മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
ശിശു രോഗ വിദഗ്ദ്ധന്‍ ആയ ഡോ. സെന്‍ ഛത്തീസ്ഗഡിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയില്‍ ആയത്. മാവോയിസ്റ്റ് ഭീകരര്‍ എന്ന് മുദ്ര കുത്തി നിരപരാധികളായ നിരവധി ആദിവാസികളെ വളരെ അടുത്തു നിന്നും തലയില്‍ വെടി വെച്ചും വെട്ടിയും പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം വെളിച്ചത്ത് കൊണ്ടു വന്നതാണ് ഇദ്ദേഹത്തിനെതിരെ പോലീസും സ്റ്റേറ്റും തിരിയാന്‍ ഇടയായത്.

ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പ്‌ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേട്ടീസ് (PUCL) എന്ന സംഘടനയുടെ ശ്രമ ഫലമായി ആദിവാസി കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുകയും അന്വേഷണത്തില്‍ പോലീസ് കുറ്റകരമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തുവെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് അന്ന് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി പറഞ്ഞത്. അടുത്ത ആഴ്ച്ച തന്നെ സംഭവം വെളിച്ചത്ത് കൊണ്ടു വന്ന ഡോ. ബിനായക് സെന്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് മുതല്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ഇദ്ദേഹത്തിന്റെ കുറ്റ വിചാരണ പല കാരണങ്ങളാലും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുകയും ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ പുനരാരംഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മതിയായ കുറ്റപത്രം സമര്‍പ്പിക്കാതെ രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്യായമായി രണ്ടു വര്‍ഷം തടവില്‍ വെച്ച ഡോ. ബിനായക് സെന്നിനെ ഉടന്‍ മോചിപ്പിക്കണം എന്ന് കഴിഞ്ഞ മാസം ആവശ്യപ്പെടുകയുണ്ടായി.
സാമൂഹ്യ പ്രവര്‍ത്തകരെ തളയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായി ഡോ. സെന്നിന്റെ അറസ്റ്റ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ് സൈറ്റില്‍ ചൂണ്ടി കാണിക്കുന്നു.



മ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്. 

തമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
























