ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും.
അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല.
അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം.
തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്.



വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
























