ന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത പ്രിയ ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോകുകയും പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പി. എച്ച്. ഡിയും നേടുകയുണ്ടായി. കുറച്ചു നാള്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലും പഠിപ്പിച്ചതിനു ശേഷമാണ് ഇവര്‍ 1996ല്‍ ന്യൂ സീലാന്‍ഡിലേക്ക് ചേക്കേറിയത്.
പരിസ്ഥിതി, പരിസ്ഥിതി രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും ഉന്നമനവും, മാധ്യമ രാഷ്ട്രീയം, നവ കൊളോണിയലിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ താല്പര്യമുള്ള പ്രിയ ഒട്ടേറെ പുസ്തകങ്ങളുടെ സൃഷ്ടാവ് കൂടിയാണ്.
തിരുവിതാങ്കൂര്‍ കൊച്ചി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മാളിയേക്കല്‍ കുര്യന്‍ ജോര്‍ജ്ജിന്റെ മകനായ രാജക്കുട്ടി ജോര്‍ജ്ജിന്റെ ചെറുമകളാണ് പ്രിയ.



കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.
25 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പുലികള്‍ക്കു നേരെ നടത്തിയ സൈനിക നടപടിയുടെ മറവില്‍, തമിഴ് ജനതക്കു നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനവും, അതിക്രമവും നടന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം വെടി നിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച്, തമിഴ് വംശജരെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു. കീഴടങ്ങിയ തമിഴ് പോരാളികളെയും അന്താരാഷ്ട്ര മര്യാദകള്‍ വെടിഞ്ഞ് ശ്രീലങ്കന്‍ സൈന്യം വധിച്ചു. യുദ്ധ രഹിത മേഖലകളില്‍ കടന്നു ചെന്ന് സൈന്യം യുവാക്കളെയും കുട്ടികളെയും കൊലപ്പെടുത്തി. ഇവിടങ്ങളില്‍ ആവശ്യത്തിനു വെള്ളവും, ഭക്ഷണവും, മരുന്നും എത്തിക്കാം എന്ന് സര്‍ക്കാര്‍ ഏറ്റിരുന്നുവെങ്കിലും ഇത് നടന്നില്ല. യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന നരഹത്യ, എല്ലാ അന്താരാഷട്ര നിയമങ്ങളുടെയും ലംഘനമായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ട്, മനുഷ്യവംശത്തിനു നേരെയുള്ള കുറ്റകൃത്യമായിട്ടാണ് ഇതിനെ കാണുന്നത് എന്നും പറയുന്നുണ്ട്.
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
ബൊളീവിയ : വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആല്‍ബയിലെ അംഗ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ബൊളീവിയയില്‍ നടന്ന ആല്‍ബയുടെ ഉച്ചകോടിയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചതോടെ ഡോളര്‍ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും പുറന്തള്ളപ്പെടും എന്ന് തീര്‍ച്ചയായി. സുക്‌ര്‍ എന്ന ഈ പുതിയ കറന്‍സി 2010 ഓടെ നിലവില്‍ വരും.
കൊളറാഡോയില്‍ ആറു വയസ്സുകാരന്‍ ഫാല്‍ക്കണ്‍ ഹീന്‍ കയറിയ ബലൂണ്‍ ആകാശത്തേക്ക് പറന്നു പോയി എന്ന വാര്‍ത്തയെ തുടര്‍ന്ന് ലോകം ഇന്നലെ 90 മിനിട്ടിലേറെ ശ്വാസമടക്കി ആ കാഴ്‌ച്ച കണ്ടു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം.
താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.
അരുണാചല്‍ പ്രദേശില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തെ അപലപിച്ച ചൈനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ വോട്ടിലൂടെ ശക്തമായ തിരിച്ചടി നല്‍കി. 72 ശതമാനം ആയിരുന്നു അരുണാചല്‍ പ്രദേശിലെ പോളിംഗ് നിരക്ക്. 
























