
കൈറോ : ഈജിപ്റ്റ് കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ് തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക് അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ് തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക് താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.
എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത് ചെയ്തിട്ടുണ്ട്. ഈജിപ്റ്റ് ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.
അറബ് ലോകത്ത് അമേരിക്കയുടെ ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക് മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ് കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.



ജെറുസലേം : ഗാസയിലേയ്ക്ക് സഹായവുമായി പോയ ലിബിയന്‍ കപ്പല്‍ അമല്‍തിയയെ ഇസ്രയേലി നാവിക സേന തടഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി കപ്പലിന്റെ എഞ്ചിനില്‍ ചില തകരാറുകള്‍ രൂപപ്പെടുകയും കപ്പല്‍ അറ്റകുറ്റ പണികള്‍ക്കായി എന്‍ജിന്‍ നിര്‍ത്തിവെച്ചു ചലനമറ്റു കിടക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇസ്രയേലി നാവിക സേന കപ്പലിനെ വളഞ്ഞത്. ഗാസയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ വെച്ച് നാല് ഇസ്രയേലി മിസൈല്‍ വാഹിനി യുദ്ധ ക്കപ്പലുകള്‍ ലിബിയന്‍ കപ്പലിനെ വളയുകയും കപ്പല്‍ ഇസ്രയേലി തുറമുഖത്ത് അടുപ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിബിയന്‍ നേതാവ് മൊഅമ്മര്‍ ഗദ്ദാഫിയുടെ പുത്രന്റെ നേതൃത്വത്തിലുള്ള സഹായമായ 2000 ടണ്‍ ഭക്ഷണവും മരുന്നുകളുമാണ് കപ്പലില്‍ ഉള്ളത്.
ഗാസയിലേക്ക് സഹായവുമായെത്തിയ “ഫ്ലോട്ടില്ല” യെ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചു. ഇരുപതോളം പേര്‍ മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, അള്‍ജീരിയ, കുവൈറ്റ്, ഗ്രീസ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആറു കപ്പലുകളുടെ ഒരു സംഘമാണ് ഫ്ലോട്ടില്ല എന്ന സഹായ സംരംഭത്തില്‍ ഉണ്ടായിരുന്നത്.
ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 – 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം സന്നദ്ധം ആണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ചുമതല ഏറ്റ സര്‍ക്കാര്‍ ആക്രമണ അനുമതി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഈ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തും എന്നാണ് സൂചന. ഇത്തരം ഒരു ആക്രമണം അപകടകരമാണ് എന്ന് നിരീക്ഷകര്‍ കരുതുന്നു. ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടെത്തണം എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനായി ഇസ്രയേല്‍ കഴിഞ്ഞ് നാളുകളിലായി ഒട്ടേറെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തി ആക്കുകയുണ്ടായി. 
























