
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, ബഹുമതി, മനുഷ്യാവകാശം, രാജ്യരക്ഷ, സ്ത്രീ
ന്യൂഡല്‍ഹി : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. 2011 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരിക്കും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുക. ഇതിനു മുന്‍പ് ദേശീയ ജനസംഖ്യാ രെജിസ്റ്റര്‍ തയ്യാറാക്കും. പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ കാര്യത്തില്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
ജാതി കണക്കെടുപ്പ് വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തുന്നത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ ഇത് കൂടുതല്‍ സംവരണത്തിനുള്ള ആവശ്യത്തിന് വഴി വെയ്ക്കും എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.
കാനേഷുമാരി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിനു വീട് വീടാന്തരം കയറിയിറങ്ങി ആളുകളുടെ ജാതി ചോദിക്കും. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് “ജാതി ഇല്ല” എന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.
ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ് തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത് ജാതി സെന്‍സസ് വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, മനുഷ്യാവകാശം, സാമൂഹികം
ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.
“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.
ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.
റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത് വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).
രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്
അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.
അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്
ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.
ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?
- ജെ.എസ്.
ന്യൂഡല്‍ഹി : ഏറെ നാളായി നടക്കുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ജാതി സെന്സസുമായി മുന്നോട്ട് പോവാന്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിമാരുടെ സംഘം തീരുമാനമായി. കേന്ദ്ര ധന മന്ത്രി പ്രണബ് മുഖര്‍ജി നയിക്കുന്ന മന്ത്രിമാരുടെ സംഘമാണ് ഇന്നലെ വൈകീട്ട് ജാതി തിരിച്ചുള്ള സെന്‍സസ് നടത്താനുള്ള തങ്ങളുടെ ശുപാര്‍ശ സര്‍ക്കാരിനെ അറിയിച്ചത്.
ജാതി സെന്‍സസ് വഴി പിന്നോക്ക സമുദായങ്ങളുടെ കണക്കെടുപ്പ് മാത്രമാവില്ല നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. പതിനഞ്ചു വയസിനു മുകളിലുള്ള രാജ്യത്തെ ഓരോ പൌരനോടും തങ്ങളുടെ ജാതി എന്തെന്ന ചോദ്യം ചോദിക്കും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് രാജ്യത്തെ മൊത്തം ജനത്തിന്റെ ജാതി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുക എന്നതാണ് ഈ സെന്‍സസിന്റെ ലക്‌ഷ്യം. ദേശീയ ജനസംഖ്യാ രെജിസ്റ്ററിലേക്കുള്ള ഈ കണക്കെടുപ്പ് ഡിസംബറില്‍ ആരംഭിക്കും.
വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സെന്‍സസ് ഉദ്യോഗസ്ഥന്‍
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം നടന്ന കോണ്ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തെ തുടര്‍ന്നാണ് ജാതി സെന്സസിനു പിന്തുണ നല്‍കാന്‍ കോണ്ഗ്രസ് തീരുമാനിച്ചത്.
വിരലടയാളം, കണ്ണിലെ ഐറിസ് രേഖപ്പെടുത്തല്‍ ഫോട്ടോ എടുക്കല്‍ എന്നിങ്ങനെയുള്ള ബയോമെട്രിക് സെന്‍സസിന്റെ കൂടെ തന്നെ ഇനി തങ്ങളുടെ ജാതി ഏതെന്ന ചോദ്യത്തിന് കൂടി രാജ്യത്തെ പൌരന്മാര്‍ ഉത്തരം നല്‍കേണ്ടി വരും.
ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ് തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത് ജാതി സെന്‍സസ് വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, മനുഷ്യാവകാശം
ഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ് മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.
ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക് വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത് വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.
രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.
രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.
മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ് അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.
ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
- ജെ.എസ്.
വായിക്കുക: തട്ടിപ്പ്, തീവ്രവാദം, മനുഷ്യാവകാശം, വിവാദം