മലാലയ്ക്കെതിരെ ഫത്വ

November 21st, 2012

malala-yousufzai-epathram

താലിബാന്റെ വെടിയേറ്റതിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ മലാല യൂസഫ്സായി അധിനിവേശ ശക്തിയായ അമേരിക്കയുടെ പ്രചാരണ വേലയാണ് ചെയ്യുന്നത് എന്ന് ആരോപിച്ച് ഒരു ബ്രിട്ടീഷ് ഇസ്ലാമിക സംഘം മലാലയ്ക്കെതിരെ ഫത്വ പുറപ്പെടുവിക്കും എന്ന് അറിയിച്ചു. ഇസ്ലാമിന്റെ പ്രധാന പ്രതീകങ്ങളായ ജിഹാദിനും മുഖാവരണത്തിനും ഒക്കെ എതിരെ മലാല സംസാരിക്കുന്നതും അമേരിക്കൻ സൈന്യത്തെ അനുകൂലിക്കുന്നതും ഒക്കെയാണ് മലാലയ്ക്കെതിരെയുള്ള കുറ്റം. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ലാൽ മസ്ജിദിൽ നവംബർ 30ന് ചേരുന്ന യോഗത്തിൽ വെച്ചാവും ഫത്വ പുറപ്പെടുവിക്കുക എന്ന് സംഘം തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബുദ്ധിശക്തിയിൽ ഒന്നാമതായ പെൺകുട്ടി

October 5th, 2012

olivia-manning-epathram

ലണ്ടൻ : ബുദ്ധിശക്തിയുടെ അളവുകോലായി കണക്കാക്കപ്പെടുന്ന ഐ. ക്യൂ. (ഇന്റലിജൻസ് കോഷ്യന്റ്) പരീക്ഷയിൽ 162 പോയന്റ് നേടിയ ലിവർപൂളിലെ 12 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി ഒളീവിയ മാനിങ് ലോകത്തിലെ ഏറ്റവും ബുദ്ധിശക്തിയുള്ളവരുടെ സംഘടനയായ മെൻസയിൽ അംഗത്വം നേടി. ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവർ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിശക്തി കൂടിയ നൂറ് പേരിൽ മുന്നിൽ എത്തിയത് അറിഞ്ഞ തനിക്ക് ഇതേ പറ്റി എന്തെങ്കിലും പറയാൻ വാക്കുകൾ ഇല്ല എന്നാണ് ഒളീവിയ പറഞ്ഞത്.

സ്ക്കൂളിലെ ഗൃഹപാഠം ചെയ്യാൻ സഹായത്തിനായി ഇപ്പോൾ തന്റെ അടുത്ത് കൂടുതൽ കുട്ടികൾ എത്തുന്നുണ്ട് എന്നും ഒളീവിയ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ തുടരാനാവില്ല

April 6th, 2012

indian-students-britain-epathram

ലണ്ടൻ : മാറിയ വിസാ നിയമം ബ്രിട്ടനിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ നിയമ പ്രകാരം ബ്രിട്ടനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ ആവില്ല. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാവും. നേരത്തേയുള്ള നിയമ പ്രകാരം പഠനം പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടർന്നും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സ്വന്തം വിദ്യാഭ്യാസ ചിലവ് സ്വയം വഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പഠന ചിലവിന്റെ ഒരു പങ്ക് ഇത്തരത്തിൽ തൊഴിൽ ചെയ്ത് തിരികെ സമ്പാദിക്കാറുണ്ടായിരുന്നു. ഈ സാദ്ധ്യതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം തടയുവാനുള്ള കാമറൂൺ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമ നിർമ്മാണം.

എന്നാൽ ഇതോടെ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുവാൻ സാദ്ധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 14 ബില്യൺ പൗണ്ടാണ് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് കൗൺസിൽ പുതിയ നിയമ നിർമ്മാണത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയം ഓസ്ട്രിയയില്‍

December 7th, 2011

austria-international-sex-school-epathram

വിയെന്ന : അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ മാത്രമേ ആവൂ എന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും സ്വീഡിഷ്കാരിയായ സ്ക്കൂള്‍ പ്രധാനാദ്ധ്യാപികയായ മറിയ തോംസണ് രതിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഉള്ളത്. കാമ കല അഭ്യസിപ്പിക്കാനായി ഇവര്‍ ഒരു വിദ്യാലയം തന്നെ തുറന്നു. ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയമാണ് ഇവര്‍ ആരംഭിച്ച ഓസ്ട്രിയന്‍ ഇന്റര്‍നാഷണല്‍ സെക്സ് സ്ക്കൂള്‍. സംശയിക്കേണ്ട, ഇവിടെ തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ട്. 16 വയസിനു മുകളിലുള്ള ആര്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. ഒരു ടേര്‍ം പഠിക്കുവാന്‍ ഫീസ്‌ ഒരു ലക്ഷം രൂപയിലേറെ വരും. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒരേ ഹോസ്റ്റലില്‍ തന്നെ താമസിക്കണം. ക്ലാസ്‌ കഴിഞ്ഞു ഹോസ്റ്റലില്‍ വന്നാല്‍ പഠിച്ച കാര്യങ്ങള്‍ “ഹോം വര്‍ക്ക്‌” ആയി ചെയ്തു പരിശീലിക്കുകയും വേണം. കോഴ്സ്‌ കാലാവധി കഴിയുമ്പോഴേക്കും എല്ലാവരും കാമ കലകളില്‍ വിദഗ്ദ്ധരായി തീരുമെന്ന് ഇവര്‍ ഉറപ്പു തരുന്നു. പഠനം കഴിഞ്ഞാല്‍ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കും. സ്ക്കൂള്‍ വന്‍ വിജയമാവും എന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാര്‍. എന്നാല്‍ സ്ക്കൂളിന്റെ ആവി പറക്കുന്ന ചിത്രങ്ങളോട് കൂടിയ പരസ്യങ്ങള്‍ ഓസ്ട്രിയന്‍ ടെലിവിഷന്‍ ചാനല്‍ നിരോധിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ലിബിയ മോചിപ്പിക്കപ്പെട്ടുവോ?

October 26th, 2011

gaddafi-epathram

ട്രിപ്പോളി : അമേരിക്കയുടെ ബദ്ധ ശത്രുവും വെറുക്കപ്പെട്ടവനും ആയ ഗദ്ദാഫിയെ നാറ്റോ വധിച്ചു എന്ന വാര്‍ത്ത ലിബിയ മോചിപ്പിക്കപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ലോകം കേട്ടത്. ലിബിയ മോചിപ്പിക്കപ്പെട്ടത് എന്തില്‍ നിന്നൊക്കെയാണ് എന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവും.

അന്താരാഷ്‌ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ അന്താരാഷ്‌ട്ര സാമ്പത്തിക ഭീകരരെ വര്‍ഷങ്ങളോളം വെല്ലുവിളിച്ചു എന്നതാണ് സ്വന്തം മരണത്തില്‍ കലാശിച്ച ഗദ്ദാഫി ചെയ്ത ഏറ്റവും വലിയ കുറ്റം. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വിസമ്മതിച്ച് ലിബിയന്‍ ജനതയെ കടക്കെണിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച നേതാവാണ് ഗദ്ദാഫി. ലിബിയയുടെ എണ്ണ നിക്ഷേപം ദേശസാല്‍ക്കരിച്ച അദ്ദേഹം അതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സൌജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വൈദ്യുതി എന്നിവ സ്വന്തം ജനതയ്ക്ക്‌ നല്‍കി. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം അദ്ദേഹം ഓരോ പൌരനും പങ്കിട്ടു നല്‍കി. ആയിര കണക്കിന് ഡോളര്‍ ആണ് ഇത്തരത്തില്‍ ഓരോ പൌരനും വര്‍ഷാവര്‍ഷം ലഭിച്ച വരുമാനം. വെറും ഏഴു രൂപ ലിറ്റര്‍ വിലയ്ക്കാണ് ലിബിയയില്‍ പെട്രോള്‍ ലഭ്യമായത്. നവ വധൂ വരന്മാര്‍ക്ക് സര്‍ക്കാര്‍ 50,000 ഡോളര്‍ വീട് വാങ്ങാനും പുതിയൊരു ജീവിതം ആരംഭിക്കാനുമായി നല്‍കി. പുതിയ കാര്‍ വാങ്ങാനുള്ള പകുതി പണവും സര്‍ക്കാര്‍ വഹിച്ചു.

ഗദ്ദാഫിയുടെ ഭരണ കാലത്ത് സാക്ഷരതാ നിരക്ക് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. താമസിക്കാനൊരു വീട് ഇതൊരു പൌരന്റെയും അടിസ്ഥാന അവകാശമാണ് എന്നായിരുന്നു ഗദ്ദാഫിയുടെ പക്ഷം. ഓരോ പൌരനും വീട് ലഭ്യമാകുന്നത് വരെ തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് വേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു. ഗദ്ദാഫിയുടെ അച്ഛന്‍ ഒരു ടെന്റില്‍ താമസിക്കവെയാണ് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായി ഗിന്നസ്‌ ബുക്ക്‌ അംഗീകരിച്ച ശുദ്ധ ജല പദ്ധതി ഗദ്ദാഫിയുടെ ശ്രമ ഫലമാണ്. വിദേശ നിക്ഷേപം ഇല്ലാതെ നടപ്പിലാക്കിയ ഈ പദ്ധതിയെ ഗദ്ദാഫി എട്ടാമത്തെ ലോകാത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്‌. കൃഷി തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി കൃഷി ഭൂമിയും ഉപകരണങ്ങളും വിത്തും കന്നുകാലികളെയും നല്‍കി.

വിദേശ കടത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായിരുന്നു ലിബിയ എന്ന് അറിയുമ്പോള്‍ നാറ്റോയുടെ നീരസത്തിന്റെ കാരണം വ്യക്തമാകും. പലിശ രഹിത വായ്പകളാണ് ലിബിയ ബാങ്കുകളില്‍ നടപ്പിലാക്കിയത്‌. അമേരിക്കന്‍ ഡോളറിന്‍മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഗദ്ദാഫിയുടെ ആശയമായിരുന്നു ഏകീകൃത ആഫ്രിക്കന്‍ കറന്‍സിയായ ആഫ്രിക്കന്‍ സ്വര്‍ണ ദിനാര്‍.`ലിബിയയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാതൃക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ലോകം നിയന്ത്രിക്കുവാനുള്ള ലോക ബാങ്കിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പദ്ധതികള്‍ക്ക്‌ ഏറ്റവും വലിയ തിരിച്ചടി ആകുമായിരുന്നു. ഗദ്ടാഫിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലിബിയ കൈവരിച്ച അത്ഭുതകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങും എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ആശങ്ക.

തങ്ങളുടെ നേതാവിനെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ച നാറ്റോയ്ക്കെതിരെ ലിബിയയിലെ 95 ശതമാനം ആളുകളാണ് ട്രിപ്പോളിയിലെ ഗ്രീന്‍ സ്ക്വയറില്‍ 2011 ജൂലൈ 1ന് ഒത്തുകൂടിയത്‌. താഴെ ഉള്ള വീഡിയോ ശ്രദ്ധിച്ചാല്‍ ഒരു ചോദ്യം മനസ്സില്‍ ഉയരും. അമേരിക്ക അവകാശപ്പെടുന്നത് പോലെ വെറുക്കപ്പെട്ടവനായ ഒരു നേതാവിന് തെരുവുകളിലൂടെ നിര്‍ഭയനായി ഇങ്ങനെ സഞ്ചരിക്കുവാന്‍ കഴിയുമോ?

ഗദ്ദാഫിയുടെ വധം മനുഷ്യ രാശിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

ഗദ്ദാഫി വധിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. നാറ്റോയ്ക്ക്, അന്താരാഷ്‌ട്ര നാണയ നിധിയ്ക്ക്‌, ലോക ബാങ്കിന്… ലോകത്തെ പലിശക്കണക്ക് കൊണ്ട് അടിമകളാക്കി വെയ്ക്കാന്‍ വെമ്പല്‍ പൂണ്ട് നടക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെല്ലാം തന്നെ.

ലിബിയ അവസാനം മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തില്‍ നിന്ന്!

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അദ്ധ്യാപകര്‍ ചാരവൃത്തി ചെയ്യുന്നു

October 1st, 2011

indian-students-britain-epathram

ലണ്ടന്‍ : ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കാനായി മാത്രം പഠന വിസയ്ക്കായി അപേക്ഷിക്കുകയും പിന്നീട് പഠനം തുടരാതെ തൊഴില്‍ തേടി പോവുകയും ചെയ്യുന്നവരെ പിടികൂടാനായി ബ്രിട്ടീഷ്‌ സര്‍വകലാശാലകളിലെ അദ്ധ്യാപകരോട് വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സംശയം തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുവാനും നിര്‍ദ്ദേശം നല്‍കിയത്‌ ചര്‍ച്ചാവിഷയം ആവുന്നു. അദ്ധ്യാപകര്‍ ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ സംശയ ദൃഷ്ടിയോടെ കാണുന്നത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്ക. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 27,000 ത്തില്‍ പരം വിദ്യാര്‍ത്ഥികളെ പറ്റി ഇത്തരത്തില്‍ അദ്ധ്യാപകര്‍ രഹസ്യ വിവരം നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ്‌ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന ഫീസ്‌ പല സര്‍വകലാശാലകളുടെയും പ്രധാന വരുമാന സ്രോതസ്സാണ്. അദ്ധ്യാപകര്‍ ചെയ്യുന്ന ഈ ചാരവൃത്തി മൂലം ബ്രിട്റെഷ് സര്‍വകലാശാലകളുടെ ആകര്‍ഷണം അന്താരാഷ്‌ട്ര തലത്തില്‍ കുറയുകയും ഈ വരുമാനത്തില്‍ ഗണ്യമായ കുറവ്‌ വരികയും ചെയ്യും എന്നും ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിടപ്പറയില്‍ അതിക്രമിച്ചു കയറി പീഡനം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ തടവിലായി

May 28th, 2011

violence-against-women-epathram

ലണ്ടന്‍ : രാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങി കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ വിദ്യാര്‍ത്ഥിക്ക് ബ്രിട്ടീഷ്‌ കോടതി മൂന്നു വര്ഷം തടവ്‌ ശിക്ഷ വിധിച്ചു. 23 കാരനായ പ്രദീപ്‌ ഭാസ്കര്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ ലഭിച്ചത്. പീഡന ശ്രമത്തെ തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും ഇയാളുടെ പാസ്പോര്‍ട്ട് യുവതിയുടെ കിടപ്പറയില്‍ വീണു പോയി. ഇത് വെച്ചാണ് പോലീസ്‌ ഇയാളെ പിടി കൂടിയത്.

യുവതിയോടൊപ്പം ഒരു പുരുഷനും സംഭവ സമയത്ത് കിടക്കുന്നുണ്ടായിരുന്നു എന്നത് സംഭവത്തെ വിചിത്രമാക്കുന്നു എന്ന് ശിക്ഷ വിധിച്ച ജൂറി ചൂണ്ടിക്കാട്ടി. ഏറെ മദ്യപിച്ചിരുന്ന തനിക്ക്‌ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് വീട്ടിനുള്ളില്‍ കയറിയത് എന്നും വെള്ളം എടുക്കാനുള്ള അനുവാദം ചോദിക്കാന്‍ ഉറങ്ങി കിടന്ന യുവതിയെ താന്‍ തട്ടി വിളിക്കുകയായിരുന്നു എന്നും പെട്ടെന്ന് പേടിച്ചരണ്ട യുവതി ബഹളം വെച്ചപ്പോഴാണ് താന്‍ ഇറങ്ങി ഓടിയത് എന്നുമുള്ള യുവാവിന്റെ വാദം കോടതി വിശ്വസനീയമല്ല എന്ന് പറഞ്ഞു തള്ളി. യുവതിയുടെ കിടപ്പറയില്‍ നിന്നും ലഭിച്ച ചൂയിംഗ് ഗം പരിശോധന നടത്തിയപ്പോള്‍ പ്രദീപിന്റെ ഡി. എന്‍. എ. ഉള്ളതായി കണ്ടെത്തിയതാണ് ഇയാളെ ശിക്ഷിക്കാനുള്ള പ്രധാന തെളിവായത്‌.

എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് താങ്കള്‍ ഉയര്‍ന്ന ശമ്പളത്തോടെ എന്‍ജിനിയര്‍ ആവുന്നതോടെ താങ്കളുടെ ഈ പ്രവര്‍ത്തി താങ്കള്‍ക്ക് മറക്കുവാന്‍ ആയേക്കും. എന്നാല്‍ താങ്കളുടെ അതിക്രമത്തില്‍ മനം നൊന്ത ആ യുവതിക്ക്‌ ഇതത്ര പെട്ടെന്നൊന്നും മറക്കുവാന്‍ കഴിയില്ല എന്നും ജഡ്ജി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « യെമനില്‍ പോരാട്ടം രൂക്ഷം
Next »Next Page » ജര്‍മ്മനിയില്‍ ഇ-കോളി പടരുന്നു »



  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine