നിഷാമിനെതിരെ കാപ്പ ചുമത്താനാകില്ല

February 19th, 2015

kerala-police-epathram

തൃശ്ശൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്തുവാന്‍ ആകില്ല. ആറു വര്‍ഷത്തിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം കൂടാതെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും അവരെ കാറില്‍ ഇട്ട് പൂട്ടിയതിനുമടക്കം നിഷാമിനെതിരെ പതിനഞ്ചിലധികം കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. അവയില്‍ പലതും ഒതുക്കുകയോ കോടതി മുഖാന്തിരം പിന്‍‌വലിക്കുകയോ ചെയ്തു. തനിക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കുവാനായി നിസാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കപ്പെട്ടു. ഉന്നത ബന്ധങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന ഇയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ആരോപണം ഉണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഇയാളുടെ ഫ്ലാറ്റില്‍ നിന്നും സിനിമാതാരം ഉള്‍പ്പെടെ ഉള്ളവര്‍ പിടിയിലായിരുന്നു.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുവാനുള്ള നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് പ്രിവന്‍ഷനല്‍ ആക്ട്. കുറ്റപത്രം സമര്‍പ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയാകണം കാപ്പ ചുമത്തണമെങ്കില്‍. മുന്‍‌കാല കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയതോടെ ഇയാളുടെ പേരില്‍ മൂന്ന് കേസുകള്‍ മാത്രമേ നിലവിലുള്ളൂ. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുവാനുള്ള പോലീസ് നീക്കത്തിനു തിരിച്ചടിയാകും.

നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ ഉത്തര മേഖല എ. ഡി. ജി. പി. ശങ്കര്‍ റെഡ്ഡിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ കേസിന്റെ അന്വേഷണ ചുമതല തൃശ്ശൂര്‍ കമ്മീഷ്ണര്‍ നിശാന്തിനിക്കാണ്.

നിഷാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാളുടെ മരണ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ചന്ദ്രബോസ് സംസാരിച്ചിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പേരാമംഗലം സി. ഐ. ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തു. ചന്ദ്രബോസിനെ ആക്രമിച്ച കേസില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നിഷാമിപ്പോള്‍ ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാവങ്ങളുടെ “ആദിത്യന്‍“ അസ്തമിച്ചു

February 14th, 2015

dr-shanavas-epathram

നിലമ്പൂര്‍: ആദിവാസികള്‍ക്കിടയില്‍ ആതുര സേവനം നടത്തി ശ്രദ്ധേയനായ ഡോ. ഷാനവാസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടു നിന്നും മലപ്പുറത്തെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടനെ അദ്ദേഹത്തെ എടവണ്ണയിലെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടേയും കെ. ജമീലയുടേയും മകനാണ് ഡോ. ഷാനവാസ്. അവിവാഹിതനാണ്. ഡോ. ഷമീല, ഡോ. ഷിനാസ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.

പട്ടിണിയും രോഗങ്ങളും പിടി മുറുക്കിയ ആദിവാസി ഊരുകളില്‍ മരുന്നും ഭക്ഷണവും എത്തിച്ച് ഷാനവാസ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സൌമ്യവും മാനുഷ്യത്വപരവുമായ പെരുമാ‍റ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറ്റി. ഫേസ്ബുക്കില്‍ ആദിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും” എന്ന പോസ്റ്റ് ആരുടെയൊക്കെയോ കൊള്ളരുതായ്മകള്‍ വെളിപ്പെടുത്തും എന്നതിന്റെ സൂചനയായിരുന്നു. “ഹേ അധികാരികളേ നിങ്ങളുടെ നിരന്തരമായ മാന്‍സിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും” എന്ന പോസ്റ്റിട്ട് രണ്ടാം ദിനമാണ് അദ്ദേഹം യാത്രയായത്.

സോഷ്യല്‍ മീഡിയായിലും നേരിട്ടും നിലക്കാത്ത അനുശോചന പ്രവാഹം തുടരുകയാണ്. നിരന്തരമായ ചൂഷണത്തിനും അവഗണനയ്ക്കും വിധേയരായി ക്കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറെ മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വലിയ ഒരു മനുഷ്യനെ കൂടെയാണ് നഷ്ടപ്പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാലു സ്ത്രീകള്‍ അറസ്റ്റില്‍

February 14th, 2015

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സ്ത്രീകള്‍ അറസ്റ്റിലായി. സ്മിത, രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വേണുഗോപാല്‍ കഴിഞ്ഞ മാസം 29 ന് ആണ് കൊലചെയ്യപ്പെട്ടത്. കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്കൊ ലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രാഥമിക നിഗമനം.

അന്വേഷണം പുരോഗമിച്ചതോടെയാണ് കൊലയ്ക്ക് പിന്നില്‍ പെണ്‍പകയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ സ്മിതയുടെ ഭര്‍ത്താവ് ചന്ദ്രലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു പുതുവേലിച്ചിറ ഐ.ടി.സി. കോളണിയിലെ വേണുഗോപാല്‍. ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യുംമെന്ന് ശവസംസ്കാര ചടങ്ങില്‍ സ്മിത പറഞ്ഞിരുന്നു. തുടര്‍ന്ന് സ്മിതയും ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്ന് കൊലപാതകത്തിനു ഗൂഢാലോചന നടത്തി. തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദ്രലാലിന്റെ ഉറ്റ സുഹൃത്ത് വഴി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. മൊബൈല്‍ ഫോണിന്റെ വിശദാശങ്ങള്‍ പരിശോധിച്ച് പിടിക്കപ്പെടാതിരിക്കുവാന്‍ വ്യാജ പേരില്‍ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഇവരുടെ നീക്കങ്ങള്‍.

വേണുഗോപാലിന്റെ വീടിനടുത്ത് താമസിച്ചിരുന്ന രജനി,ഗിരിജ എന്നിവര്‍ കൊട്ടേഷന്‍ സംഘത്തിനു വിവരങ്ങള്‍ നല്‍കി. അതനുസരിച്ച് പുലര്‍ച്ചെ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന വേണുഗോപാലിനെ ബൈക്കില്‍ എത്തിയ കൊട്ടേഷന്‍ സംഘം അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയില്‍ ആയിരുന്നു. കൊലപാതകത്തില്‍ നാലംഗ വനിതാ സംഘത്തിനു സഹായം ചെയ്തവരില്‍ രണ്ടു പേരൊഴികെ മറ്റുള്ളവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 15th, 2015

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.

പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.

ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വാര്‍ത്തകള്‍ വ്യാജം ഞാന്‍ ഒളിവിലല്ല : മനോജ് നിരക്ഷരന്‍

January 14th, 2015

കൊച്ചി: കൊച്ചിമേയര്‍ ടോണി ചമ്മിണിയെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലൈക്കും കമന്റും അടിച്ചു എന്നതിന്റെ പേരില്‍ കേസെടുത്തത് വിവാദമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിരക്ഷരന്‍ എന്ന പ്രൊഫൈലിന്റെ ഉടമയെ പോലീസ് തിരയുന്നു എന്ന്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മനോജ് പറയുന്നു. അദ്ദേഹം പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 16 ന് പോയി സ്റ്റേറ്റ്മെന്റ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ പോകുവാന്‍ മടികാണിക്കുന്ന ആളല്ല എന്ന് ഇതില്‍ നിന്നും വ്യക്തം.

കൊച്ചിയില്‍ സ്ഥിരതാമസക്കാരനാനാണ് മനോജ്. ഗ്രീന്‍ വെയിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മനോജ് അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടെയാണ്. പൊതു സമൂഹവുമായി ഫേസ്ബുക്ക് വഴിയും നേരിട്ടും നിരന്തരം സംവദിക്കുന്ന വ്യക്തി ഒളിവിലാണെന്ന ധ്വനിയുള്ള പത്രവാര്‍ത്തകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

മാലിന്യ സംസ്കരണ രീതികള്‍ പഠിക്കുന്നതിനായും മറ്റും മൂന്ന് വര്‍ഷത്തിനിടെ 12 തവണ മേയര്‍ ടോണി ചമ്മിണി വിദേശ യാത്ര നടത്തിയതായ വാര്‍ത്ത വന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാര സാഹിത്യകാരനുമായ മനോജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു കുറിപ്പിട്ടിരുന്നു.

‘മാലിന്യസംസ്ക്കരണം പഠിക്കാന്‍ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാല്‍ മതി. അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.
കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിക് ബ്ലോക്ക് അടക്കം 4 മണിക്കൂര്‍.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാന്‍ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവില്‍ വ്യത്യാസമൊന്നും ഇല്ല.‘
ഇതായിരുന്നു വാര്‍ത്തയുടെ സ്ക്രീണ്‍ ഷോട്ടിനൊപ്പം മനോജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്. ഈ വാര്‍ത്തയും പോസ്റ്റും തീര്‍ച്ചയായും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യാത്ര നടത്തുകയും അതേ സമയം പ്രായോഗികമായി കാര്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കാം. കൊച്ചിയില്‍ ഇപ്പോളും രൂക്ഷമായ മാലിന്യ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

‘ടോണി ചമ്മിണിയുമായി എനിക്ക് ഇതിനു മുമ്പോ ഇപ്പോഴോ വ്യക്തിപരമായോ പാര്‍ട്ടിപരമായോ വൈരാഗ്യമില്ല. മറ്റേതൊരു
ഭരണാധികാരിയായിരുന്നെങ്കിലും ഞാന്‍ ഇതപോലെത്തന്നെയായിരിക്കും പ്രതികരിക്കുക. വ്യക്തിഹത്യാപരമായി ഞാനൊന്നും പറഞ്ഞിട്ടുമില്ല. പോലീസ് വിളിച്ചതു പ്രകാരം സി.ഐ ഓഫീസില്‍ ചെന്ന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് പോലീസ് എന്നെ തിരയുന്നു എന്ന വാര്‍ത്തയാണ്.’ മനോജ് പറയുന്നു.

വസ്തുതകളുടെ പിന്‍ബലത്തോടെ നവ മാധ്യമങ്ങള്‍ ഭരണാധികാരികളുടെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതില്‍ ഉള്ള അമര്‍ഷമാകാം ഒരു പക്ഷെ ഐടി ആക്ട് പ്രകാരം കേസെടുക്കുവാന്‍ പ്രേരിപ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്
Next »Next Page » പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine