ഇന്ന് ലോക അല്‍ഷിമേര്‍സ് ദിനം. മനുഷ്യരെ മറവിയുടെ വലിയ കയങ്ങളിലെയ്ക്ക് മെല്ലെ കൊണ്ടു പോകുന്ന രോഗാവസ്ഥ. അല്‍ഷിമേര്‍സ് രോഗികളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ പ്രതിദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ലോകമെമ്പാടും ഉള്ള 35 ലക്ഷത്തോളം ആളുകള്‍ 2010 ഓടെ അല്‍ഷിമേര്‍സ് (Alzheimer’s) രോഗത്തിന്റെ പിടിയില്‍ ആയേക്കും. അല്‍ഷിമേര്‍സോ അതിനോട് അനുബന്ധിച്ച മേധാക്ഷയമോ (demensia) ബാധിക്കുന്ന ഈ ആളുകള്‍ക്ക് മതിയായ ചികില്‍സകള്‍ ഒന്നും കിട്ടാനും സാധ്യത ഇല്ല തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തു വന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ആകും ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുക എന്നും അല്‍ഷിമേര്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ അല്‍ഷിമേര്‍സ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര സംഘടന ആണ്.
അല്‍ഷിമേര്‍സ് രോഗത്തെ തിരിച്ചറിയാനുള്ള പരിശോധനകള്‍ മിക്ക രാജ്യങ്ങളിലും ഇല്ലാത്തതാണ് ഇതിന് കാരണം ആയി ചൂണ്ടി കാണിക്കുന്നത്. സമീപ കാലത്തായി ഡിമെന്‍ഷിയ രോഗികളുടെ എണ്ണം ക്രമാതീതം ആയി വര്‍ധിക്കുക ആണെന്ന് ഈ റിപ്പോര്‍ട്ടും ഇതിന് മുന്‍പില്‍ നടന്ന മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നു.
2030 ഓടെ 35.6 ലക്ഷം ആളുകള്‍ ഡിമെന്‍ഷിയ എന്ന രോഗാവസ്ഥ യുമായി ജീവിക്കും എന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030 ഓടെ ഇത് രണ്ടിരട്ടിയായി (65.7 ലക്ഷം) ആയി മാറും, 2050 ഓടെ 115.4 ലക്ഷവും. വളരെ ചുരുക്കം ചില പ്രതിവിധികള്‍ മാത്രമേ അല്‍ഷിമേര്‍സിന് ഉള്ളു. അല്‍ഷിമേര്‍സിന് ഏറ്റവും കൂടുതല്‍ കാരണം മേധാക്ഷയം എന്ന അവസ്ഥ ആണ്. “vascular demensia” പോലുള്ള അവസ്ഥ വരുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞ് പോകുമ്പോഴാണ്. മരുന്നുകള്‍ക്ക് ഇതിനോട് അനുബന്ധിച്ച ചില ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഈ രോഗികള്‍ക്ക് അവരുടെ ഓര്‍മ്മ ശക്തിയും ദിശ മനസ്സിലാക്കുള്ള കഴിവും നഷ്ടമാകും. ചുറ്റുപാടുകളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനുള്ള കഴിവുകളും പതുക്കെ നഷ്ടമാകും. ഈ അവസ്ഥകള്‍ക്ക് മതിയായ ചികിത്സ ഇതു വരെ ആധുനിക വൈദ്യ ലോകം കണ്ട് പിടിച്ചിട്ടില്ല.



ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.
അല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.
ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളും സാമ്പത്തിക സഹകരണവും കൂടുതല്‍ ശക്തമാക്കും എന്ന് പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. ചൈനയുടെ വിജയ ഗാഥ പാക്കിസ്ഥാന്‍ എന്നും അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഇന്നലെ തന്നെ സന്ദര്‍ശിച്ച ചൈനീസ് അംബാസ്സഡറെ അറിയിച്ചു. തന്റെ നിരന്തരമായ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും എന്ന് സര്‍ദാരി പ്രത്യാശ പ്രകടിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും പാക്കിസ്ഥാനോടൊപ്പം നില നിന്നിട്ടുള്ള ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ ദാതാവും. വര്‍ഷങ്ങളായി തുടരുന്ന പാക്കിസ്ഥാന്റെ മിസ്സൈല്‍ ആണവ പദ്ധതികള്‍ക്കു പിന്നിലും ചൈനയാണ് എന്ന് കരുതപ്പെടുന്നു. അടുത്തയിടെ പാക്കിസ്ഥാനില്‍ 12 അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഒരു വന്‍ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിരുന്നു. ഇത് പ്രകാരം പാക് അധീനതയിലുള്ള കാശ്മീര്‍ പ്രദേശത്ത് ചൈനീസ് സഹായത്തോടെ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. 
























