മ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്.

സൂ ചി യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജോണ്‍ യേട്ടോ
ജോണ്‍ എന്ന ഈ അമേരിക്കക്കാരന്‍ രണ്ട് ദിവസം സൂ ചി യുടെ വീട്ടില്‍ താമസിച്ചു. പട്ടാള ഭരണത്തിന്റെ കര്‍ശ്ശന നിയമപ്രകാരം കുടുംബാംഗങ്ങള്‍ ആല്ലാത്തവര്‍ വീട്ടില്‍ രാത്രി തങ്ങുകയാണെങ്കില്‍ അത് പ്രാദേശിക അധികാരികളെ അറിയിക്കണം. ഈ നിയമമാണ് സൂ ചി ലംഘിച്ചത്. സൂ ചി യുടെ തടവ് നീട്ടുവാന്‍ ഉള്ള അടവ് മാത്രം ആണിത് എന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 63 കാരിയായ സൂ ചി ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
മ്യാന്മാര്‍ സ്വാതന്ത്ര്യ സമര നേതാവും സ്വതന്ത്ര ബര്‍മ്മയുടെ (മ്യാന്മാറിന്റെ പഴയ പേരാണ് ബര്‍മ്മ) ആദ്യത്തെ പ്രധാന മന്ത്രിയുമായ ഔങ് സാനിന്റെ മകളായി 1945 ജൂലൈ 19ന് ജനിച്ച സൂ ചി 1947ല്‍ തന്റെ അച്ഛന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയിലും മ്യാന്മാറിലും കഴിച്ചു കൂട്ടി. 1960ല്‍ ഉന്നത വിദ്യാഭ്യാസത്തിനായ് ഓക്സ്ഫോര്‍ഡില്‍ എത്തിയ സൂ ചി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 1962ല്‍ മ്യാന്മാറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. 1988ല്‍ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മ്യാന്മാറില്‍ എത്തിയ സൂ ചി സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന് സംഘടനക്ക് രൂപം നല്‍കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇതിനെ തുടര്‍ന്ന് സൈനിക ഭരണകൂടം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു.
1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂ ചി യുടെ പാര്‍ട്ടി 80% സീറ്റുകള്‍ നേടി അട്ടിമറി വിജയം നേടിയെങ്കിലും വീട്ടു തടങ്കലില്‍ ആണെന്ന കാരണം പറഞ്ഞ് പട്ടാള ഭരണ കൂടം സൂ ചി യുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും തള്ളി കളയുകയും ചെയ്തു.
വീട്ടു തടങ്കലില്‍ ആയിരിക്കെ 1991ല്‍ സൂ ചി ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ സ്വതന്ത്ര ചിന്തയ്ക്കുള്ള സഖറോവ് പുരസ്ക്കാരവും 1992ല്‍ സമാധാനവും ഐക്യദാര്‍ഡ്യവും പ്രോത്സാഹിപ്പിക്കുന്ന വനിതകള്‍ക്കുള്ള മറീസ ബെല്ലിസാറിയോ പുരസ്ക്കാരവും ലഭിച്ചു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സൂ ചി ക്ക് പ്രസിഡണ്ടിന്റെ മെഡല്‍ ഓഫ് ഫ്രീഡം സൂ ചി യുടെ അസാന്നിധ്യത്തില്‍ സമ്മാനിച്ചു.
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 40 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരെ ഇതിനോടകം പട്ടാളം കൊന്നൊടുക്കി. 3000 പേരെയെങ്കിലും തടവില്‍ ആക്കിയിട്ടുണ്ട് എന്ന് പട്ടാളം തന്നെ അറിയിക്കുന്നു. അടുത്ത വര്‍ഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുവാനായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂ ചി അടക്കം ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും 2010ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല എന്നിരിക്കെ പട്ടാള ഭരണത്തിന്റെ കാലാവധി നീട്ടുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിഗമനം.

സൂ ചി യെ തടവില്‍ ഇട്ടിരിക്കുന്ന കുപ്രസിദ്ധമായ ഇന്‍സേന്‍ തടവറ
കുപ്രസിദ്ധമായ ഇന്‍സേന്‍ എന്ന ജയിലില്‍ ആണ് ഇപ്പോള്‍ സൂ ചി എന്നത് പ്രശ്നം കൂടുതല്‍ ഗൌരവം ഉള്ളതാക്കുന്നു. മര്‍ദ്ദനവും കസ്റ്റഡി മരണവും ഇവിടെ പതിവാണ്. വധ ശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളികള്‍ നിറഞ്ഞ ഈ തടവറയില്‍ വധ ശിക്ഷ ലഭിക്കാത്തവരും ഇവിടത്തെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത് സാധാരണമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന് ഏറ്റവും വലിയ തലവേദനയായ സൂ ചി യെ ഈ തടവറയിലേക്ക് തന്നെ പറഞ്ഞയച്ചത് ഈ അവസരത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്.



തമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.
പാക്കിസ്ഥാനിലെ അന്യ മതക്കാര്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ കരം അടക്കാത്ത കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 150 ലേറേ സിക്ക് ഹിന്ദു മതക്കാര്‍ക്കാണ് ഇതോടെ തങ്ങളുടെ സര്‍വസ്വവും ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടതായി വന്നത്. ഇവര്‍ ഇപ്പോള്‍ പഞ്ചാബിലേയും റാവല്‍ പിണ്ടിയിലേയും താല്‍ക്കാലിക ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്. 
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച്ചയായി ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ തമിഴ് വിദ്യാര്‍ത്ഥിയായ പരമേശ്വരന്‍ സുബ്രമണ്യം നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി മിലിബാന്‍ഡ് ഈ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടു ന്നുണ്ടെന്ന് കാണിച്ച് ഇദ്ദേഹത്തിന് എഴുതിയ കത്തിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. 28 കാരനായ പരമേശ്വരത്തിന്റെ പത്തോളം കുടുംബാംഗങ്ങള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോക സഭ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ഇഷ്ടത്തിനുള്ള സര്‍ക്കാരാണ് അധികാരം ഏല്‍ക്കുന്നത് എങ്കില്‍ ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും എന്ന് എ. ഐ. എ. ഡി. എം. കെ. നേതാവ് ജയലളിത പ്രഖ്യാപിച്ചു. സൈന്യത്തെ അയക്കുക മാത്രമല്ല തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ ഒരു പ്രത്യേക പ്രദേശം രൂപീകരിക്കാനുള്ള നടപടികളും താന്‍ സ്വീകരിക്കും എന്ന് അവര്‍ പറഞ്ഞു. തനിക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അറിയില്ല എന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശം അവര്‍ തള്ളി കളഞ്ഞു. ബംഗ്ലാദേശ് രൂപീകരണത്തിന് ഇന്ത്യന്‍ സേനയെ അയച്ച ഇന്ദിരാ ഗാന്ധിയേയും ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സേനയെ നിയോഗിച്ച രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസ് ഇതേ പോലെ വിമര്‍ശിക്കുമോ എന്നു ജയലളിത ചോദിച്ചു.
അവസാന ഘട്ട ആക്രമണത്തിന് ശ്രീലങ്കന്‍ സൈന്യം ഒരുങ്ങുന്നതിനിടയില്‍ ഇന്നലെ രണ്ട് പ്രമുഖ പുലി നേതാക്കള്‍ കൂടി പിടിയില്‍ ആയി. ഇവര്‍ കീഴടങ്ങിയതാണ് എന്ന് ശ്രീലങ്കന്‍ സൈന്യം പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പുലികള്‍ അറിയിച്ചു. പിടിയില്‍ ആവുമെന്ന് ഉറപ്പായാല്‍ പുലികള്‍ കഴുത്തില്‍ അണിയുന്ന സയനൈഡ് കാപ്സ്യൂള്‍ കഴിച്ച് സ്വയം മരണം വരിക്കുകയാണ് പതിവ്.
ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

ശ്രീലങ്കയിലെ യുദ്ധ ഭൂമിയില്‍ ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇവിടെ ശ്രീലങ്കന്‍ സൈന്യം അവസാന ഘട്ട ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. സംഘര്‍ഷ പ്രദേശത്ത് കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ഐക്യ രാഷ്ട്ര സഭയുടെ ഒരു സമുന്നത ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ സൈന്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യുദ്ധ നിരോധിത മേഖലയെ മാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.

























