കണ്ണൂര്‍ : കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ലിറ്റില്‍ മാഗസിനായ പ്രസക്തി മാസികയുടെ കവിതാപതിപ്പിന്റെ പ്രകാശനം നവംബര്‍ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കണ്ണൂര്‍ ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ വെച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിക്കും.
തൃശൂര്‍ :ആയിരങ്ങളുടെ ആദരവേറ്റു വാങ്ങിക്കൊണ്ട് മുല്ലനേഴി മാഷ്ക്ക് വിടവാങ്ങി. എന്നാല്‍ സര്‍ക്കാര്‍ ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടുകയും കവി അഭിനേതാവ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുല്ലനേഴി മാഷ്ക്ക് സര്‍ക്കാര്‍ ബഹുമതികളൊടെ വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും ഗീതാഗോപി എം.എല്‍.എയും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു, എന്നാല്‍ സര്‍ക്കാറിനു വേണ്ടി റീത്തു സമര്‍പ്പിക്കുവാന്‍ മാത്രമാണ് അറിയിപ്പു ലഭിച്ചിട്ടുള്ളൂ എന്ന് ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. വി.എസ്.സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്നതിനു വേണ്ട നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരും രാവുണ്ണി, പ്രിയനന്ദന് തുടങ്ങി സാംസ്കാരിക പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചു.
- ഫൈസല്‍ ബാവ
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം
തൃശൂര്‍: പ്രശസ്ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5.30 ന് ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.
മുല്ലനേഴി നീലകണ്ഠന് എന്ന മുല്ലനേഴി, വെള്ളം, മേള ,സന്മനസ്സുള്ളവര്ക്ക് സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന് മകന് ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലാണ് അവസാനമായി ഗാനമെഴുതിയത്. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഉപ്പ് ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.
- ലിജി അരുണ്‍
അയ്യപ്പന് പോയി… അതെ, അയ്യപ്പന് എന്ന കവി ഈ മണ്ണില്‍ നിന്ന് കുതറിയോടി, കവിതയെ ജീവിതമാക്കിയ അപൂര്‍വം ജനുസ്സില്‍ പെട്ട കവി. കയ്പുറ്റ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടു് കവിതയ്ക്ക് പുത്തന്‍ ഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പന്. അയ്യപ്പന്റെ ജീവിതവും കവിതയും ഒന്നായിരുന്നു. ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവി എ. അയ്യപ്പന് 2010 ഒക്ടോബര്‍ 21നു തന്റെ കവിതകള്‍ ബാക്കി വെച്ചു എന്നെന്നേക്കുമായി വിട പറഞ്ഞു. ഇന്നേക്ക് ഒരു വര്‍ഷം മുമ്പേ അനാഥമായി ആശുപത്രിക്കിടക്കയില്‍, അതെ അയ്യപ്പന് പോയി, ജീവിതത്തില്‍ നിന്നും കുതറിയോടി…
അയ്യപ്പന് അവസാനമായി എഴുതിയ പല്ല് എന്ന കവിത
“അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി”
കറുപ്പ്, മാളമില്ലാത്ത പാമ്പ് , ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, വെയില് തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകള് കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവന്, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓര്‍മ്മക്കുറിപ്പുകള്‍), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ജയില്‍ മുറ്റത്തെ പൂക്കള്‍, ഭൂമിയുടെ കാവല്ക്കാരന്, മണ്ണില്‍ മഴവില്ല് വിരിയുന്നു, കാലം ഘടികാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍
അയ്യപ്പന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: ഓര്‍മ്മ, കവിത, കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം
കൊല്ലം: പ്രശസ്ത സാഹിത്യകാരന് കാക്കനാടന്(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന് ജനിച്ചത്. അധ്യാപകന്, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005), ബാലാമണിയമ്മ പുരസ്കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അജ്ഞതയുടെ താഴ്വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്ണമേഖല തുടങ്ങി നാല്പതിലധികം കൃതികളുടെ സൃഷ്ടാവാണ്. മലയാള നാട് മാസികയില്‍ ഗ്യാലറി, യാത്രയ്ക്കിടയില്‍, കാക്കനാടന്റെ പേജ് തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്തിരുന്നു.
വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന് എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്.
- ലിജി അരുണ്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, മാധ്യമങ്ങള്‍, സാഹിത്യം