ന്യൂഡല്‍ഹി : ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി ആന്തുലെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പറ്റി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമ്പോള്‍ ആന്തുലെയെ പിന്തുണക്കാന്‍ സാധ്യതയില്ല എന്ന് സൂചന. ആന്തുലെയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കരെയുടെ കൊലപാതകത്തെ പറ്റി പുതിയ അന്വേഷണം ഒന്നും നടത്തില്ല എന്ന് മഹാരാഷ്ട്രാ മുഖ്യ മന്ത്രി അശോക് ചവാന്‍ അറിയിച്ചിട്ടുണ്ട്. ആന്തുലെ രാജി വക്കണം എന്ന ആവശ്യവുമായി ബി. ജെ. പി. യും ശിവ സേനയും ശക്തമായി തന്നെ രംഗത്തുണ്ട്. ഇന്നത്തെ പ്രസ്താവന മഹാരാഷ്ട്രാ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.



മുംബൈ ഭീകര ആക്രമണത്തില്‍ തകര്‍ന്ന താജ് ഹോട്ടലിന്റെ ടവര്‍ കെട്ടിടം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങളുടെ സ്ഥിരം അതിഥികളേയും മുംബൈ നഗരത്തിലെ എല്ല പ്രമുഖ വ്യക്തിത്വങ്ങളേയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക ചടങ്ങ് തന്നെ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച റ്റാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ റ്റാറ്റ താജിന് നേരെ നടന്ന ആക്രമണം മുംബൈക്കും ഇന്ത്യക്ക് മുഴുവനും എതിരെ നടന്ന ആക്രമണം ആണ് എന്ന് പറഞ്ഞു. ആക്രമണം നടന്ന മൂന്ന് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിച്ചു. ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹോട്ടല്‍ ജീവനക്കാരേയും അതിഥികളേയും വീര മൃത്യു വരിച്ച സൈനികരേയും ചടങ്ങില്‍ അനുസ്മരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഒട്ടേറെ ജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ ആക്രമണം നമ്മെ ഒരുമിച്ച് കൊണ്ടു വരാന്‍ സഹായിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് സഹായവും ആയി എത്തിയ എല്ലാര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച ടാക്സി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും. ആക്രമണത്തിന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സന്ദേശവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് നമ്മെ പരിക്ക് ഏല്‍പ്പിക്കുവാനും വേദനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മെ ഒരിക്കലും തളര്‍ത്തുവാന്‍ കഴിയില്ല എന്ന സന്ദേശം.
ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ – ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
























