
തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.
ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.
നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു. ePathram TAG : തൃശൂർ പൂരം, ആനക്കാര്യം




























