
ന്യൂസിലാന്‍ഡ് : ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ടെലിവിഷന്‍ ഷോയ്ക്കിടെ അപമാനിച്ച ന്യൂസിലന്‍ഡിലെ ടി. വി. അവതാരകന്‍ പോള്‍ ഹെന്‍റി രാജി വെച്ചു. പരിപാടിക്കിടയില്‍ പല തവണ ഷീലാ ദീക്ഷിത്തിന്റെ പേര്‍ അശ്ലീലമായി ഇയാള്‍ ഉച്ചരിച്ചു രസിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചാനല്‍ ഹെന്‍റിയെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹെന്‍റി രാജിക്കത്ത് സമര്‍പ്പിച്ചതായി ന്യൂസിലന്റ് ടി. വി. ചീഫ് എക്സിക്യുട്ടീവ് റിക് എല്ലിസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ബ്രെക്ഫാസ്റ്റ് പരിപാടിയ്ക്കിടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് സംസാരിക്കവെയാണ് ഷീലാ ദീക്ഷിത്തിന്റെ പേരു പല തവണ അക്ഷേപകരമായ രീതിയില്‍ ഉച്ചരിച്ച് ഹെന്‍റി വിവാദം ക്ഷണിച്ചു വരുത്തിയത്. ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക പല തവണ അദ്ദേഹത്തെ തിരുത്തിയെങ്കിലും ഹെന്‍റി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ആക്ഷേപം തുടര്‍ന്നു. അവര്‍ ഒരു ഇന്ത്യാക്കാരി ആണെന്ന നിലയില്‍ താന്‍ ഉച്ചരിച്ചത് അന്വര്‍ഥമാണെന്നും ഹെന്‍റി ഇതിനിടെ പറഞ്ഞു. ഹെന്‍റിക്കെതിരെ ന്യൂസിലന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ വംശജനും ന്യൂസിലന്റിലെ ഗവര്‍ണര്‍ ജനറലുമായ ആനന്ദ് സത്യാനന്ദിനെതിരെ ഏതാനും ദിവസം മുമ്പ് അപമാനകരമായ പരാമര്‍ശം നടത്തിയതിനും ഹെന്‍റി വിമര്‍ശനത്തിനു വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നും ഇയാള്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.



മോണ്‍ട്രിയല്‍ : മാംസം ഭക്ഷിക്കുവാനായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ പ്രചാരണം നടത്തുന്നതിന് പമേല ആന്‍ഡേഴ്സന്റെ അര്‍ദ്ധ നഗ്ന ചിത്രം ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ മൃഗ സംരക്ഷണ പ്രസ്ഥാനമായ PETAയെ (People for the Ethical Treatment of Animals) മോണ്‍ട്രിയല്‍ നഗര സഭ വിലക്കി. പമേലയുടെ ശരീര ഭാഗങ്ങളില്‍ മാംസ കച്ചവടത്തിന് ഉപയോഗിക്കുന്ന ശരീര ഭാഗങ്ങളുടെ പേരുകള്‍ എഴുതി വെച്ച ഒരു ചിത്രമാണ് നഗര സഭ വിലക്കിയത്. “എല്ലാ മൃഗങ്ങള്‍ക്കും ഒരേ ശരീര ഭാഗങ്ങളാണ് ഉള്ളത്” എന്ന ഒരു സന്ദേശവും ചിത്രത്തോടൊപ്പം ഉണ്ട്.
ന്യൂഡല്‍ഹി : 20,000 ത്തോളം വരുന്ന ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76 വിമാന സര്‍വീസുകള്‍ ഇന്ന് മുടങ്ങി. അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ഇത്. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
മ്യാന്മാറില് തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.


























