റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.



ന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊലയില്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രി പ്രാണ രക്ഷാര്‍ത്ഥം സഹായത്തിനായി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചപ്പോള്‍ മോഡി സഹായിക്കാന്‍ നിരസിക്കുക മാത്രമല്ല ജാഫ്രിയെ അധിക്ഷേപി ക്കുകയും ചെയ്തു എന്ന് കൂട്ട കൊലയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കോടതിയില്‍ സാക്‍ഷ്യപ്പെടുത്തി. കൂട്ട കൊല നടത്തിയ 24 ഓളം പേരെ സാക്ഷി പിന്നീട് തിരിച്ചറിയുകയും ചെയ്തു. 2002 ഫെബ്രുവരി 28ന് മൃത ദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയില്‍ ആയിരുന്നു എന്നും എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോള്‍ അവ തിരിച്ചറിയാന്‍ ആവാത്ത വിധം ചുട്ടു കരിക്കപ്പെട്ട നിലയിലായിരുന്നു എന്നും ഇയാള്‍ കോടതിക്കു മുന്‍പാകെ മൊഴി നല്‍കി. 
























