
നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.
അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.
ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.
ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.
ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.
കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?
ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.
മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍” എന്ന പുസ്തകത്തിലെ വരികളാണിവ.





വയനാട് : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം അവര്‍ക്ക് ഭൂമി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുവില്‍ ചികിത്സാ സൌകര്യങ്ങള്‍ കുറവായ വയനാട്ടില്‍, ആദിവാസികള്‍ക്കും മറ്റും ചികിത്സ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാലത്താണ് ഇദ്ദേഹം സേവന പ്രവര്‍ത്തനങ്ങളുമായി അവിടെ എത്തുന്നത്. 1976 മുതല്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വയനാട്ടിലേക്കുള്ള ബസ് യാത്ര പ്രശ്നം പരിഹരിക്കുവാനായി 1984-ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി കെ. എസ്. ആര്‍. ടി. സി. യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുകയും ചെയ്തു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡോ. നല്ലതമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ഒരു സംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പേരാമ്പ്ര പാലേരിയില്‍ “മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്” എന്ന വിഷയത്തില്‍ പ്രതി ചിന്ത എന്ന സംഘടന സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രസംഗിക്കാന്‍ മൈക്കിനു മുന്‍പില്‍ എത്തി ആദ്യ വാചകം പറഞ്ഞു തുടങ്ങിയ ഉടനെ ഒരു സംഘം ആളുകള്‍ വടികളും കസേരകളുമായി സ്റ്റേജിനു മുകളില്‍ കയറി നീലകണ്ഠനെ ആക്രമിച്ചു. അടിയേറ്റ് താഴെ വീണ അദ്ദേഹത്തെ ചുറ്റും വളഞ്ഞു നിന്ന് ചവിട്ടിയും അടിച്ചും മര്‍ദ്ദനം തുടര്‍ന്നു. കൈ കാലുകള്‍ക്കും, വയറിനും, നെഞ്ചത്തും, ദേഹം ആസകലവും പരിക്കേറ്റ അദ്ദേഹത്തെ ഏറെ നേരത്തേക്ക് ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ സമ്മതിച്ചില്ല.
























