വി. പി. ശിവകുമാര്‍ എന്ന മലയാള കഥയിലെ കറുത്ത ഹാസ്യക്കാരന്‍

July 27th, 2011

ചെറുകഥയെ കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞു വായനക്കാരനിലേക്ക് കടന്നു കയറിയ എഴുത്തുക്കാരനാണ് വി. പി. ശിവകുമാര്‍, കറുത്ത ഹാസ്യത്തിന്റെ തികവാര്‍ന്ന ഒരു പരീക്ഷണമായിരുന്നു പാര എന്ന കഥ. സ്ക്ലീറോ ഡര്മ്മ എന്ന അകാലവാര്‍ദ്ധാക്യം രോഗം പിടിപ്പെട്ട ഒരു മകനെ നോക്കുന്ന അമ്മയുടെ കഥയാണ് അമ്മ വന്നു. രാജാവ്‌, മലയാള കഥാ ശാഖക്ക് ഇത്തരത്തില്‍ ഒരുപറ്റം കഥകള്‍ വേഗത്തില്‍ നല്‍കി സക്കറിയ തുറന്നിട്ട വഴിയിലൂടെ തന്റെതായ ഒരു പുതു വഴി വെട്ടിത്തുറന്നു കൊണ്ട് ജീവിതത്തില്‍ നിന്നും വേഗത്തില്‍ നടന്നകന്ന വി. പി. ശിവകുമാര്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് (1993 ജൂലായ്‌ 27) പതിനെട്ടു വര്ഷം തികയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.പി.പോള്‍ മലയാള സാഹിത്യത്തിലെ കരുത്തുറ്റ വിമര്‍ശകന്‍

July 12th, 2011

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന, മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ച, എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്ത, സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്ന എം.പി. പോൾ അന്തരിച്ചിട്ട് ഇന്നേക്ക് 59 വര്‍ഷം തികയുന്നു.  മലയാള സാഹിത്യ വിമർശനത്തിന് ആധുനിക പരിപ്രേക്ഷ്യം നൽകിയത് പോളായിരുന്നു. വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമായിരുന്നു പോൾ. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ്‌ അദ്ദേഹം  മരണമടഞ്ഞു.

മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്നു. ജീവിതകാലം മുഴുവൻ പോളിനു സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. ഈ വിരോധം അദ്ദേഹത്തിന്റെ മരണശേഷവും തുടർന്നു. 1952-ജൂലായ്‌ 12ന് അദ്ദേഹം മരിച്ചപ്പോള്‍ പള്ളിവക ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ സഭാ നേതൃത്വം വിസമ്മതിച്ചു. സഭാ വിരോധികൾക്കും പാഷണ്ഡികൾക്കും നീക്കിവച്ചിരിക്കുന്ന തെമ്മാടിക്കുഴിയിൽ പോളിനെ സംസ്കാരിക്കാനായിരുന്നു സഭാ നേതൃത്വത്തിന്റെ തീരുമാനം.

1904 ല്‍ എറണാകുളം ജില്ലയിലെ പുത്തൻ‌പള്ളിയിലാണു എം.പി. പോൾ ജനിച്ചത്‌. ഔദ്യോഗിക ജീവിതംകോളജ് അദ്ധ്യാപകൻ എന്ന നിലയിലും പേരെടുത്തിരുന്നു എം.പി. പോൾ. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയിൽ ഒൻപതാമത്തെ റാങ്ക് കിട്ടിയിരുന്നു, എന്നാൽ ആദ്യത്തെ ആറു പേർക്കു മാത്രമേ ജോലി ലഭിച്ചിരുന്നുള്ളു. അതിനാൽ അദ്ദേഹം തൃശ്ശൂർ വന്നു. സെന്റ് തോമസ് കോളജ്, തൃശൂർ, എസ്.ബി. കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്തു. തുടർന്ന് “എം.പി. പോൾസ് ട്യൂട്ടോറിയൽ കോളജ് ”എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തിൽ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അത്.
എം. പി. പോള്‍ എന്ന കരുത്തുറ്റ വിമര്‍ശകന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ബഷീറിന്റെ ബാല്യകാല്യസഖിക്ക് എഴുതിയ അവതാരിക തന്നെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തവയാണ്. ആ മഹാനായ സാഹിത്യ വിമര്‍ശകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

യു.പി. ജയരാജ് നമ്മെ വിട്ടകന്നിട്ട് 12 വര്‍ഷങ്ങള്‍

July 11th, 2011

മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമിക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാനപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.

1950-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്താണ് ജയരാജ്‌ ജനിച്ചത്. കതിരൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബർനാഥ് ആയുധനിർമ്മാണശാലയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു. തിരുച്ചിറപ്പള്ളി ആയുധനിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്‌മാനായിരിക്കെ 1999 ജൂലൈ 11-നാണ് അദ്ദേഹം മരണപ്പെട്ടത്. യു.പി. ജയരാജിന് പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ മരണാനന്തരം അദ്ദേഹത്തിന്റ പേരിൽ തലശ്ശേരിയിലെ യു.പി. ജയരാജ് ട്രസ്റ്റ് മലയാള ചെറുകഥയ്ക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഉറൂബ് മലയാളത്തിന്റെ പുണ്യം

July 11th, 2011

uroob-epathram

സുഖകരമായ വായന പ്രദാനം ചെയ്യുന്ന എഴുത്തുകാര്‍ അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന നമ്മിലേക്ക് വീണ്ടും കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന ബോധമാണ് ഉറൂബിനെ പോലുള്ള എഴുത്തുകാരെ വീണ്ടും കാണാന്‍ നാം ആഗ്രഹിക്കുന്നത്. മുഖവുരയുടെയോ നമ്മുടെ പിന്തുണയോ ആവശ്യമില്ലാതെ എഴുത്തുകാരന്‍, കാലത്തെ മറി കടന്ന കലാകാരന്‍, പുതുമ അംഗീകരിക്കുന്ന കഥാകാരന്‍ വിശേഷണങ്ങള്‍ എന്തുമാകാം. പക്ഷെ മലയാള ഭാഷ ഉള്ളിടത്തോളം ഉറൂബിന്റെ സൃഷ്ടികള്‍ നിലനില്കും. കാവ്യാത്മകത തുളുമ്പുന്ന ഭാഷ, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും വീക്ഷിച്ചു കൊണ്ട് കഥ പറയുന്ന രീതി നമ്മെ കാഴ്ചയുടെ പരമോന്നതിയില്‍ എത്തിക്കാന്‍ കഴിയുന്ന രചനാ പാടവം എല്ലാം വിസ്മയത്തോടെ മാത്രം കാണാനേ നമുക്ക് കഴിയൂ. അറിവിന്റെ നിറവു വായന ആകണമെങ്കില്‍ നല്ല ഭാഷയില്ലുള്ള നന്മ ഉള്ള കൃതികള്‍ വേണം. ഭാഗ്യവശാല്‍ നമുക്ക് അത് ആവശ്യത്തിനുണ്ട്. അങ്ങനെയുള്ള കൃതികളുടെ സൃഷ്ടാവാണ് ഉറുബ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഓര്‍മ്മകള്‍ അനുഭൂതി നല്കുകന്ന, വായനയുടെ ഇന്ദ്രീയ സുഖം നല്കുന്ന ഉറൂബിന്റെ കൃതികളുടെ പുനര്‍വായന ഈ അവസരത്തില്‍ അനുയോജ്യമാണെന്ന് കരുതുന്നു. മലയാളിയുടെ സംസ്കാരം വളര്‍ത്താന്‍ ഉതകുന്ന ഉറൂബിന്റെ രചനകള്‍ക്ക് മുമ്പില്‍ നമോവാകം.

ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി. സി. കുട്ടികൃഷ്ണന്‍ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1915-ല്‍ അദ്ദേഹം ജനിച്ചു. 1979-ല്‍ ജൂണ്‍ 11 നു അന്തരിച്ചു. കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര കലാ സമിതി അവാര്‍ഡ് (തീ കൊണ്ട് കളിക്കരുത്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഉമ്മാച്ചു), എം. പി. പോള്‍ പുരസ്കാരം (ഗോപാലന്‍ നായരുടെ താടി) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉമ്മാച്ചു (1954), മിണ്ടാപ്പെണ്ണ് (1958), സുന്ദരികളും സുന്ദരന്മാരും (1958), അണിയറ (1967), അമ്മിണി (1972), ചുഴിക്കു പിന്‍പേ ചുഴി (1980) എന്നിവയാണ് പ്രധാന നോവലുകള്‍.

സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ മുന്‍പുള്ള കേരളീയ സമൂഹത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലില്‍. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, രാധ, ഗോപാല കൃഷ്‌ണന്‍, സുലൈമാന്‍, രാമന്‍ മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്‍ത്തികേയന്‍, ഹസ്സന്‍ തുടങ്ങിയവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌. താമരത്തൊപ്പി (1955), മുഖംമൂടികള്‍ (1966), തുറന്നിട്ട ജാലകം (1973), നിലാവിന്റെ രഹസ്യം (1974), തിരഞ്ഞെടുത്ത കഥകള്‍ (1982), രാച്ചിയമ്മ (1985) എന്നീ ചെറുകഥാ സമാഹാരങ്ങളും, കവി സമ്മേളനം (1969) ഉപന്യാസവും ഇദ്ദേഹത്തിന്റെ കൃതികളാണ്.

കൃഷ്ണകുമാര്‍ തലേക്കാട്ടില്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇമ്മിണി ബല്ല്യ ബഷീര്‍

July 5th, 2011

vaikom-muhammad-basheer-epathram

വിശ്വ സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു. ആ വലിയ മനുഷ്യന്റെ ഓര്‍മ്മക്ക് മുമ്പില്‍ മലയാളത്തിന്റെ ആദരാഞ്ജലികള്‍.

ബഷീറിന്റെ ഏറെ പ്രശസ്തമായ കഥ ഒരു മനുഷ്യന്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു:

ഒരു മനുഷ്യന്‍

നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂര ദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍, ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസ പ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു… കാലം വളരെ കഴിഞ്ഞു പോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ നിങ്ങള്‍ ഓര്‍ക്കും… അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞു വരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാ ക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് – പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍, ഇതു നമ്മള്‍ മറന്നു പോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാനാ നിസ്സാര സംഭവം ഇവിടെ പറയാം:

ഇവിടെ നിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടു കാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരു കേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകങ്ങള്‍, കൂട്ടക്കവര്‍ച്ച, പോക്കറ്റടി – ഇതെല്ലാം നിത്യ സംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറം രാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍, വലിയ ആഫീസുകള്‍, ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനു വേണ്ടി എന്തും ചെയ്യും; ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്; രാത്രി ഒമ്പതര മണി മുതല്‍ പതിനൊന്നു മണി വരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണ വരെ ഫീസാണ്.

അതില്‍നിന്നു രക്ഷ നേടാനും വേണ്ടി വന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലു മണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.

അങ്ങനെ പതിവു പോലെ ഞാന്‍ നാലു മണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടു പോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍ – വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതു കൊടുക്കാനായി കോട്ടു പോക്കറ്റില്‍ കയ്യിട്ടു… ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചു പോയി. എന്താണെന്നുവെച്ചാല്‍ കോട്ടു പോക്കറ്റില്‍ പേഴ്‌സ് ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:

‘എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!’

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:

‘ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ… നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍ !’

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു: ‘എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടു വരാം.’

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചു വെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചു വെച്ചു.

ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:
‘അടിയിലൊന്നുമില്ല.’

എല്ലാവരും ചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:
‘എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!’

ഒരു അന്‍പതു പേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: ‘അടിയിലെന്തെങ്കിലും കാണും!’

എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ… ഓ… പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ …! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ… എല്ലാം ശുഭം… മംഗളം!

ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

‘നില്‍ക്കൂ; ഞാന്‍ പണം തരാം!’

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്ന തലപ്പാവും കറുത്ത കോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടി പൊക്കക്കാരന്‍. കൊമ്പന്‍ മീശയും നീലക്കണ്ണുകളും…

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടു വന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

‘എത്രയുണ്ടെന്നാ പറയുന്നത്?’

‘മുക്കാല്‍ രൂപയോളം!’

അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:

‘എല്ലാം ധരിക്കൂ.’

ഞാന്‍ ധരിച്ചു.

‘വരൂ.’ അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:

‘അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!’

അയാള്‍ ചിരിച്ചു.

‘പേരെന്താ?’ അയാള്‍ ചോദിച്ചു.
ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘എനിക്ക് പേരില്ല!’

ഞാന്‍ പറഞ്ഞു:
‘എങ്കില്‍… ദയവ് എന്നായിരിക്കും പേര്.’

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നു നടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നു ചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:
‘നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!’

എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടു മൂന്നു പോക്കറ്റുകളില്‍ നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്…! കൂട്ടത്തില്‍ എന്റേതും.

‘ഇതില്‍ എതാണ് നിങ്ങളുടേത്?’
എന്റേതു ഞാന്‍ തൊട്ടു കാണിച്ചു.

‘തുറന്നു നോക്കൂ.’

ഞാന്‍ തുറന്നു നോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:
‘പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!’

ഞാനും പറഞ്ഞു:
‘ദൈവം… നിങ്ങളെയും… എന്നെയും… എല്ലാവരെയും രക്ഷിക്കട്ടെ!’

മംഗളം!


മുകളിലെ ബഷീറിന്റെ ചിത്രത്തിന് കടപ്പാട് : ശ്രീധരന്‍ ടി. പി.

fineartamerica എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച Basheer The Man എന്ന ഡിജിറ്റല്‍ ചിത്രം.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

19 of 2310181920»|

« Previous Page« Previous « ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍
Next »Next Page » മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine