- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കും വിധം ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തണം എന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായൿ സെൻ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ ഈ നിയമത്തിന് അതിന്റെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കോവളം സാഹിത്യോൽസവത്തിൽ ദരിദ്രർ കൂടുതൽ ദരിദ്രർ ആയിക്കൊണ്ടിരിക്കുകയാണോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ നിബന്ധനകൾക്ക് വ്യക്തത കുറവാണ്. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള അർഹത സംബന്ധിച്ച വ്യവസ്ഥകൾ അഴിമതിക്ക് കളമൊരുക്കും. പൊതു വിതരണ സംവിധാനത്തിന് പകരം പണം നൽകാനുള്ള നീക്കം അത്മഹത്യാപരമാണ്. പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പോഷകാഹാരക്കുറവ് രാജ്യത്ത് ക്ഷാമത്തിന് തുല്യമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പറഞ്ഞ ഡോ. സെൻ റേഷൻ കടകളിൽ കൂടി ധാന്യങ്ങൾക്കൊപ്പം പരിപ്പ് വർഗ്ഗങ്ങളും എണ്ണയും വിതരണം ചെയ്യണം എന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ പൌരന്മാർക്ക് നിത്യവൃത്തിക്ക് അത്യാവശ്യമായ വെള്ളവും പ്രകൃതി വിഭവങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യാൻ നൽകുന്നത് നിർത്തലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
- ജെ.എസ്.
ന്യൂഡല്‍ഹി: ഒക്ടോബര്‍ 4 ദേശീയ ആന ദിനമായി ആചരിക്കുന്നു. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ആനകളുടെ ഉപവിഭാഗമായി കണക്കാക്കുന്ന ഇന്ത്യന്‍ ആനകള്‍ കേരളം, ബീഹാര്‍, ആസ്സാം, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‍. കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന മൃഗവും ഇന്ത്യയില്‍ തന്നെ ആനകളുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളം ആന ദിനം വേണ്ട ഗൌരവത്തോടെ ആചരിക്കുന്നില്ല. ഉത്സവങ്ങളുടെ ഭാഗമായി ആനയെ ധാരാളമായി ഉപയോഗിക്കുന്ന കേരളം ആന സംരക്ഷണത്തിനായി പ്രൊജക്ട് എലിഫന്റ് വഴിയുള്ള ദേശീയ ഫണ്ട് വര്‍ഷങ്ങളായി പാഴാക്കുകയുമാണ്. 1996 – 98 കാലയളവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയുടെ കണക്ക് കാണിക്കാത്തതും കൃത്യസമയത്ത് അപേക്ഷകളും റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കാത്തതുമാണ് ഫണ്ട് ലഭിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടകവും തമിഴ്‌നാടും വലിയ തോതില്‍ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. തമിഴ്‌നാടാണ് ആന സംരക്ഷണവുമായി ബന്ധപ്പെട്ട് നാല്പതു ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നത്.
മന്ത്രി ഗണേശ് കുമാര്‍ ചുമതലയേറ്റെടുത്ത ശേഷം വനം വകുപ്പ് കേരളത്തിലെ നാട്ടാനകളുടെ ഡാറ്റകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഏകദേശം അറുനൂറിനു താഴെ നാട്ടാനകളാണ് കേരളത്തില്‍ ഉള്ളത്. കേരളത്തില്‍ തന്നെ മൂന്ന് നാല് വിഭാഗം ആനകള്‍ ഉണ്ട്. കേരള – കര്‍ണ്ണാടക – തമിഴ്‌നാട് വനങ്ങളില്‍ നിന്നും പിടിച്ച നാടന്‍ ആനകള്‍ എന്നറിയപ്പെടുന്നവയും ബീഹാര്‍ ഉത്തര്‍പ്രദേശ് ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയും ഇവയെ കൂടാതെ ആൻഡമാന്‍ ദ്വീപില്‍ നിന്നും കൊണ്ടു വന്ന ആനകളും ഉണ്ട്.
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ആന ബീഹാറില്‍ നിന്നും കൊണ്ടു വന്ന തൃശ്ശൂര്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം വക രാമചന്ദ്രന്‍ (314 സെ.മീ.) ആണ്. അസ്സാമില്‍ നിന്നും വന്ന ആനകളില്‍ പുതുപ്പള്ളി കേശവനും (308 സെ. മീ.) യും പാമ്പാടി രാജനും (307 സെ. മീ.) ആണ് നാടന്‍ ആനകളില്‍ ഏറ്റവും ഉയരം ഉള്ളത്.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, പരിസ്ഥിതി
ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.
താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം, സ്ത്രീ വിമോചനം
ന്യൂഡൽഹി : അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ മടുത്ത ജനം രാജ്യത്തെ രാഷ്ട്രീയ രംഗം ഉടച്ചു വാർക്കാൻ തീരുമാനം എടുത്തതായി തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രാരംഭ പ്രഖ്യാപനമായി സാമൂഹ്യ പ്രവർത്തകൻ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സാധാരണക്കാരന് ഇതൊരു സുപ്രധാന ദിനമാണ്. ദുസ്സഹമായ വിലക്കയറ്റത്തിന് എതിരെയും അനുദിനം പെരുകുന്ന അഴിമതിക്കെതിരെയും ഉള്ള ജനകീയ മുന്നേറ്റമാണിത് എന്ന് “ഞാൻ ഒരു സാധാരണക്കാരൻ – എനിക്ക് ജന ലോൿപാൽ വേണം” എന്ന് മുദ്രണം ചെയ്ത ഗാന്ധിത്തൊപ്പി അണിഞ്ഞ കെജ്രിവാൾ പ്രഖ്യാപിച്ചു.
അഭിപ്രായ ഭിന്നതകൾ കാരണം അന്നാ ഹസാരെയുമായി വഴി പിരിഞ്ഞ അദ്ദേഹം താനും അന്നാ ഹസാരെയുമായി വഴക്കൊന്നുമില്ല എന്ന് വ്യക്തമാക്കി. പുതിയ പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മൽസരിക്കും. പുതിയ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. ജനങ്ങൾ നൽകുന്ന പണം കൊണ്ടായിരിക്കും പാർട്ടിയുടെ പ്രവർത്തനം. ജനങ്ങൾ തന്നെ പ്രചാരണം നടത്തും. ജനങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ മൽസരിക്കും. തങ്ങൾ നല്ല സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ നിർത്തിയാൽ അന്നാ ഹസാരെയുടെ പിന്തുണ തങ്ങൾക്ക് ലഭിക്കും എന്നും കെജ്രിവാൾ പ്രത്യാശ പ്രകടിപ്പിച്ചു.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം