താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
പതിമൂന്ന് വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത് എന്നാണ് താലിബാന്റെ ശാസന. താഴ്വരയിലെ കാസറ്റ് കടകളും മറ്റും താലിബാന്‍ അടച്ചു പൂട്ടി കഴിഞ്ഞു. സംഗീതത്തിന് ഇവിടെ തീര്‍ത്തും നിരോധനം ആണ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ്. പൊതു സ്ഥലത്ത് വലിയോരു ജനക്കൂട്ടം വിളിച്ചു വരുത്തി ഇവരെ കുനിച്ചു നിര്‍ത്തി ചാട്ടവാര്‍ കൊണ്ട് അടിക്കും. അടി കൊണ്ട് പുളയുന്ന ഇവര്‍ ഉച്ചത്തില്‍ ദൈവ നാമം വിളിച്ച് കരയണം. ഇതാണ് ഇവിടെ ഏറ്റവും ജന പ്രിയമായ ശിക്ഷാ വിധി.
പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് താഴ്വരയിലെ നിയമ പാലനം താലിബാന് തങ്ങളുടെ ഇഷ്ട പ്രകാരം നടത്താം.
തങ്ങളുടെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് താലിബാന്റെ ഒരു സമുന്നത നേതാവായ മുസ്ലിം ഖാന്‍ പ്രസ്താവിച്ചു. താലിബാനെ തോല്‍പ്പിക്കാന്‍ ആയുധങ്ങള്‍ക്കും മറ്റും പണം വിനിയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി പണം ചിലവാക്കുക എന്നാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇയാള്‍ പാശ്ചാത്യ രാജ്യങ്ങളോടുള്ള പ്രസ്താവനയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല. അത് കൊണ്ട് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ട് നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വിട്ടു നില്‍ക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- വെടി നിര്ത്തലിനു പകരമായി താലിബാന് അമേരിക്കയും പാക…
- താലിബാന് പെണ്‍കുട്ടികളെ ബലമായി വിവാഹം കഴിപ്പിക്ക…
- ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി
- വിവരങ്ങള്‍ക്ക് പകരം വയാഗ്ര
- ഇസ്ലാമിക തീവ്രവാദം എന്നത് തെറ്റായ പദ പ്രയോഗം – പ്ര…



ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്‍പില്‍ ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഒരു സിനിമാ ഷൂട്ടിങ്ങിനായി കര്‍ണ്ണാടകത്തിലെ കുന്ദാപുര്‍ താലൂക്കിലെ ഒട്ടിനേനെ കടപ്പുറത്ത് വിഖ്യാത കൊമേഡിയന്‍ ചാര്‍ളി ചാപ്ലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകരെ ഹിന്ദുത്വവാദികള്‍ തടഞ്ഞു. ചാര്‍ളി ചാപ്ലിന്‍ കൃസ്ത്യാനിയായതിനാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. “ഹൌസ്‌ഫുള്‍” എന്ന കന്നഡ സിനിമയുടെ സംവിധായകനായ ഹേമന്ത് ഹെഗ്ഡേക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. ഹിന്ദുത്വ വാദികള്‍ ആയിരുന്നു എന്നല്ലാതെ ഏത് സംഘമായിരുന്നു ഇതിനു പിന്നില്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. തങ്ങളെ തടഞ്ഞവര്‍ ഭജ്‌രംഗ് ദള്‍ ആണോ അതോ വേറെ ഏതെങ്കിലും ഹിന്ദു തീവ്രവാദ സംഘമാണോ എന്നൊന്നും താന്‍ വെളിപ്പെടുത്തില്ല. അടുത്തുള്ള സോമേശ്വര ക്ഷേത്രത്തിനെ ബാധിക്കും എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ ചാപ്ലിന്‍ കൃസ്ത്യാനിയായത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന്‍ പറഞ്ഞു. എപ്പോഴും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സുന്ദരമായ കടപ്പുറത്ത് ചാപ്ലിന്റെ പ്രതിമ സ്ഥാപിച്ച് രണ്ട് ഗാനങ്ങളുടെ ചിത്രീകരണം നടത്തണം എന്നായിരുന്നു തങ്ങളുടെ പദ്ധതി. എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം വേറെ ഏതെങ്കിലും കടപ്പുറത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഹെഗ്ഡേയും സംഘവും.
ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.
























