മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്.
തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.



ലോകമെമ്പാടും ദാരിദ്ര്യം മൂലം വിദ്യാഭ്യാസം നേടാനാവാതെ കഴിയുന്ന 7.5 കോടിയോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ ആവുന്ന വിധം ഒരു ആഗോള വിദ്യാഭ്യാസ നിധി സ്ഥാപിക്കണം എന്ന് ജി-8 ഉച്ചകോടിക്ക് മുന്നോടിയായി നൊബേല്‍ പുരസ്കാര ജേതാവായ ഡെസ്മണ്ട് ടുട്ടു അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാന മന്ത്രി ഗോഡണ്‍ ബ്രൌണ്‍ എന്നിവരടക്കമുള്ള ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
പ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ ‘ഓര്‍കുട്ടിന്റെ’ സഹായത്തോടെ പോലീസ് കണ്ടെത്തി.
ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.
























