103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.
ഇത്തരത്തില്‍ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ ഈ കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ചൈനയിലേക്ക് പകര്‍ത്തി കൊടുക്കുന്നു. മാത്രവുമല്ല ഇത്തരം കമ്പ്യൂട്ടറുകളിലെ മൈക്കും വെബ് കാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിച്ച് ഒരു സമ്പൂര്‍ണ്ണ നിരീക്ഷണ കേന്ദ്രമാക്കി ഇത്തരം കമ്പ്യൂട്ടറുകളെ ഇവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ അടുത്തു വെച്ചു നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഇവ റിക്കോഡ് ചെയ്ത് ചൈനയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും.
ഈ ചാര സംഘത്തിനു പിന്നില്‍ ചൈനയിലെ സര്‍ക്കാരിനു പങ്കുണ്ടോ എന്നു വ്യക്തമല്ലെങ്കിലും ആക്രമണത്തിനു വിധേയമായ കമ്പ്യൂട്ടറുകളില്‍ മിക്കതും വിദേശ സര്‍ക്കാരുകളുടേതാണ്.
1295 കമ്പ്യൂട്ടറുകള്‍ ചൈനീസ് അധീനതയില്‍ ആയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍, സൈപ്രസിലേയും ബ്രിട്ടനിലേയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍, നാഷണല്‍ ഇന്‍ഫൊര്‍മാറ്റികസ് സെന്റര്‍, ഇന്ത്യയിലെ വിവിധ സോഫ്റ്റ്വെയര്‍ ടെക്നോപാര്‍ക്കുകള്‍, ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബത്ത് സര്‍ക്കാരിന്റെയും ദലായ് ലാമയുടേയും കമ്പ്യൂട്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ദലായ് ലാമയുടെ കമ്പ്യൂട്ടര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന സംശയത്തില്‍ നിന്നാണ് ഗോസ്റ്റ്നെറ്റിനെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ദലായ് ലാമ ഒരു വിദേശ നയതന്ത്രജ്ഞന് അയച്ച ഒരു ക്ഷണ പത്രം ചോര്‍ന്നതായി സംശയം പ്രകടിപ്പിച്ച് ചില കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ ബന്ധപ്പെടുകയായിരുന്നു. ദലായി ലാമ ക്ഷണ പത്രം അയച്ച ഉടന്‍ ചൈനീസ് പ്രതിനിധികള്‍ പ്രസ്തുത വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ സമീപിക്കുകയും ലാമയെ സന്ദര്‍ശിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ലാമക്ക് സംശയം തോന്നുവാനുള്ള കാരണം.
ലാമയുടെ ആവശ്യ പ്രകാരം അമേരിക്കയിലെ വിദഗ്ദ്ധര്‍ ഇന്ത്യയിലെ ധര്‍മ്മശാലയില്‍ എത്തുകയും ലാമയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ കമ്പ്യൂട്ടറില്‍ ചൈനയില്‍ നിന്നും അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന് മനസ്സിലായി. അഭയാര്‍ത്ഥികളെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും ഉള്ള ഒട്ടേറെ വിവരങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. ഇതത്രയും തന്നെ ചൈനക്ക് തിബത്തിനെതിരെ ആക്രമണത്തിനുള്ള ലക്ഷ്യങ്ങളും ആയിരുന്നു.
ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഗോസ്റ്റ്നെറ്റ് എന്ന ചൈനീസ് സൈബര്‍ ചാര ശൃംഖല പുറത്തായത്.
2003ല്‍ നടന്ന നാഷണല്‍ പീപ്‌ള്‍സ് കോണ്‍ഗ്രസില്‍ ചൈനീസ് പട്ടാളം സൈബര്‍ യുദ്ധ യൂണിറ്റുകള്‍ രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഏത് യുദ്ധത്തിനു മുന്നോടിയായും ഇന്റര്‍നെറ്റ് യുദ്ധം നടത്തി ശത്രു പക്ഷത്തെ ദുര്‍ബലപ്പെടുത്തും എന്ന് അന്ന് ജനറല്‍ ഡായ് ഖിങ്മിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതെല്ലാം വെറും കെട്ടു കഥകള്‍ ആണെന്നും ചൈന ഇത്തരം സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് എതിരാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.



ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
ഭീകര വാദികളെ തങ്ങളുടെ മണ്ണില്‍ നിന്നും എന്നെന്നേക്കും ആയി തുടച്ചു നീക്കാനുള്ള തങ്ങളുടെ ഉദ്യമം വിജയത്തിന്റെ വക്കത്തെത്തി നില്‍ക്കുകയാണ് എന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷ പ്രസ്താവിച്ചു. പുലികളുടെ അധീനതയില്‍ ഉള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായി തിരിച്ചു പിടിച്ചു കഴിഞ്ഞാല്‍ അവിടങ്ങളിലെ തമിഴ് വംശജര്‍ക്ക് തുല്യതയും എല്ലാ അവകാശങ്ങളും നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. കിളിനോച്ചി, എലിഫന്റ് പാസ്, മുളൈത്തിവു എന്നീ പുലികളുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി സൈന്യത്തിന്റെ പിടിയില്‍ ആയി. ഇത് തങ്ങളുടെ മാതൃരാജ്യത്തു നിന്നും ഭീകരതയുടെ അന്ത്യം കുറിച്ച് ജനതക്ക് യഥാര്‍ത്ഥം ആയ സ്വാതന്ത്ര്യം പ്രദാനം ചെയ്യും എന്ന് ശ്രീലങ്കന്‍ സ്വാതന്ത്ര ദിനത്തില്‍ രാഷ്ട്രത്തിനോടുള്ള തന്റെ സന്ദേശത്തില്‍ പ്രസിഡന്റ് അറിയിച്ചു. തങ്ങളുടെ ജന്മ നാട്ടില്‍ തമിഴ് ഭീകരര്‍ ബന്ദികളായി വെച്ചിരിക്കുന്ന നിരപരാധികളായ തമിഴ് വംശജരെ ഉടന്‍ തന്നെ സൈന്യം മോചിപ്പിക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവകാശങ്ങളും ഇവര്‍ക്കും ലഭ്യം ആകുകയും ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഒരു ഒഴിഞ്ഞ പോലീസ് സ്റ്റേഷന്‍ ബോംബ് ചെയ്തു തകര്‍ത്തു. ഹമാസിന്റെ വെടി വെപ്പിന് തങ്ങള്‍ മറുപടി നല്‍കും എന്ന് ഇസ്രയേല്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് ഈ പുതിയ സംഭവ വികാസം നടന്നിരിക്കുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി സൂചനയില്ല. ഇത്തരം നിരവധി ആക്രമണങ്ങള്‍ തങ്ങള്‍ ഗാസയില്‍ ഉടനീളം തങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. തങ്ങള്‍ വെടി നിര്‍ത്തിയതിന് ശേഷവും ഹമാസ് തുടരുന്ന റോക്കറ്റ് ആക്രമണത്തിന് തങ്ങള്‍ ആനുപാതികം അല്ലാത്ത തിരിച്ചടി തന്നെ നല്‍കും എന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്.
മൂന്ന് ആഴ്ചകള്‍ കൊണ്ട് 1200 പേരെ കൊന്നൊടുക്കിയ യുദ്ധത്തിന് താല്‍ക്കാലിക വിരാമം ഇട്ട് കൊണ്ട് ഇസ്രയേല്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈജിപ്തും ഫ്രാന്‍സും നടത്തിയ ശ്രമങ്ങളുടെ ഫലം ആണ് ഇപ്പോഴത്തെ വെടി നിര്‍ത്തല്‍. ഏക പക്ഷീയം ആയി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മേര്‍ട്ട് പക്ഷെ സൈന്യം തങ്ങളുടെ ഇപ്പോഴത്തെ നിലയില്‍ തന്നെ പ്രദേശത്ത് തുടരും എന്ന് അറിയിച്ചു. എന്നാല്‍ ഗാസയില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ പോലും നില ഉറപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഹമാസിന്റെ നിലപാട്. സൈന്യത്തെയും തങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധവും പൂര്‍ണ്ണമായി പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നാല്‍ മാത്രമേ തങ്ങള്‍ ഇത് അംഗീകരിക്കൂ എന്ന് ഒരു ഹമാസ് വക്താവ് വ്യക്തമാക്കി.
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.
ഇസ്രയേല്‍ ഹമാസിന് എതിരെ ഗാസയില്‍ നടത്തി വരുന്ന മനുഷ്യ കുരുതി ഇന്റര്‍നെറ്റിലും എത്തി. യൂ ട്യൂബില്‍ തങ്ങള്‍ ഹമാസ് പോരാളികളെ ആക്രമി ക്കുന്നതിന്റെ
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനെസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഇസ്രയേല്‍ അംബാസഡറെ പുറത്താക്കി. 600 ലേറെ പലസ്തീനികളാണ് ഇതു വരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കുറിപ്പിലാണ് ഇസ്രയേല്‍ അംബാസഡറേയും മറ്റ് ചില എംബസി ഉദ്യോഗസ്ഥരേയും പുറത്താക്കുന്നതായി അറിയിച്ചത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് പോരാളികള്‍ നടത്തുന്ന റോക്കറ്റ് ആക്രമണം തടയുവാന്‍ വേണ്ടി കഴിഞ്ഞ മാസം 27 നാണ് ഇസ്രയേല്‍ സൈനിക നടപടികള്‍ തുടങ്ങിയത്. നേരത്തേ തന്നെ പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഷാവേസ് “കൊലപാതകികള്‍” എന്ന് വിളിച്ചിരുന്നു. വെനെസ്വേലയിലെ യഹൂദ ജനതയോട് ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
























