മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ചു നടന്ന ഉന്നത തല യോഗത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരേഷ് മേഹ്ത , എയര്‍ ചീഫ് മാര്‍ഷല്‍ ഫലി ഹോമി മേജര്‍, കര സേനാ മേധാവി ജനറല്‍ ദീപക് കപൂര്‍, പ്രധിരോധ സെക്രട്ടറി വിജയ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു.
രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളുടെ ഊര്‍ജ്ജിതവും സംയോജിതവുമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സുരക്ഷാ മുന്നറിയിപ്പുകളെ ഫലപ്രദമായി ഉപയോഗ പ്പെടുത്താനാകൂ എന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി നിയന്ത്രണ രേഖയിലെ സ്ഥിതി ഗതികള്‍ യോഗം അവലോകനം ചെയ്തു.



താജ് ഹോട്ടലിന്റെ ചുമരുകള്‍ അലങ്കരിച്ചിരുന്ന വിലമതിക്കാനാവാത്ത അനേകം പെയിന്റിങ്ങുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ കത്തി നശിച്ച സാഹചര്യത്തില്‍ പുതിയ പെയിന്റിങ്ങുകള്‍ താന്‍ വരച്ച് ഹോട്ടലിന് നല്‍കും എന്ന് സുപ്രസിദ്ധ ചിത്രകാരന്‍ എം. എഫ്. ഹുസ്സൈന്‍ പ്രഖ്യാപിച്ചു. ഹുസ്സൈന്റെ അനേകം ചിത്രങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായ് താജിന്റെ സ്വീകരണ ഹാളിന്റെ അഭിമാനമായിരുന്നു. ഭീകര ആക്രമണത്തെ അപലപിക്കുന്ന ഒട്ടനേകം ചിത്രങ്ങള്‍ താന്‍ വരക്കും. എന്നെങ്കിലും താജ് പഴയ പ്രതാപം വീണ്ടെടുക്കും. അന്ന് ഈ ചിത്രങ്ങള്‍ താജില്‍ പ്രദര്‍ശിപ്പിക്കും. തങ്ങളുടെ ജീവന്‍ ബലി കഴിച്ചും മറ്റുള്ളവരെ രക്ഷിച്ച താജിലെ ജീവനക്കാരോടുള്ള തന്റെ വ്യക്തിപരമായ ആദരവ് സൂചിപ്പിക്കുന്നത് കൂടിയായിരിക്കും ഈ ചിത്രങ്ങള്‍ എന്നും ഹുസ്സൈന്‍ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കണം എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരന്മാരെ ആദരിക്കാന്‍ കേരളം എന്തെങ്കിലും ചെയ്യണം. രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുന്ന ഒരു കെടാ നാളം ആവാം അത് എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഭൂതകാല സ്മരണ മാത്രമല്ല, ഭാവിയെ നാം എങ്ങനെ നേരിടണം എന്നതിനൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മുംബയില്‍ നടന്ന ദാരുണമായ സംഭവങ്ങള്‍ ദേശ രക്ഷയും സുരക്ഷയും കക്ഷി രാഷ്ട്രീയത്തിനും മുകളിലാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭീകര ആക്രമണത്തിന് എതിരെ നടത്തിയ ഓപ്പറേഷന്റെ പാളിച്ചകളെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. എന്നാല്‍ നമ്മുടെ സൈന്യത്തെ ആധുനീകരിക്കേണ്ടത് ആവശ്യമാണ്. ഭീകര വാദത്തെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈ : ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നഷ്ട പരിഹാര തുകയില്‍ നിന്ന് തനിക്ക് ഒന്നും വേണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ വിധവ കവിത കര്‍ക്കരെ അറിയിച്ചു. മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു ഹേമന്ത്. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. മഹാരാഷ്ട്രാ മുഖ്യ മന്ത്രി വിലാസ് റാവു ദേശ്‌മുഖിനു മുന്‍പേ ഭീകര ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രാ മുഖ്യ മന്ത്രിയേയും പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനേയും വിമര്‍ശിച്ചു സംസാരിച്ച മോഡി ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിന് ചുട്ട മറുപടിയായി ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചത്. തനിക്ക് മോഡിയുടെ സഹായ ധനവും വേണ്ട എന്ന് കവിത അറിയിച്ചു.
മുംബൈ : മുംബൈയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ച ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണ് എന്ന് വിലാസ് റാവു ദേശ് മുഖ് അഭിപ്രായപ്പെട്ടു. സംഭവം സ്ഥലം സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച്ച തന്നെ മാത്രം അനുവദിച്ചില്ല എന്ന് മോഡി പറഞ്ഞത് ശരിയല്ല. പ്രധാന മന്ത്രി അടക്കം പലരേയും സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിരുന്നു. തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച പ്രധാന മന്ത്രി സംഭവം സ്ഥലം സന്ദര്‍ശിക്കുന്നതിനു പകരം ജെ. ജെ. ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയാണ് ചെയ്തത്.
























