സുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം
ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി.
തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു.



വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
കീഴടങ്ങാന്‍ വന്ന തമിഴ് പുലികളെ ശ്രീലങ്കന്‍ സൈന്യം നിഷ്കരുണം വെടി വച്ച് കൊല്ലുകയും പരിക്കേറ്റ സാധാരണ ജനത്തെ വരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിമാടത്തിലേയ്ക്ക് തള്ളി ഇട്ടു കുഴിച്ചു മൂടി എന്നും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ജാഫ്നയിലെ സര്‍വകലാശാലാ അധ്യാപകരുടെ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. പോരാട്ടത്തിന്റെ അവസാന നാളുകളില്‍ ആണ് ഈ കൊടും പാതകങ്ങള്‍ നടന്നത്.

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ വളരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് വീണ്ടും ലോക മാധ്യമങ്ങള്‍. തമിഴ് പുലികള്‍ക്ക് എതിരേ നടത്തിയ സൈനിക നടപടിയില്‍ സാധാരണക്കാരായ അനേകായിരം തമിഴ് വംശജരുടെ ജീവനാണ് പൊലിഞ്ഞത്. മാത്രമല്ല ശ്രീലങ്കന്‍ സൈന്യം സന്നദ്ധ സംഘടനകളെപ്പോലും ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിരുന്നില്ല. ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിനു ശേഷമാണ് ശക്തമായത്.
മ്യാന്മാറില് തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
ശ്രീലങ്കന്‍ തെരുവുകള്‍ ആഘോഷ ലഹരിയിലാണ്. 25 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അറുതി വന്നതിന്റെ ആശ്വാസത്തില്‍ ആഘോഷിക്കുകയാണ് ശ്രീലങ്കന്‍ ജനത. സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന ആവശ്യവുമായി ശ്രീലങ്കയിലെ തമിഴ് വംശജരുടെ അനിഷേധ്യ നേതാവെന്ന് സ്വയം വിശേഷിപ്പിച്ച് 70,000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് നേതൃത്വം നല്‍കിയ പുലി തലവന്‍ വേലുപിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു എന്ന വാര്‍ത്ത കേട്ട സിന്‍ഹള ജനത ആഹ്ലാദ തിമര്‍പ്പാല്‍ പടക്കം പൊട്ടിച്ചും പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ഈ വാര്‍ത്ത ആഘോഷിച്ചത്.
പ്രഭാകരന്റെ മരണം ആഘോഷിക്കുന്ന ശ്രീലങ്കക്കാര്‍ 
ശ്രീലങ്കന്‍ സര്‍ക്കാരുമായി കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്ന യുദ്ധം എല്‍.ടി.ടി.ഇ. അവസാനിപ്പിച്ചു. ആസന്നമായ മരണത്തില്‍ നിന്നും ആയിരക്കണക്കിന് തമിഴ് വംശജരെ രക്ഷിക്കാന്‍ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചു എങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മൌനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും ശ്രീലങ്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത് എന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കോണ്ട് എല്‍. ടി. ടി. ഇ. യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം തലവന്‍ സെല്‍വരാസ പത്മനാതന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം ജനമാണ് തെരുവുകളില്‍ മരിച്ചു വീണത്. 25,000 പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കിടക്കുന്നുമുണ്ട്. ഇവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരമ പ്രധാനമായ ആവശ്യം. തങ്ങളുടെ ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നിശബ്ദം ആക്കുന്നതായി ലോകത്തെ അറിയിക്കുന്നു എന്ന് ഇന്നലെ തമിഴ് പുലികളുടെ വെബ് സൈറ്റ് ആയ
മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.

മ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്. 

തമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.
























