
മെക്സിക്കോ സിറ്റി : കനത്ത മഴയെ തുടര്‍ന്ന് നടന്ന ഉരുള്‍ പൊട്ടലില്‍ മെക്സിക്കോയില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയതായി അധികൃതര്‍ അറിയിച്ചു. ഒവക്സാക്ക സംസ്ഥാനത്ത് ഒരു മലയിടിഞ്ഞതാണ് ഇത്രയേറെ പേര്‍ മരിക്കാന്‍ ഇടയായത്. സൈനികരും ദുരിതാശ്വാസ പ്രവര്‍ത്തകരും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്ന് പ്രസിഡണ്ട് ഫെലിപ് കാല്‍ദേറോണ്‍ അറിയിച്ചു.





ബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് 125 കിലോ മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബീഹാറിലാണ്. ബീഹാറിലെ അഞ്ചു ജില്ലകളിലായി 77 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഒരു ജില്ലയിലെ 39 പേരും, ആസാമില്‍ 4 പേരും കൊല്ലപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയുടെ ദുരിതാശ്വാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമേ, ധാന്യവും, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കാനും ഉത്തരവായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപാ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.
ഡല്‍ഹി : കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പാര്‍ലമെന്റിനു മുന്‍പില്‍ സമര്‍പ്പിച്ച രേഖ അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്ന് ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment – CSE) ഡയറക്ടര്‍ സുനിത നരൈന്‍ അഭിപ്രായപ്പെട്ടു. മലിനീകരണ അളവുകളില്‍ നിയമപരമായ നിയന്ത്രണം കൊണ്ടു വരുന്നതിനെ എതിര്‍ത്ത ഇന്ത്യ സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മലിനീകരണം നിയന്ത്രിക്കും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. മലിനീകരണം നിയമപരമായി നിയന്ത്രിക്കപ്പെട്ടാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് അമേരിക്കയെയും ചൈനയെയും ആയിരിക്കും എന്നതിനാല്‍ ഇതിനെ എതിര്‍ത്ത് സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഇതേ നിലപാട് തന്നെ പിന്തുടരുക വഴി അമേരിക്കന്‍ വാദത്തിന് പിന്‍ബലം നല്‍കുകയാണ് ഇന്ത്യ. 
























