ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമ ഏഷ്യ സുരക്ഷിതമാക്കാന്‍ ആണ് ഈ നീക്കം എന്നാണു ഐക്യ രാഷ്ട്ര സഭയുടെ പക്ഷം. പേരെടുത്തു പറയാതെ ഒരു പ്രമേയം പാസ്സാക്കും എന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എന്‍. പി. ടി. പുനരവലോകന സമിതി ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളോട് ഈ ഉടമ്പടിയില്‍ ഉടനടി ഒപ്പ് വെയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും സമ്മേളനത്തില്‍ പങ്കെടുത്തില്ല.
ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു. പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.



അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ് അഹമദി നെജാദ് എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 – 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
ശനിയാഴ്ച ഇറാന്‍ തെരുവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വെടിയേറ്റ് പിടഞ്ഞു മരിച്ച നെദ സലേഹി ആഗാ സുല്‍ത്താന്‍ ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. തന്റെ അദ്ധ്യാപകനും സഹപാഠികളുമൊത്ത് ശനിയാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നെദ. അവര്‍ സഞ്ചരിച്ച വാഹനം ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ കുറച്ചു ശുദ്ധ വായു ശ്വസിക്കാന്‍ പുറത്തിറങ്ങിയ നെദക്ക് പക്ഷെ അന്ത്യശ്വാസം വലിക്കാനാണ് താന്‍ കാറിനു പുറത്തിറങ്ങുന്നത് എന്നറിയാമായിരുന്നില്ല. പുറത്തിറങ്ങി തന്റെ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ചു സംസാരിക്കാന്‍ തുടങ്ങിയതും സാധാരണ വേഷത്തില്‍ നടക്കുന്ന ബസിജി എന്ന അര്‍ദ്ധ സൈനിക വിഭാഗത്തിലെ സൈനികര്‍ നെദക്ക് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ നെദ റോഡില്‍ വീഴുകയും ചുറ്റുമുള്ളവര്‍ ഓടി അടുത്തപ്പോഴേക്കും പിടഞ്ഞു മരിക്കുകയും ചെയ്തു. അടുത്തുള്ള ശരിയത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെദ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

























