സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു.
സ്വിസ്സ് ബാങ്കുകളില്‍ തങ്ങളുടെ പൌരന്മാര്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച കള്ള പണം തിരിച്ചു പിടിക്കാന്‍ അമേരിക്കയും ഇന്ത്യയും അടക്കം പല ലോക രാഷ്ട്രങ്ങളും സ്വിറ്റ്സര്‍ലാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഈ അവസരത്തില്‍ ഗദ്ദാഫിയുടെ ആവശ്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൌരന്മാര്‍ക്ക് നിയമം ലംഘിക്കാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കി കൊടുക്കുന്നു എന്ന് അമേരിക്ക ആരോപിച്ചിരുന്നു. തങ്ങളുടെ പൌരന്മാരുടെ സ്വിസ്സ് ബാങ്ക് ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം അടുത്തയിടെ ആണ് സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയത്. സ്വിസ്സ് ബാങ്കിങ്ങ് നിയമപ്രകാരം ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ പരമ പ്രാധാന്യം കല്‍പ്പിക്കുന്നു എന്ന് ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു.
ഒരു ഹോട്ടല്‍ പരിചാരികയെ പീഢിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ഹാനിബലിനെയും ഭാര്യയെയും കഴിഞ്ഞ വര്‍ഷം ജെനീവയില്‍ വെച്ചു സ്വിസ്സ് പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് സ്വിറ്റ്സര്‍ലാന്‍ഡും ലിബിയയുമായുള്ള ബന്ധം വഷളായത്.



നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സുപ്രധാന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനങ്ങള്‍ നടത്തി എങ്കിലും അറബ് ലോകം ഈ ശ്രമങ്ങളെ ഇപ്പോഴും സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ദൂതനായ ജോര്‍ജ്ജ് മിഷല്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയിംസ് ജോണ്‍സ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖര്‍. ഇസ്രയേലുമായുള്ള സമാധാനം തന്നെ ആയിരുന്നു ഇവരുടെ മുഖ്യ സന്ദര്‍ശന ഉദ്ദേശവും.
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ലോകത്തില്‍ നില നിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട പല അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തന രീതികളും സംഘടനാ സംവിധാനങ്ങളും ഇന്നത്തെ മാറിയ ആഗോള സാഹചര്യങ്ങളില്‍ അപ്രസക്തമാണെന്നും അതിനാല്‍ ഈ സംഘടനകളെ ഉടച്ചു വാര്‍ക്കുന്നതിനുള്ള സമയം ആയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ആഹ്വാനം ചെയ്തു. ജി-8 സമ്മേളന വേളയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഇന്നത്തെ ഘടന അതിന്റെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ്. രണ്ട് തട്ടുകളിലായുള്ള അംഗത്വവും, അഞ്ച് സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരങ്ങള്‍ ഉള്ളതും മറ്റും ഈ സ്ഥാപനത്തെ മാറിയ ലോക സാഹചര്യങ്ങളില്‍ പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.
























