ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏറെ ജന സാന്ദ്രതയുള്ള മുംബൈ നഗരത്തില്‍ ഇത്തരം ഒരു ആക്രമണം ആദ്യമായാണ് നടക്കുന്നത്. വിദേശികള്‍ക്ക് പ്രിയപ്പെട്ട കൊളാബയിലെ ലിയോപോള്‍ഡ് കഫേയില്‍ ആയിരുന്നു ആദ്യ ആക്രമണം. എ. കെ. 47 തോക്കുകള്‍ ഉപയോഗിച്ച് ജനത്തിനു നേരെ നിറയൊഴിക്കുകയാണ് ഉണ്ടായത്. ഇതേ സമയം മുംബൈയിലെ പ്രശസ്തമായ രണ്ട് ആഡംബര ഹോട്ടലുകളും തീവ്രവാദികള്‍ പിടിച്ചെടുത്തു. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സാംസ്ക്കാരിക പൈതൃകത്തിന്റെ ചിഹ്നം കൂടിയായ താജ് ഹോട്ടലും ഹോട്ടല്‍ ഓബറൊയിയും ആണ് തീവ്രവാദികളുടെ പിടിയില്‍ ആയത്. ബോംബെ വി.ടി. എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഛത്രപതി ശിവാജി ടെര്‍മിനസും ഭീകരര്‍ ആക്രമിച്ചു പിടിച്ചെടുത്തു.
പിടിച്ചെടുക്കപ്പെട്ട ഹോട്ടലുകളിലെ നിരവധി അതിഥികള്‍ ഭീകരരുടെ പിടിയിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു വരുന്നു. നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. താജില്‍ ഭീകരരുമായി ഏറ്റു മുട്ടിയ സൈന്യം നാല് ഭീകരരെ വധിച്ചതായി അറിയുന്നു. തീവ്രവാദികള്‍ ഗ്രെനേഡുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് താജിന്റെ മുകളിലത്തെ നിലയില്‍ തീ ആളി പടര്‍ന്നു.
വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന വാട്ട്സണ്‍ ഹോട്ടലില്‍ തനിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ജംഷെഡ് ജി റ്റാറ്റ 1903ല്‍ നിര്‍മ്മിച്ച താജ് മഹല്‍ പാലസ് 1993 ലും 2003 ലും ഭീകരരുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
ഇപ്പോഴും സ്ഥിതി നിയന്ത്രണത്തില്‍ ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പട്ടാളം ഹോട്ടലുകള്‍ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളപായം ഉണ്ടാവാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്.
ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.



ഇന്ത്യക്കെതിരെ യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ആദ്യം പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ ആയിരിക്കുകയില്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പു നല്‍കിയത് പാകിസ്ഥാന്‍ സൈന്യത്തേയും രാഷ്ട്രീയ വൃന്ദത്തേയും ഞെട്ടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ നേതൃത്വ ഉച്ച കോടിയില്‍ ആണ് സര്‍ദാരി ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ നയത്തെ പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് സര്‍ദാരി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി നില നില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരമാവാത്ത അവസ്ഥയില്‍ ഇത്തരമൊരു ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. ആണവ ശക്തി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള ഒരു യുദ്ധ നിരോധക ശക്തിയാണ്. സര്‍ദാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഈ നിരോധക ശക്തിയെ ക്ഷയിപ്പിക്കാനേ ഉതകൂ എന്നാണ് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.
മാലേഗാവ് ബോംബ് സ്ഫോടന കേസില്‍ പോലീസ് പിടിയില്‍ ആയ ഹിന്ദു സന്യാസിനി പ്രഗ്യാ സിംഗിന് പിന്തുണയുമായി ശിവ സേനയും എത്തി. സന്യാസിനിയുടെ സുരക്ഷക്കായി ശിവ സേനാംഗങ്ങള്‍ വേണ്ടി വന്നാല്‍ തെരുവില്‍ ഇറങ്ങും എന്ന് ശിവ സേന നേതാവ് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്നതും ഒരു ഹിന്ദു സന്യാസിനിയെ തീവ്ര വാദത്തിന്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്നതും തങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. സന്യാസിനിയെ പുരുഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിലും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ വനിതാ പോലീസുകാര്‍ ആരും ഇല്ലേ എന്ന് താക്കറെ ചോദിച്ചു. നാര്‍ക്കോ പരിശോധനക്ക് സന്യാസിനിയെ വിധേയമാക്കി തെളിവു ശേഖരിക്കാം എങ്കില്‍ സ്റ്റാമ്പ് പേപ്പര്‍ കേസില്‍ എന്തു കൊണ്ട് തെല്‍ഗി വെളിപ്പെടുത്തിയ വമ്പന്മാര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹിന്ദു സന്യാസിനിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സന്യാസിനിക്ക് അനുകൂലമായ നിലപാടുമായി ബി. ജെ. പി. രംഗത്ത് വന്നത് ഹിന്ദു വികാരങ്ങളെ മുതലെടുക്കാന്‍ മാത്രമാണെന്ന് അഖില ഭാരത ഹിന്ദു മഹാ സഭ അഭിപ്രായപ്പെട്ടു. തീവ്ര വാദം ആരു നടത്തിയാലും അത് തങ്ങള്‍ക്ക് അനുകൂലിക്കാനാവില്ല. ബോംബ് സ്ഫോടനത്തിന് ഉത്തരവാദികള്‍ ആയവരെ പിന്താങ്ങുന്ന ബി. ജെ. പി. യുടെ നിലപാടിനു പുറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്. നേരത്തേ ബി.ജെ.പി. രാമ ജന്മ ഭൂമി പ്രശ്നത്തിലും ഇത്തരം ഒരു മുതലെടുപ്പാണ് നടത്തിയത്. തങ്ങളെ നിരന്തരം ഇത്തരത്തില്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ബി. ജെ. പി. യേയും സംഘ പരിവാറിനേയും കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കള്‍ വലഞ്ഞിരിക്കുകയാണ്. മാലേഗാവ് സ്ഫോടന കേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യം ആക്കുന്നതിന് വേണ്ടി പണ പിരിവും ഇപ്പോള്‍ ഇവര്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പി., വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ആര്‍.എസ്.എസ്., അബിനവ ഭാരത് എന്നീ സംഘടനകള്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുത്വത്തിനു വേണ്ടി ഇന്നു വരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. നേരെ മറിച്ച് ഇവര്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മില്‍ അടിപ്പിച്ച് എല്‍. കെ. അദ്വാനിയെ പ്രധാന മന്ത്രി ആക്കാനുള്ള കളം ഒരുക്കുകയാണ് ചെയ്യുന്നത് എന്നും അഖില ഭാരത ഹിന്ദു മഹാ സഭ ദേശീയ അധ്യക്ഷന്‍ ചന്ദ്ര പ്രസാദ് കൌശിക് ആരോപിച്ചു.
























