പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം

April 1st, 2009

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
 
പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ.
 
ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്.
 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു.
 
അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

താലിബാന്‍ നിഷ്ഠൂരമായി ശരിയത്ത് നടപ്പിലാക്കുന്നു

March 27th, 2009

താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.

പതിമൂന്ന് വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത് എന്നാണ് താലിബാന്റെ ശാസന. താഴ്വരയിലെ കാസറ്റ് കടകളും മറ്റും താലിബാന്‍ അടച്ചു പൂട്ടി കഴിഞ്ഞു. സംഗീതത്തിന് ഇവിടെ തീര്‍ത്തും നിരോധനം ആണ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ്. പൊതു സ്ഥലത്ത് വലിയോരു ജനക്കൂട്ടം വിളിച്ചു വരുത്തി ഇവരെ കുനിച്ചു നിര്‍ത്തി ചാട്ടവാര്‍ കൊണ്ട് അടിക്കും. അടി കൊണ്ട് പുളയുന്ന ഇവര്‍ ഉച്ചത്തില്‍ ദൈവ നാമം വിളിച്ച് കരയണം. ഇതാണ് ഇവിടെ ഏറ്റവും ജന പ്രിയമായ ശിക്ഷാ വിധി.

പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് താഴ്വരയിലെ നിയമ പാലനം താലിബാന് തങ്ങളുടെ ഇഷ്ട പ്രകാരം നടത്താം.

തങ്ങളുടെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് താലിബാന്റെ ഒരു സമുന്നത നേതാവായ മുസ്ലിം ഖാന്‍ പ്രസ്താവിച്ചു. താലിബാനെ തോല്‍പ്പിക്കാന്‍ ആയുധങ്ങള്‍ക്കും മറ്റും പണം വിനിയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി പണം ചിലവാക്കുക എന്നാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇയാള്‍ പാശ്ചാത്യ രാജ്യങ്ങളോടുള്ള പ്രസ്താവനയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല. അത് കൊണ്ട് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ട് നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വിട്ടു നില്‍ക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ സ്ത്രീകളുടെ നിശ്ശബ്ദ സഹനം

March 9th, 2009

ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.



- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനുഷ്യാവകാശ സംരക്ഷണം : അമേരിക്കക്കെതിരെ യു.എ.ഇ

March 1st, 2009

യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ത്രേലിയയില്‍ സാമൂഹിക വിലക്കുകള്‍

February 20th, 2009

വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യന്‍ ഭാഷകളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പോലീസ് ഇവര്‍ പൊതു സ്ഥലത്ത് തങ്ങളുടെ പെരുമാറ്റ രീതികള്‍ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സ്റ്റ്യൂഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (FISA) നേതാവ് രാമന്‍ വൈദ് പറയുന്നത് ഇത്തരം ഒരു വിലക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഉള്ളൂ എന്നാണ്. ലാപ്ടോപ്പുകളും, ഐ ഫോണ്‍, എം‌പിത്രീ പ്ലേയര്‍ എന്നിവയും മറ്റും കൊണ്ടു നടക്കരുത് എന്നും പോലീസ് ഇവരെ വിലക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുവാനും പോലീസിന് പരിപാടിയുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആഗോള തലത്തില്‍ ആസ്ത്രേലിയയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും എന്ന് ആസ്ത്രേലിയന്‍ അധികൃതര്‍ ഭയപ്പെടുന്നുമുണ്ട്. ഇത്തരം വംശീയ വിവേചനം മൂലം ആസ്ത്രേലിയയില്‍ ഉന്നത പഠനത്തിനായി വരുവാന്‍ ഇനി വിദ്യാര്‍ത്ഥികള്‍ മടിക്കും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐസ് ലാന്‍ഡില്‍ ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രി

January 30th, 2009

ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍‌ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്‍കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.

ഒരു എയര്‍ ഹോസ്റ്റസ്സ് ആയി ജീവിതം തുടങ്ങിയ ജോഹന്ന പിന്നീട് എയര്‍ ഹോസ്റ്റസ്സുമാരുടെ യൂണിയന്റെ നേതാവുമായി. യൂണിയന്‍ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്തിയ ഇവര്‍ 1978ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍‌ലമെന്റ് അംഗമായി. 1987ല്‍ മന്ത്രിയായ ഇവര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ആയി. പാര്‍ട്ടിയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ ഉള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ “എന്റെ സമയവും വരും” എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി വിട്ടു 1995ല്‍ സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കി. ഈ പ്രഖ്യാപനം അതോടെ ഐസ് ലാന്‍ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നെന്നേക്കുമായി ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ 2000ല്‍ ഇവര്‍ വീണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2007ല്‍ സാമൂഹ്യ സുരക്ഷാ മന്ത്രിയുമായി.

നേരത്തെ ഒരു ബാങ്കറെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ട്. ഇവര്‍ പാര്‍ലമെന്റില്‍ എത്തിയ ഉടന്‍ തന്നെ സ്വവര്‍ഗ്ഗ രതിക്കാരുടെ ദേശീയ സംഘടന നിലവില്‍ വരികയുണ്ടായി. സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് എതിരെ നിലവില്‍ ഉണ്ടായിരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച സംഘടനയുടെ ശ്രമ ഫലം ആയി 1996ല്‍ ഐസ് ലാന്‍ഡ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കി. 2002ല്‍ തന്റെ അറുപതാം വയസ്സില്‍ ജോഹന്ന ജോനിന എന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ സിവില്‍ വിവാഹം ചെയ്തു ഇവരോടൊപ്പം തന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇപ്പോള്‍ ജീവിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗിനിയില്‍ പട്ടാള ഭരണം

December 24th, 2008

വളരെ ഏറെ കാലം ഏകാധിപത്യ ഭരണത്തിന് കീഴില്‍ ആയിരുന്ന ഗിനിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ 24 വര്‍ഷം ഗിനിയില്‍ ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ലന്സാനാ കൊണ്ടേ തിങ്കളാഴ്ച രാത്രി അന്തരിച്ചതിനു തൊട്ടു പിന്നാലെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ദേശീയ ജനാധിപത്യ കൌണ്‍സില്‍ എന്നു സ്വയം വിശേഷിപ്പിച്ചാണ് പട്ടാളം രാജ്യത്തിന്റെ അധികാരം തങ്ങള്‍ പിടിച്ചെടുത്തതായി ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തും എന്നും പട്ടാളം അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്

December 15th, 2008

ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍‌തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.

“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്.

ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു.



- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ : യു. എന്‍.

December 3rd, 2008

ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ രൂക്ഷ യുദ്ധം : 163 പേര്‍ കൊല്ലപ്പെട്ടു

November 25th, 2008

ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ്‌ സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

25 of 261020242526

« Previous Page« Previous « ആണവ ആയുധ ഉപയോഗം : സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനെ ഞെട്ടിച്ചു
Next »Next Page » തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍ »



  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine