ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.



ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിക്കിടയില്‍ കീഴടങ്ങിയ തമിഴ് വംശജരെ പ്രസിഡണ്ടിന്റെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരം ശ്രീലങ്കന്‍ സൈന്യം വധിച്ചതായി മുന്‍ സൈനിക മേധാവി ജനറല്‍ ശരത് ഫോണ്‍സേക്ക വെളിപ്പെടുത്തി.
കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.
25 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പുലികള്‍ക്കു നേരെ നടത്തിയ സൈനിക നടപടിയുടെ മറവില്‍, തമിഴ് ജനതക്കു നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനവും, അതിക്രമവും നടന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം വെടി നിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച്, തമിഴ് വംശജരെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു. കീഴടങ്ങിയ തമിഴ് പോരാളികളെയും അന്താരാഷ്ട്ര മര്യാദകള്‍ വെടിഞ്ഞ് ശ്രീലങ്കന്‍ സൈന്യം വധിച്ചു. യുദ്ധ രഹിത മേഖലകളില്‍ കടന്നു ചെന്ന് സൈന്യം യുവാക്കളെയും കുട്ടികളെയും കൊലപ്പെടുത്തി. ഇവിടങ്ങളില്‍ ആവശ്യത്തിനു വെള്ളവും, ഭക്ഷണവും, മരുന്നും എത്തിക്കാം എന്ന് സര്‍ക്കാര്‍ ഏറ്റിരുന്നുവെങ്കിലും ഇത് നടന്നില്ല. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന നരഹത്യ, എല്ലാ അന്താരാഷട്ര നിയമങ്ങളുടെയും ലംഘനമായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ട്, മനുഷ്യവംശത്തിനു നേരെയുള്ള കുറ്റകൃത്യമായിട്ടാണ് ഇതിനെ കാണുന്നത് എന്നും പറയുന്നുണ്ട്.
























