാണ് വത്തിക്കാൻ സ്വീകരിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.

തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കനെ പോപ്പ് ആയി സഭ തെരഞ്ഞെടുത്തത്. വൈറ്റ് ഹൗസിൽ താൻ ഇല്ലായിരുന്നു എങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാവില്ലായിരുന്നു എന്നും ട്രംപ് പരിഹസിച്ചു. അന്താ രാഷ്‌ട്ര രാഷ്ട്രീയത്തിൽ വത്തിക്കാൻ ഇടപെടുന്നത് ഗുണകരമല്ല എന്നും ട്രംപ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം

April 8th, 2026

ceasefire-epathram

സമാധാന ചർച്ചക്ക് കളമൊരുക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് യുദ്ധത്തിന് താൽക്കാലിക വിരാമമിടാൻ തങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു. രണ്ട് ആഴ്ച ഇറാന് മേൽ ആക്രമണം നിർത്തി വെക്കും എന്നാണ് ഇപ്പോഴത്തെ അമേരിക്കൻ നിലപാട്. പാക്കിസ്ഥാൻ്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകളാണ് വെടിനിർത്തലിലേക്ക് നയിച്ചത്. ഇതിൻ്റെ ഭാഗമായി മുന്നോട്ട് വെച്ച പത്തിന നിർദ്ദേശങ്ങൾ ചർച്ച ചെയ്യാം എന്നാണ് ട്രമ്പ് അറിയിച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ നിലവിലുള്ള വെടിനിർത്തൽ ലെബനോൻ്റെ കാര്യത്തിൽ ബാധകമല്ല എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

ഹോർമൂസ് കടലിടുക്ക് ഇതോട് കൂടി കപ്പൽ ഗതാഗതത്തിന് താൽക്കാലികമായെങ്കിലും തുറക്കപ്പെടും എന്നത് ലോകത്തിന് ഏറെ ആശാവഹമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

April 6th, 2026

agnes-callamard-secretary-general-amnesty-international-ePathram
ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ടു നശിപ്പിക്കും എന്നുള്ള ട്രംപിന്റെ ഭീഷണിക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ആംനെസ്റ്റി ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ്.

ഇത്തരം ഒരു ആക്രമണത്തിലൂടെ ഇറാനിലെ സാധാരണക്കാർ ആയിരിക്കും ആദ്യം കഷ്ടപ്പെടേണ്ടി വരിക. വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കുക യാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന് ട്രംപിനു എതിരെ അവർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

എന്തൊരു മ്ലേച്ഛമായ സന്ദേശം!.
വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയിൽ ആദ്യം ദുരിതം അനുഭവിക്കുന്നത് ഇറാനിയൻ സിവിലിയന്മാർ ആയിരിക്കും: ഇനി വൈദ്യുതിയോ ചൂടാക്കലോ വെള്ളമോ ഇല്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ ക്കാർക്ക് കഴിയുന്നില്ല. യുദ്ധക്കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് എന്നും അവർ ട്വീറ്റ് ചെയ്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ല എങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കും എന്നായിരുന്നു ഭീഷണി. ഇതിനു എതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 1711231020»|

« Previous « ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
Next Page » രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine