
ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.
“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.
ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.
റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത് വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്
അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്
ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.
ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?



ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
ഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്. 
























