തനിക്ക് ജാമ്യം ലഭിച്ചത് ഒരു വിജയമായി കാണേണ്ടതില്ല എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക് സെന്‍ അഭിപ്രായപ്പെട്ടു. അകാരണമായി അന്വേഷണ വിധേയമായി രണ്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച ഡോ. സെന്‍ ജെയില്‍ മോചിതനായി നടത്തുന്ന ആദ്യ പൊതു ചടങ്ങില്‍ സംസാരിക്കു കയായിരുന്നു.
2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം മോചിപ്പിച്ചത്.
താന്‍ ജയില്‍ മോചിതന്‍ ആയി എങ്കിലും തന്നെ പോലെ അകാരണമായി ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ അടിച്ചമര്‍ത്താനായി അധികാരവും സൈനിക ബലവും ഉപയോഗിക്കുന്ന പ്രവണത ഏറി വരികയാണ്. ഇത് തടയണം. രാഷ്ട്രീയ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ ധ്വംസനത്തിനു എതിരെയുള്ള പ്രക്ഷോഭം ദേശത്ത് പലയിടത്തായി നടക്കുന്നുണ്ടെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ധാര്‍മ്മികതയില്‍ ഊന്നിയ പൊതുജന അഭിപ്രായം ഒരാളുടെ ഭരണഘടനാ പരമായ മൌലിക അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള ന്യായീകരണം ആകുന്നില്ല എന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പൊതുവായ ധാര്‍മ്മികതയേക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയാണ് പ്രധാനം. ധാര്‍മ്മിക രോഷം, അതെത്ര തന്നെ ശക്തമാണെങ്കിലും, ഒരാളുടെ മൌലിക അവകാശങ്ങളും സ്വകാര്യതയും നിഷേധിക്കാനുള്ള അടിസ്ഥാനം ആവില്ല. ഭൂരിപക്ഷ അഭിപ്രായം പ്രതികൂലമാണെങ്കിലും നമ്മുടെ വ്യവസ്ഥിതിയില്‍ മൌലിക അവകാശത്തിന്റെ സ്ഥാനം പൊതു ധാര്‍മ്മികതയുടെ മുകളില്‍ തന്നെയാണ് എന്നും ചീഫ് ജസ്റ്റിസ് എ. പി. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു.
സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു.

























