പുലി തലവന്‍ വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള്‍ തമിഴ് അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടെന്നു ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന്‍ തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്‍വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില്‍ ആണ് ഉള്ളത്. അവര്‍ സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്‍ത്താ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര പറഞ്ഞു.
ഇവര്‍ക്ക് നേരിട്ട് എല്‍. ടി. ടി. യുമായി ബന്ധം ഇല്ലെങ്കിലും ഇവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടെന്നു കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. മെനിക് ഫാം, കൊളംബൊയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെയാണ്. ഇത് ശ്രീലങ്കയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് ആണ്. പ്രഭാകരന്റെ മാതാ പിതാക്കള്‍ക്ക് ഭക്ഷണവും താമസ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുമോ എന്ന് അറിവായിട്ടില്ല. മാതാ പിതാക്കളെ കണ്ടെത്തിയെന്ന വാര്‍ത്ത പ്രഭാകരന്റെ ഇംഗ്ലണ്ടില്‍ ഉള്ള സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ പത്തു വര്‍ഷത്തോളം അഭയാര്‍ത്ഥികള്‍ ആയി താമസിച്ച ഇവര്‍ 2003ലാണ് ആണ് ശ്രീലങ്കയില്‍ മടങ്ങി എത്തിയത്. ഗവണ്മെന്റ് അവരുടെ സുരക്ഷ ഉറപ്പാക്കി എന്ന് പറയുന്നെങ്കിലും ഇക്കാര്യത്തില്‍ വളരയേറെ ആശങ്കകള്‍ ഉണ്ടെന്നു കുടുംബ വൃത്തങ്ങള്‍ പറയുന്നു.
പ്രഭാകരന്റെ പുത്രനായ ചാള്‍സ് ആന്റണി പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടു എന്ന് ശ്രീലങ്കന്‍ സേന അവകാശപ്പെടുന്നു എങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും എവിടെ ആണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പുലി നേതാവിന് മൂന്നു സഹോദരങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു സഹോദരന്‍ ലണ്ടനിലും സഹോദരി കാനഡയില്‍ ആണെന്നും കരുതുന്നു. കുടുംബ അംഗങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ക്ക് മകന്റെ പ്രവര്‍ത്തികളെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല എന്നും നാട്ടില്‍ ഉണ്ടാകുന്ന രക്ത ചൊരിച്ചിലുകളെ കുറിച്ച് ആകുല ചിത്തര്‍ ആയിരുന്നു എന്നും ആണ്. ഏതായാലും ഒന്നുറപ്പ്, പ്രഭാകരനെ കുറിച്ച് ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കും ഊഹാപോ ഹങ്ങള്‍ക്കും വിരാമം ആയിട്ടില്ല.



വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്. 

ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രതിഷേധവും തൃണവല്‍ ഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും തങ്ങളുടെ ആയുധ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്ന് രാവിലെ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇന്നലെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സിലിന്റെ വിലക്ക് ലംഘിച്ചു കൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത് ലോക രാഷ്ട്രങ്ങള്‍ മുഴുവനും അപലപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് തങ്ങളുടെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് തന്നെ പോകും എന്ന് പ്രഖ്യാപിക്കുമാറ് ഇന്ന് രാവിലെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപം. 
അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം വക വെക്കാതെ ഉത്തര കൊറിയ മറ്റൊരു അണു പരീക്ഷണം കൂടി വിജയകരമായി പൂര്‍ത്തി ആക്കിയതായി പ്രഖ്യാപിച്ചു. കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആണവായുധ ശക്തി കൈവരിച്ച് തങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗം ആണ് ഈ പരീക്ഷണം എന്ന് കൊറിയ വ്യക്തമാക്കി. 2000 ഒക്ടോബര്‍ 9ന് നടത്തിയതിലും ശക്തമായ സ്ഫോടനം ആയിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 5ന് ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ഐക്യ രാഷ്ട്ര സഭ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച നടപടിക്ക് തങ്ങള്‍ മറ്റൊരു അണു പരീക്ഷണം തന്നെ നടത്തി പ്രതിഷേധിക്കും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ആ ഭീഷണിയാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
വിയന്നയില്‍ രണ്ട് സിഖ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ സിഖ് ഗുരു ഇന്നലെ അര്‍ധ രാത്രി ആശുപത്രിയില്‍ വെച്ച് ജീവന്‍ വെടിഞ്ഞു. വിയന്നയിലെ 15ാം ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ ആണ് ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത സിഖുകാര്‍ പരസ്പരം ആക്രമിക്കുകയും ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠാരയും തോക്കും ഉപയോഗിച്ചായിരുന്നു ഇവരുടെ പോരാട്ടം എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 57 കാരനായ ഗുരു സന്ത് രാമാനന്ദിന് വെടി ഏല്‍ക്കുകയാണ് ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം വിയന്നയില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരു സന്ത് നിരഞ്ജന്‍ ദാസിനും വെടി ഏറ്റു എങ്കിലും ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇറാന് ആണവ ക്ഷമത കൈവരുന്ന പക്ഷം നാലില്‍ ഒന്ന് പേര്‍ തങ്ങള്‍ ഇസ്രയേല്‍ ഉപേക്ഷിച്ച് പോവും എന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ പ്രശസ്തമായ ടെല്‍ അവീവ് സര്‍വ്വകലാശാല നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇത് വെളിപ്പെട്ടത്. സെന്റര്‍ ഫോര്‍ ഇറാനിയന്‍ സ്റ്റഡീസ് ആണ് പ്രസ്തുത പഠനം നടത്തിയത്. ഇറാന്‍ അണു ബോംബ് കൈവശപ്പെടുത്തും എന്ന് തങ്ങള്‍ ഭയക്കുന്നു എന്ന് 85% പേര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പുതിയ ഭരണ കൂടം ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവില്ല എന്ന് 57% പേര്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചകളുടെ ഫലത്തിന് കാത്തു നില്‍ക്കാതെ എത്രയും വേഗം ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കണം എന്ന് 41% ഇസ്രയേലികള്‍ കരുതുന്നു. ഈ കണ്ടെത്തലുകള്‍ ഏറെ ദുഃഖകരമാണ് എന്ന് കേന്ദ്രം മേധാവി പ്രൊഫസ്സര്‍ ഡേവിഡ് പറയുന്നു. എത്രയൊക്കെ തീവ്രവാദപരമായ നേതൃത്വമാണ് ഇറാനില്‍ ഉള്ളതെങ്കിലും ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇറാന്റെ അന്ത്യം കുറിക്കും എന്ന് അവര്‍ക്ക് അറിയാം. ഇത് മനസ്സിലാക്കി കൊണ്ടു തന്നെ ഇറാന്‍ നിരന്തരം നടത്തി പോരുന്ന ഭീഷണി പക്ഷെ ഫലപ്രദം ആണ് എന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയില്‍ ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഭയത്തില്‍ ആണ് കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഇവര്‍ ഇറാന് ആണവ ആയുധം ലഭിക്കുന്ന നിമിഷം തന്നെ ഇസ്രയേലില്‍ നിന്നും പലായനം ചെയ്യാന്‍ ആലോചിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ ന്യൂ യോര്‍ക്കില്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു ഈ യോഗം. ആരെയും അറിയിക്കാതെ ഈ കഴിഞ്ഞ മെയ് 5ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വ്വകലാശാലയിലെ പ്രസിഡന്‍സ് റൂമില്‍ വെച്ചായിരുന്നു ഈ രഹസ്യ യോഗം കൂടിയത്. വാറന്‍ ബുഫ്ഫറ്റ്, ബില്‍ ഗേറ്റ്സ്, ഡേവിഡ് റോക്ക്ഫെല്ലര്‍ ജൂനിയര്‍ എന്നിവരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇവരെ കൂടാതെ യോഗത്തില്‍ ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് സോറോസ്, ടെഡ് ടര്‍ണര്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നീ കോടീശ്വരന്മാരും പങ്കെടുത്തു. തിരക്കു പിടിച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ വരുവാനുള്ള സമയം ഇവര്‍ കണ്ടെത്തിയതും ആരും അറിയാതെ ഇത്രയും പ്രശസ്തര്‍ ഒരുമിച്ചു കൂടിയതും എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നു.
മ്യാന്‍മാറില്‍ തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
























