
ടെഹ്‌റാന്‍: ടുണീഷ്യയിലേയും ഈജിപ്തിലേയും വിജയങ്ങള്‍ക്കു പിന്നാലെ ഇറാനിലും ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇറാനിയന്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന്‍ മൂസാവിയെ വീട്ടുതടങ്കലിലാക്കി. മുബാറക്കിനെതിരെ പ്രക്ഷോഭം നയിച്ച വിപ്ലവകാരികള്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള റാലിയില്‍ പങ്കെടുക്കുന്നതു തടയാനാണ് തന്നെ വീട്ടുതടങ്കലി ലാക്കിയതെന്ന് അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
മൂസാവിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധങ്ങളും മറ്റും അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ വിലക്ക് മറി കടന്നും റാലിയില്‍ പങ്കെടുക്കുമെന്ന് മൂസാവി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മറ്റൊരു വിമത നേതാവായ മെഹ്ദി കറോബിയ്‌ക്കെതിരെയും പോലീസ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടു ണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെഹ്‌റാനില്‍ സുരക്ഷാ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് പത്തു പേരെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2009ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അധികാരികള്‍ മുളയിലെ നുള്ളിയിരുന്നു.





ന്യൂയോര്‍ക്ക് : ഇറാനെതിരെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്നാണു സുരക്ഷാ സമിതി പറയുന്നത്. എന്നാല്‍ ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാന്റെ ആണവ പദ്ധതികളുടെ വികസനത്തെ തടയാന്‍ ആവില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സാധാരണ ജനത്തിന്റെ ജീവിതം ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് നരക തുല്യമാവുകയും ചെയ്യും. കൂടുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉപരോധ പ്രമേയത്തില്‍ ഉണ്ടായിരുന്നെങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ് മൂലം ഇവ ഒഴിവാക്കുകയായിരുന്നു. ബ്രസീലും തുര്‍ക്കിയും ഉപരോധത്തെ എതിര്‍ത്തപ്പോള്‍ ലെബനോന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ് അഹമദി നെജാദ് എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 
























