കൊളറാഡോയില്‍ ആറു വയസ്സുകാരന്‍ ഫാല്‍ക്കണ്‍ ഹീന്‍ കയറിയ ബലൂണ്‍ ആകാശത്തേക്ക് പറന്നു പോയി എന്ന വാര്‍ത്തയെ തുടര്‍ന്ന് ലോകം ഇന്നലെ 90 മിനിട്ടിലേറെ ശ്വാസമടക്കി ആ കാഴ്‌ച്ച കണ്ടു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം.
കുട്ടിയുടെ വീട്ടുകാര്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഹീലിയം വാതക ബലൂണിന്റെ പേടകത്തില്‍ കയറിയ ബാലന്‍ അത് കെട്ടി ഇട്ടിരുന്ന കയര്‍ അഴിച്ചു വിടുകയാണ് ഉണ്ടായത് എന്ന് ബാലന്റെ സഹോദരന്‍ കണ്ടതായി പോലീസ് അറിയിച്ചു. കയര്‍ അഴിഞ്ഞതോടെ പറന്നു പൊങ്ങിയ ബലൂണ്‍ ശക്തമായ കാറ്റില്‍ അതിവേഗം പറന്ന് നീങ്ങുകയാണ് ഉണ്ടായത്.
ബലൂണില്‍ ഘടിപ്പിച്ച പേടകത്തിന്റെ വാതില്‍ പൂട്ടിയിട്ടി ല്ലായിരുന്നു എന്നതിനാല്‍ കുട്ടി പേടകത്തില്‍ നിന്നും വീണു പോയിട്ടുണ്ടാവും എന്നായിരുന്നു സംശയം. ഏഴായിരം അടി ഉയരത്തില്‍ പറന്ന ബലൂണ്‍ മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കിഴക്കന്‍ ദിശയിലേക്ക് നീങ്ങി ക്കൊണ്ടിരുന്നു. പേടകത്തിന്റെ അടിയിലെ പലക തീര്‍ത്തും ദുര്‍ബലമാണ് എന്നതിനാല്‍ ചെറിയൊരു ആഘാതം പോലും അത് തകരുവാന്‍ ഇടയാക്കും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടേണ്ടി വരുന്നത് എന്നതിനാല്‍ ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശയ ക്കുഴപ്പത്തില്‍ ആയിരുന്നു അധികൃതര്‍.
90 മിനുട്ടോളം പറന്ന ശേഷം ബലൂണ്‍ നിലത്തിറ ങ്ങിയപ്പോഴേക്കും രക്ഷാ പ്രവര്‍ത്തകര്‍ ഫയര്‍ എഞ്ചിനും മറ്റ് സന്നാഹങ്ങളുമായി ഓടിയടുത്തു. എന്നാല്‍ ബലൂണില്‍ കുട്ടി ഉണ്ടായിരുന്നില്ല.
അതോടെ കുട്ടി പറക്കുന്ന തിനിടയില്‍ വീണു പോയിട്ടുണ്ടാവും എന്ന സംശയം പ്രബലപ്പെട്ടു. അന്വേഷണങ്ങള്‍ പുരോഗമി ക്കുന്നതിനിടെ പൊടുന്നനെ കുട്ടി അവന്റെ വീട്ടില്‍ തന്നെ പ്രത്യക്ഷപ്പെട്ടതോടെ കഥയ്ക്ക് പരിസമാ പ്തിയാവുകയും ചെയ്തു. കയര്‍ ഊരി ബലൂണ്‍ പറത്തിയ കുട്ടി, പേടി കാരണം തട്ടിന്‍ പുറത്ത് ഒരു പെട്ടിയില്‍ കയറി ഒളിച്ചിരിക്കു കയായിരുന്നു.
ഏതായാലും ഒന്നര മണിക്കൂറോളം ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ബാലന്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒരു ആഘോഷമായി മാറി.
“ബലൂണ്‍ ബോയ്” എന്ന പേരില്‍ പ്രസിദ്ധനായ ബാലന്‍ പറത്തി വിട്ട ബലൂണിന്റെ ചിത്രമടങ്ങിയ റ്റീ ഷര്‍ട്ടുകള്‍ വരെ ഈ ഒന്നര മണിക്കൂറിനുള്ളില്‍ വിപണിയില്‍ രംഗത്ത് വരികയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ഫേസ് ബുക്കില്‍ മൂന്ന് ഫാന്‍ പേജുകളും ഗ്രൂപ്പുകളും രൂപം കൊണ്ടു.



താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.
അരുണാചല്‍ പ്രദേശില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തെ അപലപിച്ച ചൈനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ വോട്ടിലൂടെ ശക്തമായ തിരിച്ചടി നല്‍കി. 72 ശതമാനം ആയിരുന്നു അരുണാചല്‍ പ്രദേശിലെ പോളിംഗ് നിരക്ക്.
ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന റഷ്യന്‍ പ്രധാന മന്ത്രി വ്ലാഡിമിര്‍ പുടിന്‍ 3.5 ബില്യണ്‍ ഡോളറിന്റെ ചില സുപ്രധാന ഇന്ധന കരാറുകളില്‍ ചൈനയുമായി ഒപ്പു വെച്ചു. ഇതോടെ വികസനത്തിന്റെ കുതിച്ചു കയറ്റം നടത്തിക്കൊണ്ടിരിക്കുന്ന ചൈനക്ക് പ്രതിവര്‍ഷം എഴുപത് ബില്യണ്‍ ചതുരശ്ര മീറ്റര്‍ ഇന്ധനം റഷ്യ നല്‍കും. എന്നാല്‍ ഇന്ധനത്തിന്റെ വിലയെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
നല്ലൊരു ഭാവിയുടെ പ്രതീക്ഷ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബായയ്ക്ക് ഇത്തവണത്തെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ആണവ ആയുധ ശേഖരം വെട്ടി കുറക്കാനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി വിവിധ രാജ്യങ്ങളും ജനതകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒബാമ വഹിച്ച പങ്കിനെ നൊബേല്‍ കമ്മിറ്റി പ്രകീര്‍ത്തിച്ചു. അധികാരത്തില്‍ ഏറിയ അന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോയിരുന്ന സമാധാന പ്രക്രിയ പുനരാരംഭിച്ചിരുന്നു. ഒബാമയെ പോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ലോക ജനതയ്ക്ക് ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
























