കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു.
ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു.
തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി.



ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.
തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കുന്നതില്‍ വിജയം അവകാശപ്പെട്ട ശ്രീലങ്ക ഇനി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിന് പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതിന് അനുകൂലമായ മറുപടി നല്‍കും എന്നും ഒരു ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അടുത്ത് തന്നെ ശ്രീലങ്ക ഇംഗ്ലീഷില്‍ ഒരു ഔദ്യോഗിക സൈനിക രേഖ പുറത്തിറക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പടെ ആവശ്യമുള്ള സേനകള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാവും നല്‍കുക. അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യാ എന്നീ രാജ്യങ്ങള്‍ക്കും ഇത്തരം പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്ക അറിയിച്ചു. 
























