വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു.

വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു.
ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം.



തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.
വെള്ളിയാഴ്ച്ച ഇറാനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രസ്ഡന്റ് മഹമൂദ് അഹമദിനെജാദ് ജയിച്ചതായി തെര്‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപകമായി തിരിമറി നടന്നെന്നും താനാണ് യഥാര്‍ത്ഥ വിജയി എന്നും നെജാദിന്റെ എതിരാളി മിര്‍ഹൊസ്സെയിന്‍ മൂസാവിയും അവകാശപ്പെട്ടു.
ഇറാന് ആണവ ക്ഷമത കൈവരുന്ന പക്ഷം നാലില്‍ ഒന്ന് പേര്‍ തങ്ങള്‍ ഇസ്രയേല്‍ ഉപേക്ഷിച്ച് പോവും എന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ പ്രശസ്തമായ ടെല്‍ അവീവ് സര്‍വ്വകലാശാല നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇത് വെളിപ്പെട്ടത്. സെന്റര്‍ ഫോര്‍ ഇറാനിയന്‍ സ്റ്റഡീസ് ആണ് പ്രസ്തുത പഠനം നടത്തിയത്. ഇറാന്‍ അണു ബോംബ് കൈവശപ്പെടുത്തും എന്ന് തങ്ങള്‍ ഭയക്കുന്നു എന്ന് 85% പേര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പുതിയ ഭരണ കൂടം ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവില്ല എന്ന് 57% പേര്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചകളുടെ ഫലത്തിന് കാത്തു നില്‍ക്കാതെ എത്രയും വേഗം ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കണം എന്ന് 41% ഇസ്രയേലികള്‍ കരുതുന്നു. ഈ കണ്ടെത്തലുകള്‍ ഏറെ ദുഃഖകരമാണ് എന്ന് കേന്ദ്രം മേധാവി പ്രൊഫസ്സര്‍ ഡേവിഡ് പറയുന്നു. എത്രയൊക്കെ തീവ്രവാദപരമായ നേതൃത്വമാണ് ഇറാനില്‍ ഉള്ളതെങ്കിലും ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇറാന്റെ അന്ത്യം കുറിക്കും എന്ന് അവര്‍ക്ക് അറിയാം. ഇത് മനസ്സിലാക്കി കൊണ്ടു തന്നെ ഇറാന്‍ നിരന്തരം നടത്തി പോരുന്ന ഭീഷണി പക്ഷെ ഫലപ്രദം ആണ് എന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയില്‍ ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഭയത്തില്‍ ആണ് കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഇവര്‍ ഇറാന് ആണവ ആയുധം ലഭിക്കുന്ന നിമിഷം തന്നെ ഇസ്രയേലില്‍ നിന്നും പലായനം ചെയ്യാന്‍ ആലോചിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.
























