ന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ് പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.
ബ്രസ്സല്‍സ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ് വംശജരെ കൊന്നൊടുക്കി യതായ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ് വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത് മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക് ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ് നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ് പറഞ്ഞു.
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിക്കിടയില്‍ കീഴടങ്ങിയ തമിഴ് വംശജരെ പ്രസിഡണ്ടിന്റെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരം ശ്രീലങ്കന്‍ സൈന്യം വധിച്ചതായി മുന്‍ സൈനിക മേധാവി ജനറല്‍ ശരത് ഫോണ്‍സേക്ക വെളിപ്പെടുത്തി.
കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.
25 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പുലികള്‍ക്കു നേരെ നടത്തിയ സൈനിക നടപടിയുടെ മറവില്‍, തമിഴ് ജനതക്കു നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനവും, അതിക്രമവും നടന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം വെടി നിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച്, തമിഴ് വംശജരെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു. കീഴടങ്ങിയ തമിഴ് പോരാളികളെയും അന്താരാഷ്ട്ര മര്യാദകള്‍ വെടിഞ്ഞ് ശ്രീലങ്കന്‍ സൈന്യം വധിച്ചു. യുദ്ധ രഹിത മേഖലകളില്‍ കടന്നു ചെന്ന് സൈന്യം യുവാക്കളെയും കുട്ടികളെയും കൊലപ്പെടുത്തി. ഇവിടങ്ങളില്‍ ആവശ്യത്തിനു വെള്ളവും, ഭക്ഷണവും, മരുന്നും എത്തിക്കാം എന്ന് സര്‍ക്കാര്‍ ഏറ്റിരുന്നുവെങ്കിലും ഇത് നടന്നില്ല. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന നരഹത്യ, എല്ലാ അന്താരാഷട്ര നിയമങ്ങളുടെയും ലംഘനമായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ട്, മനുഷ്യവംശത്തിനു നേരെയുള്ള കുറ്റകൃത്യമായിട്ടാണ് ഇതിനെ കാണുന്നത് എന്നും പറയുന്നുണ്ട്.
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
























