കൊച്ചി: സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം. കെ. സാനു (99) അന്തരിച്ചു. 2025 ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈകുന്നേരം അഞ്ചര യോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളി യിലാണ് ജനനം. സ്കൂൾ അദ്ധ്യാപകൻ ആയിട്ടാണ് പൊതു രംഗത്ത് എത്തുന്നത്. 1955 ലും 1956 ലും സാനു മാസ്റ്റർ ശ്രീനാരായണ കോളേജിലും മഹാ രാജാസ് കോളേജിലും ലക്ചറർ ആയിരുന്നു. 1983 ൽ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. 1986 ൽ പുരോഗമന സാഹിത്യ സംഘം പ്രസിഡണ്ട് ആയി. 1987 ൽ എറണാകുളം നിയമ സഭാ മണ്ഡലത്തിൽ നിന്ന് ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു
കൊച്ചിയായിരുന്നു സാനുമാസ്റ്ററുടെ പ്രവർത്തന മണ്ഡലം. ജീവ ചരിത്രകാരൻ, പത്ര പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തമുദ്ര പതിപ്പിച്ചു. അഞ്ച് ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം 1958 ലും വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും 1960 ലും പ്രസിദ്ധീകരിച്ചു. വിമർശനം, വ്യാഖ്യാനം, ബാല സാഹിത്യം, ജീവ ചരിത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985), വയലാർ അവാർഡ് (1992), കേരള സാഹിത്യ അക്കാദമി യുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം(2002), പത്മപ്രഭാ പുരസ്കാരം (2011), എൻ. കെ. ശേഖർ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011), കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (2010), എഴുത്തച്ഛൻ പുരസ്കാരം (2013) എന്നിവ അദ്ദേഹത്തെ തേടി എത്തി. 2011 ൽ ‘ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവ ചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.




തിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളു കളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതു വരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. 

























