തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കുന്നതില്‍ വിജയം അവകാശപ്പെട്ട ശ്രീലങ്ക ഇനി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിന് പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതിന് അനുകൂലമായ മറുപടി നല്‍കും എന്നും ഒരു ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അടുത്ത് തന്നെ ശ്രീലങ്ക ഇംഗ്ലീഷില്‍ ഒരു ഔദ്യോഗിക സൈനിക രേഖ പുറത്തിറക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പടെ ആവശ്യമുള്ള സേനകള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാവും നല്‍കുക. അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യാ എന്നീ രാജ്യങ്ങള്‍ക്കും ഇത്തരം പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്ക അറിയിച്ചു.





കീഴടങ്ങാന്‍ വന്ന തമിഴ് പുലികളെ ശ്രീലങ്കന്‍ സൈന്യം നിഷ്കരുണം വെടി വച്ച് കൊല്ലുകയും പരിക്കേറ്റ സാധാരണ ജനത്തെ വരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിമാടത്തിലേയ്ക്ക് തള്ളി ഇട്ടു കുഴിച്ചു മൂടി എന്നും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ജാഫ്നയിലെ സര്‍വകലാശാലാ അധ്യാപകരുടെ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. പോരാട്ടത്തിന്റെ അവസാന നാളുകളില്‍ ആണ് ഈ കൊടും പാതകങ്ങള്‍ നടന്നത്.

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ വളരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് വീണ്ടും ലോക മാധ്യമങ്ങള്‍. തമിഴ് പുലികള്‍ക്ക് എതിരേ നടത്തിയ സൈനിക നടപടിയില്‍ സാധാരണക്കാരായ അനേകായിരം തമിഴ് വംശജരുടെ ജീവനാണ് പൊലിഞ്ഞത്. മാത്രമല്ല ശ്രീലങ്കന്‍ സൈന്യം സന്നദ്ധ സംഘടനകളെപ്പോലും ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിരുന്നില്ല. ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിനു ശേഷമാണ് ശക്തമായത്. 
























