ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും.
അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല.
അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം.
തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്.



ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.
അന്താരാഷ്ട്ര അഹിംസാ ദിന ആചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 140ാം ജന്മ ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ഗാന്ധിജിയുടെ ചിത്രത്തോട് കൂടിയ സ്റ്റാമ്പ് പുറത്തിറക്കി. മിയാമിയിലെ പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡി പചീക്കൊ വരച്ച ഗാന്ധിജിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒരു ഡോളറാണ് സ്റ്റാമ്പിന്റെ വില. മഹാത്മാ ഗാന്ധിയുടെ ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹിംസാ ദിനാചരണം സംഘടിപ്പിയ്ക്കുകയുണ്ടായി.
അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും നേരിട്ട് ശ്രമിച്ചിട്ടും അമേരിക്കയ്‌ക്ക് ഒളിമ്പിക്‍സ് ലഭിച്ചില്ല. നാണം കെട്ട ഈ പരാജയം ലോകം മുഴുവന്‍ ടെലിവിഷനില്‍ കാണുകയും ചെയ്തു എന്നത് ഈ പരാജയത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇതില്‍ പരം ഒരു അപമാനം ഉണ്ടാവാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഈ പരാജയത്തിന്റെ കഥ തങ്ങളുടെ സ്‌പോര്‍ട്ട്‌സ് പേജിലാണ് പ്രസിദ്ധപ്പെടുത്തിയത് എന്നത് അമേരിക്കന്‍ മാധ്യമങ്ങളുടെ ഗതികേട് വെളിപ്പെടുത്തി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് പകര്‍ന്നു ലഭിച്ചത് അമേരിക്കന്‍ ജനകീയ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു എന്ന് ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ഓര്‍മ്മിച്ചു. ഇതിന് അമേരിക്കന്‍ ജനത ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു. ഗാന്ധി നയിച്ച അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്നത്തെ അമേരിക്ക തങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തോടും സന്ദേശത്തോടുമുള്ള അമേരിക്കന്‍ ജനതയ്ക്കുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഒബാമ അറിയിച്ചു. കഴിഞ്ഞ ദിവസം വെര്‍ജീനിയയിഒലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ, ജീവിച്ചിരി ക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയുമായി വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചാല്‍ താങ്കള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഗാന്ധി എന്ന് ഒബാമ മറുപടി പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ യഥാര്‍ത്ഥ ആരാധ്യ പുരുഷന്‍ ഗാന്ധിയാണെന്ന് ഒബാമ അന്ന് വ്യക്തമാക്കി. ഗാന്ധിയുമായി ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഒബാമ പക്ഷെ ഗാന്ധി മിതമായി മാത്രം ആഹാരം കഴിക്കുന്ന ആളായിരു ന്നതിനാല്‍ തങ്ങളുടെ വിരുന്ന് പെട്ടെന്ന് അവസാനിക്കും എന്ന് തമാശയായി പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.
വന്‍ രാഷ്ട്രങ്ങളെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേയ്ക്ക് ഇനിയും കൊണ്ടു വരുന്നത് സമിതിയുടെ സന്തുലിതാ വസ്ഥയ്ക്ക് ദോഷം ചെയ്യും എന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി പ്രസ്താവിച്ചു. സമിതിയിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ തുല്യത ആവശ്യമാണ്. ഇന്ത്യ അംഗമായാല്‍ ഇന്ത്യയെ പോലെ ആണവ രാഷ്ട്രമായ പാക്കിസ്ഥാനും അംഗത്വം നല്‍കേണ്ടി വരും. ഇറ്റലി, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളേയും പരിഗണിയ്ക്കേണ്ടി വരും. ഇങ്ങനെ വന്‍ ശക്തികളുടെ തിക്കിലും തിരക്കിലും പെട്ടു ചെറു രാഷ്ട്രങ്ങള്‍ ഞെരുങ്ങി പോവും. ഇതിനാല്‍ സുരക്ഷാ സമിതിയില്‍ കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം തങ്ങള്‍ നിരാകരിയ്ക്കുന്നു.
























