ന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത പ്രിയ ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോകുകയും പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പി. എച്ച്. ഡിയും നേടുകയുണ്ടായി. കുറച്ചു നാള്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലും പഠിപ്പിച്ചതിനു ശേഷമാണ് ഇവര്‍ 1996ല്‍ ന്യൂ സീലാന്‍ഡിലേക്ക് ചേക്കേറിയത്.
പരിസ്ഥിതി, പരിസ്ഥിതി രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും ഉന്നമനവും, മാധ്യമ രാഷ്ട്രീയം, നവ കൊളോണിയലിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ താല്പര്യമുള്ള പ്രിയ ഒട്ടേറെ പുസ്തകങ്ങളുടെ സൃഷ്ടാവ് കൂടിയാണ്.
തിരുവിതാങ്കൂര്‍ കൊച്ചി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മാളിയേക്കല്‍ കുര്യന്‍ ജോര്‍ജ്ജിന്റെ മകനായ രാജക്കുട്ടി ജോര്‍ജ്ജിന്റെ ചെറുമകളാണ് പ്രിയ.



താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.
നല്ലൊരു ഭാവിയുടെ പ്രതീക്ഷ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബായയ്ക്ക് ഇത്തവണത്തെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ആണവ ആയുധ ശേഖരം വെട്ടി കുറക്കാനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി വിവിധ രാജ്യങ്ങളും ജനതകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒബാമ വഹിച്ച പങ്കിനെ നൊബേല്‍ കമ്മിറ്റി പ്രകീര്‍ത്തിച്ചു. അധികാരത്തില്‍ ഏറിയ അന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോയിരുന്ന സമാധാന പ്രക്രിയ പുനരാരംഭിച്ചിരുന്നു. ഒബാമയെ പോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ലോക ജനതയ്ക്ക് ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും വലിയ സൌന്ദര്യ മത്സരത്തില്‍ 25 കാരിയായ ആഞ്ചല്‍ ഡോഗ്ര മിസ് ഇന്‍ഡ്യ – കാനഡ 2009 സൌന്ദര്യ പട്ടം നേടി. ഞായറാഴ്‌ച്ച രാത്രി ടൊറോണ്ടോയില്‍ ആണ് സൌന്ദര്യ മത്സരം നടന്നത്. 16 മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ആഞ്ചല്‍. “തനിക്ക് ഇത് വിശ്വസിക്കാന്‍ ആവുന്നില്ല” എന്നായിരുന്നു സൌന്ദര്യ റാണി യായി കിരീടം ചൂടിയ ആഞ്ചലിന്റെ പ്രതികരണം. ഓള്‍ട്ടര്‍ണേറ്റ് മെഡിസിനില്‍ (മറ്റ് ചില്‍കിത്സാ സമ്പ്രദായങ്ങള്‍) ബിരുദാനന്തര ബിരുദ ധാരിണിയും ഫിസിയോ തെറാപ്പിസ്റ്റുമാണ് ആഞ്ചല്‍.
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. കലാമിന്റെ പൊതു സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി എന്ന് സര്‍വ്വകലാശാലാ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. പീറ്റര്‍ ഗ്രെഗ്സണ്‍ അറിയിച്ചു. രാഷ്ട്ര നിര്‍മ്മാതാവ്, ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ക്രാന്തദര്‍ശി എന്നിവക്കു പുറമെ ഇന്ത്യയില്‍ എന്ന പോലെ തന്നെ ലോകമെമ്പാടും ഉള്ള ലക്ഷോപലക്ഷം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനം ആണ് കലാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
























