
വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.








ട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളും മറ്റു വഴികളിലൂടെ സ്വന്തമാക്കി കൈവശംവച്ചിരിക്കുന്ന ആയുധങ്ങളും ഡിസംബര്‍ അവസാനത്തോടെ സൈന്യത്തിനു കൈമാറാന്‍ ഭരണനേതൃത്വം ലിബിയന്‍ ജനതക്ക് അന്ത്യശാസനം നല്‍കി. ഗദ്ദാഫി യുഗത്തിനു അന്ത്യംകുറിച്ച എട്ടു മാസം നീണ്ട് നിന്ന സായുധപോരാട്ടത്തിനു ശേഷവും വലിയ ഒരു വിഭാഗം ഇപ്പോഴും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കനത്ത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട് ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല എങ്കില്‍ ആയുധം കൈവശംവച്ചിരിക്കുന്ന 75 ശതമാനം തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും വീണ്ടുമൊരു ആഭ്യന്തര കലാപത്തിനു തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.



























